ബ്യൂറോക്രസിയുടെ നഗരത്തിൽ


By കെ. ജയകുമാർ k.jayakumar123@gmail.com

7 min read
Read later
Print
Share

ഉദാരതയുടെ കോഴിക്കോട്ടുനിന്ന്‌ ബ്യൂറോക്രസിയുടെ നഗരമായ തിരുവനന്തപുരത്തേക്ക്‌. ഓരോ നഗരത്തിനും അതിന്റേതായ സവിശേഷതകളുണ്ട്്് എന്ന്്് മനസ്സിലാവുകയായിരുന്നു. വിനോദസഞ്ചാര വകുപ്പിലെ ഡയറക്ടറായുള്ള ജീവിതത്തിൽ ആ മേഖലയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ...

തിരുവനന്തപുരത്ത്‌ ജോലിചെയ്യാൻ തുടങ്ങുമ്പോഴേ, ഒരുദ്യോഗസ്ഥൻ അടിയും തടയും പഠിക്കുന്നുള്ളൂ. കോഴിക്കോടിന്റെ ഉദാരത ഇവിടെ പ്രതീക്ഷിച്ചുകൂടാ. തിരുവനന്തപുരത്തിന് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടല്ല, അധികാരം കേന്ദ്രീകരിച്ചിരിക്കുന്ന ഇടമെന്നനിലയിൽ ഉദ്യോഗസ്ഥരുടെമേൽ കൂടുതൽ നിയന്ത്രണങ്ങളുണ്ട്. സ്നേഹധാരാളിത്തത്തിൽനിന്ന് ബ്യൂറോക്രസിയുടെ സ്വന്തം തട്ടകത്തിലെത്തിയ എനിക്ക് ചെറുതല്ലാത്ത നിരാശയും ഗൃഹാതുരതയും വിട്ടുമാറാൻ കുറച്ചുദിവസങ്ങളെടുത്തു. പിന്നെ മാറ്റങ്ങളാണല്ലോ മാറാത്ത സത്യം എന്ന അറിവിനോട് ക്രമേണ പൊരുത്തപ്പെട്ടു. ജില്ലയിൽ കളക്ടറുടെ സമയത്തിനാണല്ലോ പ്രാധാന്യം. ഇവിടെ ഏറ്റവും പ്രാധാന്യം കുറഞ്ഞത് നമ്മുടെ സമയത്തിനാണ്. ദിവസവും മീറ്റിങ്ങുകളാണ്; മന്ത്രിയുടെ, ചീഫ് സെക്രട്ടറിയുടെ, വകുപ്പ് സെക്രട്ടറിയുടെ, പ്ലാനിങ് ബോർഡിന്റെ എന്നിങ്ങനെ നീളും. പിന്നെ ചിലപ്പോൾ നിയമസഭാ സമിതിയുടെ തെളിവെടുപ്പ്. നമുക്ക് നിയന്ത്രണമില്ലാത്ത അനേകം ചർച്ചകളിൽ പങ്കെടുക്കാനാണ് ഏറെ സമയം വേണ്ടത്. ഇതിനിടയിൽ ഡൽഹിയിൽ കോൺഫറൻസുകൾക്കു പോകണം. തലസ്ഥാനത്തെ ഔദ്യോഗിക ജീവിതവ്യാകരണവുമായി ഞാൻ ഏതാനും ആഴ്ചകൾകൊണ്ട്‌ പൂർണമായും പൊരുത്തപ്പെട്ടു.

വടക്കൻ വീരഗാഥയിലെ ഗാനങ്ങളുടെ പ്രസിദ്ധിയുടെ പരിവേഷം മാഞ്ഞിരുന്നില്ല. പുതിയ പടങ്ങൾ വന്നുകൊണ്ടിരുന്നു. തിരുവനന്തപുരത്താണ് കംമ്പോസിങ്‌ എങ്കിൽ ഒപ്പിക്കാം എന്നല്ലാതെ മദ്രാസിലൊന്നും പോവുക എളുപ്പമായിരുന്നില്ല. എന്റെ കാണാക്കുയിൽ, കുഞ്ഞാറ്റക്കിളികൾ, കിഴക്കുണരും പക്ഷി എന്നൊക്കെയുള്ള സിനിമകളിലെ ഗാനങ്ങൾ ആ കാലയളവിൽ എഴുതിയവയാണ്. ചെന്നൈയിൽ കമ്പോസിങ്ങിനും റെക്കോഡിങ്ങിനും ചെല്ലാമെന്നു സമ്മതിച്ചു കഴിയുമ്പോഴായിരിക്കും ഒഴിവാക്കാൻവയ്യാത്ത ഒരു ഔദ്യോഗിക പരിപാടി. അങ്ങനെ കുറെയേറെ പടങ്ങൾ എനിക്കൊഴിവാക്കേണ്ടിവന്നിട്ടുണ്ട്. ഇത്രയൊക്കെ ശ്രദ്ധയുണ്ടായിരുന്നെങ്കിലും ചില മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർ എന്റെ പാട്ടെഴുത്തുപരിപാടി വളരെ ‘ചീപ്പ്’ ആണെന്ന്‌ അഭിപ്രായപ്പെടാതിരുന്നില്ല. ഞാൻ ഏതെങ്കിലും യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ സ്ഥിരമായി പരിഹസിച്ചിരുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥനുണ്ടായിരുന്നു. ‘ജയകുമാർ ആ കോടമ്പാക്കത്തെവിടെയോ അലയുകയായിരിക്കും പാട്ടെഴുതാനുണ്ടോ പാട്ടെഴുതാനുണ്ടോ എന്ന് ചോദിച്ചുകൊണ്ട്.’ ‘കോടമ്പാക്കം എനിക്ക് തീർഥാടനകേന്ദ്രമാണ് സാർ; എന്റെ അച്ഛൻ പത്തുമുപ്പതു വർഷം കഷ്ടപ്പെട്ട് കോടമ്പാക്കത്തുനിന്നുണ്ടാക്കിയ വരുമാനംകൊണ്ടാണ് ഞങ്ങൾ വളർന്നത്’ എന്ന് മറ്റൊരവസരത്തിൽ പരോക്ഷമായി മറുപടിപറയാനും എനിക്ക് സാധിച്ചു.

തിരുവനന്തപുരത്തു താമസമാക്കിയപ്പോൾമുതൽ മറ്റൊന്നുകൂടി ഞാൻ മനസ്സിലാക്കി. ഇവിടം സ്വദേശമാണെങ്കിൽ പഴയ സ്നേഹിതരും ബന്ധുക്കളുമൊക്കെ ഏതാനും മാസങ്ങൾക്കുള്ളിൽ നമ്മളോട് നീരസത്തിലാകും. അവരുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ നമുക്കൊരിക്കലും സാധിക്കുകയില്ല. ചിലർ നീരസം പുറമേ കാണിക്കും; മറ്റുചിലർ ഒളിപ്പിക്കും. എനിക്കാണെങ്കിൽ ഇതൊന്നും മനസ്സിലാക്കാനുള്ള സമയമോ സാവകാശമോ ഇല്ലതാനും. പിന്നെ ജീവിതം തന്നെ ഒരു സർക്കസ് അഭ്യാസമാണെന്ന് ഞാൻ ക്രമേണ തിരിച്ചറിയുകയായിരുന്നു. അതിനുവേണ്ട മെയ്‌വഴക്കം താനേ ഉണ്ടായിവരുമെന്നും ഞാൻ മനസ്സിലാക്കി.
ഇതൊക്കെയാണ് ജീവിതയാഥാർഥ്യങ്ങളെങ്കിലും തിരുവനന്തപുരം തരുന്നത് അനുഭവങ്ങളുടെയും അവസരങ്ങളുടെയും വലിയ സാധ്യതകളാണ്. 1989 ജനുവരിയിൽ ടൂറിസം ഡയറക്ടറായി ഞാൻ സ്ഥാനമേറ്റു. ടി. ബാലകൃഷ്ണനായിരുന്നു എന്റെ മുൻഗാമി. വാസ്തവത്തിൽ കേരളത്തിൽ ടൂറിസം മേഖലയുടെ നവീകരണത്തിന് അടിത്തറപാകിയത് ടി. ബാലകൃഷ്ണനായിരുന്നു. സ്വകാര്യമേഖലയുടെ പങ്കാളിത്തം ടൂറിസത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് കൃത്യമായി മനസ്സിലാക്കിയ ഉദ്യോഗസ്ഥനായിരുന്നു ബാലകൃഷ്ണൻ. കേന്ദ്രത്തിലെ അന്നത്തെ ടൂറിസം സെക്രട്ടറിയായിരുന്ന പ്രഗല്‌ഭനായ എസ്.കെ. മിശ്രയുടെ സ്നേഹവിശ്വാസങ്ങൾ ആർജിക്കുകവഴി കേരളത്തിലെ ടൂറിസം വികസനപദ്ധതികൾക്കായി ധാരാളം കേന്ദ്രഫണ്ട് ആദ്യമായി ലഭ്യമാക്കാൻ സാധിച്ചത് ആ കാലയളവിലാണ്. വേളി ടൂറിസ്റ്റു വില്ലേജ് ആരംഭിക്കുന്നതും ആദ്യമായി വരിഷ്ഠശില്പി കാനായി കുഞ്ഞിരാമനെ അവിടെ ശില്പങ്ങൾ നിർമിക്കാൻ ചുമതലപ്പെടുത്തുന്നതും ടി. ബാലകൃഷ്ണന്റെ ഉത്സാഹത്തിലാണ്. ‘ആരാം’ എന്നപേരിൽ വഴിയോര വിശ്രമകേന്ദ്രങ്ങളും (ഇപ്പോൾ അവയുടെ പേരുകൾ മാറ്റിയിട്ടുണ്ട്), കാപ്പാട്, വർക്കല എന്നീ ബീച്ച് റിസോർട്ടുകളും യാത്രിനിവാസുകളുമൊക്കെ പണികഴിപ്പിക്കാൻ കഴിഞ്ഞത് കേന്ദ്രസർക്കാരിന്റെ പണംകൊണ്ടാണ്.

ടൂറിസം വകുപ്പിന്റെ ഡയറക്ടറായി ചുമതലയേറ്റ ഞാൻ എന്റെ മുൻഗാമി തുടങ്ങിവെച്ച കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ ശ്രദ്ധിച്ചു. കുറെ കാര്യങ്ങളൊക്കെ വകുപ്പിൽ നടക്കുന്നുണ്ട്. എങ്കിലും ചില കണ്ണികൾ ഇണക്കിച്ചേർക്കണമെന്ന്‌ കുറച്ചുദിവസങ്ങൾകൊണ്ട് എനിക്ക് ബോധ്യപ്പെട്ടു. ആദ്യംതന്നെ കേരളത്തിന്റെ ടൂറിസം സാധ്യതകൾ വളരെ വലുതാണെന്ന് ഞാൻ സ്വയം വിശ്വസിച്ചു. കേരളം എത്ര മനോഹരമെങ്കിലും സഞ്ചാരികൾ പുറപ്പെടുന്ന രാജ്യങ്ങളിൽ നമ്മളെക്കുറിച്ച് കാര്യമായൊന്നും അറിയില്ല. വകുപ്പിന് ചില ലക്ഷ്യങ്ങളും സമയക്രമവും വേണം എന്നെനിക്കുതോന്നി. അന്ന് ഇന്ത്യയിലെ പ്രധാന ടൂറിസം സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല. രാജസ്ഥാനും ഉത്തർപ്രദേശും ജമ്മുകശ്മീരും ഗോവയുമാണ് നേതാക്കൾ. കേരളത്തിന്റെ സ്ഥാനം പിൻബെഞ്ചിലാണ്, ഡൽഹി മീറ്റിങ്ങുകളിലൊക്കെ.
എന്നാൽ, മഞ്ഞും മണൽപ്പരപ്പും ഒഴികെ മറ്റെല്ലാ പ്രകൃതിവൈവിധ്യവുമുള്ള കേരളത്തെ പുറംലോകത്തിനു പരിചയപ്പെടുത്തണമെങ്കിൽ നമ്മൾതന്നെ മുന്നിട്ടിറങ്ങണം. അങ്ങനെയാണ് കേരളത്തെ സഞ്ചാരികളുടെ സ്വപ്നഭൂമിയായി അവതരിപ്പിക്കണമെന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അധികം പണമൊന്നുമില്ല പ്രചാരണത്തിന്. എങ്കിലും മുദ്ര എന്ന പരസ്യക്കമ്പനിയുമായി കരാർ ഉറപ്പിച്ചു.

കേരളത്തിന്റെ സ്വപ്നസന്നിഭമായ ദൃശ്യവശ്യത വെളിപ്പെടുത്തുന്ന പരസ്യങ്ങൾ രൂപകല്പന ചെയ്യാൻ തുടങ്ങി. കൊച്ചിയിലെ മറൈൻ ഡ്രൈവിലെ അവരുടെ ഓഫീസിൽ ഞാൻ എത്രയോ മണിക്കൂറുകളാണ് ചെലവിട്ടത്. പരസ്യങ്ങളിൽ വെറുതേ കേരളം എന്നുപറഞ്ഞാൽ പോരാ ഒരു ഉപശീർഷകംകൂടി വേണം എന്ന് തോന്നിയിരുന്നു. കുറിക്കുകൊള്ളുന്ന ഒരു വിശേഷണം പരസ്യത്തിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്തും. കേരളത്തെ വിശേഷിപ്പിക്കാൻ അവരുടെ കോപ്പി റൈറ്ററും ഞങ്ങളുംകൂടി പലതും എഴുതിനോക്കി. ചിലതൊക്കെ ‘പൈങ്കിളി’യായിപ്പോയി, ചിലതൊക്കെ നിരർഥവിശേഷണങ്ങളോ അതിശയോക്തികളോ ആയി. മറ്റുചിലതിന് അർഥം കൊള്ളാം പക്ഷേ, ശ്രവണസുഖം പോരാ. നീണ്ട അന്വേഷണത്തിനൊടുവിൽ ഒരു ദിവസം ഞങ്ങൾ God’s Country എന്നപേരിൽ എത്തിച്ചേർന്നു. കൊള്ളാം; എങ്കിലും എന്തോ ഒരു കുറവ്. ഒരു Own കൂടി തിരുകി. (അതാണ് എന്റെ സംഭാവന) അപ്പോൾ ഒരു പുതിയ അഴക് സന്നിവേശിച്ചപോലെതോന്നി. God’s Own Country. അതുമായി ഞാൻ ടൂറിസം മന്ത്രി പി.എസ്. ശ്രീനിവാസനെ കണ്ടു. ഈ പരസ്യവഴിയുടെയും നാമവിശേഷണത്തിന്റെയും മഹത്ത്വമൊക്കെ വിശദീകരിച്ചു: ‘‘ഈ പരസ്യങ്ങൾവഴി രണ്ടുവർഷത്തിനുള്ളിൽ രണ്ടുലക്ഷം വിദേശടൂറിസ്റ്റുകൾ കേരളത്തിൽ എത്തിച്ചേരും സർ.’’ എന്റെ ആത്മവിശ്വാസവും ആവേശവും അദ്ദേഹത്തിന് ബോധിച്ചു. മുന്നോട്ടുപോകാൻ എനിക്ക് സ്വാതന്ത്ര്യം തന്നു. ആ മുദ്രാവചനം ഇന്ന് പരസ്യകലയെക്കുറിച്ചുള്ള പാഠപുസ്തകങ്ങളിൽ ഇടംനേടിക്കഴിഞ്ഞു. കേരളത്തിന്റെ അന്തസ്സത്തയോട് അത്ര ഇണക്കമുള്ള ഒന്നായിമാറി ആ വിശേഷണം. ഇംഗ്ളീഷ് മാസികകളിലും ദേശീയപത്രങ്ങളിലും കേരളം ആദ്യമായി പരസ്യംനൽകി.

ടെൻഡർ വിളിച്ച്‌ ഏറ്റവുംകുറഞ്ഞ നിരക്കിൽ അച്ചടിക്കുന്ന പരസ്യപ്രസിദ്ധീകരണങ്ങളല്ല, അന്താരാഷ്ട്ര നിലവാരത്തിൽ മത്സരിക്കാൻ കഴിയുന്ന നല്ല ചെലവുവരുന്ന പോസ്റ്ററുകളും സചിത്ര വിവരണങ്ങളും കേരള ടൂറിസം വകുപ്പ് പ്രസിദ്ധീകരിച്ചു. ഇതിനൊക്കെ ഓഡിറ്റ് ഒബ്ജഷൻ വരുമെന്ന് ഓഫീസിൽ എന്നെ ഗുണദോഷിച്ച പണ്ഡിതമുഖ്യന്മാരുണ്ടായിരുന്നു. ലണ്ടനിലെയും ന്യൂയോർക്കിലെയും പാരീസിലെയും ടൂർ ഓപ്പറേറ്റർമാർ, കിട്ടുന്ന നിമിഷം ചവറ്റുകൊട്ടയിൽ എടുത്തിടുന്ന പ്രസിദ്ധീകരണങ്ങളേ കേരളം ടൂറിസം അച്ചടിപ്പിക്കാൻ പാടുള്ളൂ എന്നാണ് അവരുടെ നിർബന്ധം! ഓണാഘോഷത്തിൽ യേശുദാസിന്റെ ഗാനമേളയ്ക്ക് ടെൻഡർ വിളിക്കണമെന്ന് ഫയലിൽ എഴുതിയവരുമുണ്ട് അക്കൂട്ടത്തിൽ! ചട്ടങ്ങളും സർക്കാർ ഉത്തരവുകളും ലംഘിക്കണമെന്നല്ല; ലക്ഷ്യം നേടുന്നതിന് തടസ്സംനിൽക്കുന്ന ചട്ടങ്ങളും ഉത്തരവുകളും നിയമപ്രകാരം മറികടക്കാൻ കഴിയണം. സർക്കാർ ഉത്തരവുകളുടെ ആഖ്യയും ആഖ്യാതവും കണ്ടുപിടിച്ച് തടസ്സം എഴുതുന്നതിനുവേണ്ടിമാത്രം ശമ്പളം പറ്റുന്നവരുടെ വംശം ഇപ്പോഴുമുണ്ട്.
കാര്യങ്ങൾ നടത്തലല്ല തലനാരിഴകീറലാണ് തങ്ങളുടെ ജോലി എന്ന് ധരിച്ചുപോയവർ! ഏതായാലും മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും പിൻബലമുണ്ടെങ്കിൽ, ഡയറക്ടറുടെ ഉദ്ദേശ്യശുദ്ധി അവർക്കു ബോധ്യമുണ്ടെങ്കിൽ, അപകടത്തിൽ ചാടാതെ കാര്യങ്ങൾ നിറവേറ്റാൻ സാധിക്കും. അത്തരമൊരു പ്രവർത്തനശൈലി ഞാൻ ഇക്കാലത്ത് സ്വായത്തമാക്കി. അന്നത്തെ മന്ത്രിയും വകുപ്പ് സെക്രട്ടറിയായിരുന്ന പാലാട്ടു മോഹൻദാസും പിന്നീടുവന്ന സി. രാമചന്ദ്രനും ഇക്കാര്യത്തിൽ എനിക്ക് നൽകിയ മാർഗദർശനം വിലമതിക്കാൻ കഴിയാത്തതാണ്.

ആ കാലയളവിൽ ചെയ്ത പ്രവൃത്തികളുടെ പട്ടിക നിരത്തുന്നില്ല. വിദേശങ്ങളിൽ കേരളം ശ്രദ്ധിക്കപ്പെടാനുള്ള പരിപാടികൾ പലതും നടത്തി. വിദേശ എഴുത്തുകാർക്കും ടൂർ ഓപ്പറേറ്റർമാർക്കും ധാരാളമായി ആതിഥ്യമേകി. അവർ കേരളത്തെക്കുറിച്ച്‌ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ വർണിച്ചെഴുതി. പ്രചാരണം പുരോഗമിക്കുമ്പോൾ പലരും ചോദിച്ചു: ‘ഇതൊക്കെക്കണ്ട്്് ആളുകൾ ഇങ്ങുപോന്നാൽ ഇവിടെ വല്ല സൗകര്യവുമുണ്ടോ?’ വേണ്ടത്ര ഹോട്ടലുകളോ ടൂർ ഓപ്പറേറ്റർമാരോ അന്നില്ല. കെ.ടി.ഡി.സി. മാത്രം പോരാ; സ്വകാര്യസ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. കാസിനോ ഗ്രൂപ്പിന്റെ ജോസ് ഡൊമിനിക്കും ഗ്രേറ്റ് ഇന്ത്യ ടൂർ കമ്പനിസ്ഥാപിച്ചുകൊണ്ട് ഇ.എം. നജീബും അന്നത്തെ ഓളക്കുതിപ്പിൽ സധൈര്യം ഇറങ്ങിപ്പുറപ്പെട്ടവരാണ്. കൂടാതെ അനേകം സംരംഭകർ മുന്നോട്ടുവന്നു. അവരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ചില ആനുകൂല്യങ്ങളൊക്കെ പ്രഖ്യാപിച്ചു. അകാലത്തിൽ നിർഭാഗ്യസാഹചര്യത്തിൽ മരിച്ചുപോയ ബാബു വർഗീസ് എന്ന ഭാവനാശാലിയായ ഒരു യുവാവുണ്ടായിരുന്നു. കെട്ടുവള്ളങ്ങളും മരക്കൊമ്പത്തുള്ള കോട്ടേജുകളുമെല്ലാം ബാബു വർഗീസിന്റെ ഭാവനയിലാണ് ആദ്യം വിരിഞ്ഞത്. പല ആശയങ്ങളും പിന്നെ പലരും ഏറ്റെടുത്തു വിജയിപ്പിച്ചു (ഇന്നിപ്പോൾ വേമ്പനാട് കായലിൽ പുരവഞ്ചികൾ സ്ഥലത്തിനുവേണ്ടി മത്സരിക്കുകയാണ്). ഏതായാലും ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ അത്യാവശ്യംവേണ്ട സജ്ജീകരണങ്ങളൊക്കെ ഉണ്ടായി.

രണ്ടുവർഷത്തിനുള്ളിൽ ഇരുനൂറോളം സഞ്ചാരികളുമായി ലണ്ടനിൽനിന്ന് ഇൻസ്പിറേഷൻസ് ഈസ്റ്റ് എന്ന ടൂർ കമ്പനിയുടെ ചാർട്ടർ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി. ആദ്യമായി ഇവിടെയെത്തിയ ചാർട്ടർ വിമാനമായിരുന്നു അത്, ഞങ്ങളുടെ സ്വപ്നമുഹൂർത്തം! വൈകുന്നേരം ഫ്‌ളൈറ്റ്്് ലാൻഡ് ചെയ്യുമ്പോൾ സ്വീകരിക്കാനൊക്കെ വിപുലമായ ക്രമീകരണങ്ങൾ ചെയ്തു. ഉച്ചതിരിഞ്ഞ് ഞാൻ എയർപോർട്ടിലേക്ക് പോകാൻ തുടങ്ങുമ്പോൾ വീട്ടിൽനിന്ന് ഒരു ഫോൺ. അച്ഛന് സുഖമില്ല. ഉടനെ ആശുപത്രിയിലാക്കണം. ഞാൻ വീട്ടിലേക്കു പുറപ്പെട്ടു. അങ്ങനെയാണ് ചില നിയമങ്ങൾ, നിയോഗങ്ങൾ! എല്ലാം കൃത്യമായി നടക്കുമ്പോൾ ഒരു ഇടർച്ചയുണ്ടാകും. അതൊരു ചെറിയ ടെസ്റ്റ് പേപ്പറായി കാണാൻ കഴിഞ്ഞാൽ ജീവിതം കുറെക്കൂടി അർഥപൂർണമാകും. ഞാൻ ചെന്നില്ലെങ്കിലും ആദ്യത്തെ ചാർട്ടർ വിമാനത്തിലെ യാത്രികരെ കേരള ടൂറിസം യഥോചിതം സ്വീകരിച്ചു. അച്ഛനെ ആശുപത്രിയിലാക്കിയശേഷം ഞാൻ രാത്രി കോവളത്തെത്തി നല്ലൊരു സുഹൃത്തായി മാറിക്കഴിഞ്ഞിരുന്ന ആ ടൂർ ഓപ്പറേറ്ററെ കണ്ടു. ഒരു വർഷത്തിനുള്ളിൽ ഞങ്ങൾ പലവട്ടം കൂടിക്കാഴ്ച നടത്തിയതിനുശേഷമായിരുന്നു ആദ്യ ചാർട്ടർ വിമാനം വന്നെത്തിയത്. ആ സന്ദർഭത്തിൽ അവിടെ സന്നിഹിതനാകാൻ തടസ്സം നേരിട്ടെങ്കിൽ ‘എല്ലാം നിന്റെ ഇച്ഛപോലെയങ്ങ് നടക്കുമെന്ന് അഹങ്കരിക്കേണ്ട’ എന്ന് ജീവിതം പറയുകയാണെന്ന് എനിക്കുതോന്നി.

കേരള ടൂറിസത്തിന്റെ വ്യത്യസ്തമായ പ്രവർത്തനം ഡൽഹിയിൽ ശ്രദ്ധിക്കപ്പെടാതിരുന്നില്ല. പിൻബെഞ്ചിൽനിന്ന് പതുക്കെ മുൻനിരയിലായി കേരളത്തിന്റെ സ്ഥാനം. ബി.കെ. ഗോസ്വാമി എന്ന കേന്ദ്ര ടൂറിസം സെക്രട്ടറിക്ക്‌ എന്നോട് സവിശേഷമായ സ്നേഹമായിരുന്നു. ഫെബ്രുവരിയിൽ അദ്ദേഹം ഫോണിൽ വിളിക്കും: ‘ചില സ്‌കീമുകളിൽ ബാക്കി പണമുണ്ട്. നല്ല പ്രോജക്ടുമായി വരൂ. കേരളത്തിന് പണം തരാം.’ ഞാൻ ഡൽഹി കേരള ഹൗസിൽ താമസിച്ച് അവിടത്തെ ടൈപ്പ് റൈറ്ററിൽ പ്രോജക്ടുകൾ എഴുതിക്കൊടുത്ത് ധാരാളം പണം കേരളത്തിനുവേണ്ടി വാങ്ങിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക യാത്രാസംഘത്തിൽ ഗോസ്വാമിസാർ എത്രയോതവണ എന്നെ അംഗമാക്കിയിരിക്കുന്നു. ഒരുപാട് വിദേശരാജ്യങ്ങളിൽ ഞാൻ സഞ്ചരിച്ചത് അങ്ങനെയാണ് (കേരള സർക്കാരിന് വലിയ ചെലവില്ലാതെ).

ഇപ്പോൾ പ്രസിദ്ധ സ്ഥാപനമായിമാറിയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസ് (കെ.ഐ.ടി.ടി.എസ്‌.) അക്കാലത്താണ് സ്ഥാപിച്ചത്‌. പരിശീലനം നേടിയ ചെറുപ്പക്കാരെ വളരുന്ന ടൂറിസം വ്യവസായത്തിനുവേണ്ടി സൃഷ്ടിക്കുക എന്ന ദൗത്യം സ്തുത്യർഹമായി ആ സ്ഥാപനം നിറവേറ്റിക്കൊണ്ടിരിക്കുന്നു. അവിടത്തെ പൂർവവിദ്യാർഥികളെ ചിലപ്പോഴൊക്കെ വിദേശത്ത്‌ ഹോട്ടലുകളിൽ കാണുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത അഭിമാനംതോന്നും. പെട്ടെന്ന് തിരുവനന്തപുരം റെസിഡൻസി കെട്ടിടത്തിൽ അത് തുടങ്ങാനും ഒരു കാരണമുണ്ട്. ഒരു വലിയ ഹോട്ടൽശൃംഖലയുടെ ചെയർമാൻ ആ കെട്ടിടംകണ്ട്‌ അതിൽ വ്യാമുഗ്ധനായിപ്പോയി. ഹെറിറ്റേജ് ഹോട്ടൽ ആരംഭിക്കാൻ അയാൾക്ക് റെസിഡൻസി കെട്ടിടം കിട്ടിയേ തീരൂ. അത് കൊണ്ടേ പോകൂ എന്ന മട്ടായി. അപ്പോഴാണ് കെ.ഐ.ടി.ടി.എസ്‌. പെട്ടന്നുതന്നെ അവിടെ പ്രവർത്തനം ആരംഭിക്കുന്നത്.

കേരളത്തിലേക്ക് സഞ്ചാരികളെ ആകർഷിച്ചാൽ മാത്രം പോരാ; അവർക്കിവിടെവന്നാൽ കേരളത്തെക്കുറിച്ച്‌ അനുഭവസമ്പത്തു കിട്ടണ്ടേ? അതിനായി ചില പുതിയ ആഘോഷങ്ങൾ ഞങ്ങൾ രൂപകല്പനചെയ്തു. ആദ്യം സൂര്യ കൃഷ്ണമൂർത്തി സംവിധാനംചെയ്ത ‘തമസോ മാ ജ്യോതിർഗമയ’ എന്ന പരമ്പരാഗത ദൃശ്യകലാരൂപങ്ങൾ കോർത്തിണക്കിയ അതിമനോഹരമായ പരിപാടി കേരള ടൂറിസം ഉപയോഗപ്പെടുത്തി. അനേകം കലാകാരന്മാർക്ക്‌ അവസരം, കേരളത്തിന്റെ കലാസമ്പന്നത മറ്റുള്ളവരെ കാണിക്കാൻ ഒരവസരം. ഒരിക്കൽ ആ പരിപാടി ഡൽഹിയിലെ അശോക് ഹോട്ടലിലെ പുൽത്തകിടിയിൽ നടക്കവേ ശോഭ സരബ് ജീത് സിങ്‌ എന്ന കലാനിരൂപക ധാർമികരോഷത്തോടെ ഞങ്ങളോടൊക്കെ കയർത്തത് ഓർമയുണ്ട്. മദ്യവും മറ്റും വിൽക്കുന്ന ഹോട്ടലിന്റെ പരിസരത്ത്‌ തെയ്യം അരങ്ങേറാൻ പാടുണ്ടോ? നിങ്ങൾ ആ ആചാരകലയെ അപമാനിക്കുകയല്ലേ എന്നിങ്ങനെയുള്ള വാദങ്ങൾകൊണ്ട് അവർ ഞങ്ങളെ ഒന്ന് തളർത്തി. അവർ പറഞ്ഞതിൽ കഴമ്പില്ലാതെയുമില്ല (പിന്നീട് വർഷങ്ങൾക്കുശേഷം ഡൽഹിയിൽ സാംസ്‌കാരിക വകുപ്പിൽ ജോലിചെയ്യുമ്പോഴാണ് ഇത്തരം ഡൽഹി-പ്രതികരണങ്ങൾ എങ്ങനെ നേരിടാമെന്ന വിദ്യ ഞാൻ പഠിക്കുന്നത്!). ടൂറിസം വളർത്താൻ നമ്മൾ ശ്രമിക്കുമ്പോൾ ഈ വൈരുധ്യം എപ്പോഴും നേരിടേണ്ടിവരും. വിദേശിക്കുവേണ്ടി ഇരുപതു മിനിറ്റു കഥകളി കാണിക്കുന്നത് ഒരു യഥാർഥ കഥകളി ആസ്വാദകന് അരോചകമായിത്തോന്നുകതന്നെ ചെയ്യും. പ്രയോജനക്ഷമതയും പ്രയോഗശുദ്ധിയും തമ്മിലുള്ള സംഘർഷത്തിൽ ഒരു മധ്യവഴി കണ്ടെത്തണം. കഥകളി എങ്ങനെയിരിക്കും എന്നറിയാൻ ശ്രമിക്കുന്ന വിദേശിയുടെമുമ്പാകെ നാലുദിവസത്തെ നളചരിതം അവതരിപ്പിച്ചേ അടങ്ങൂ എന്ന്‌ ശഠിക്കേണ്ടതുണ്ടോ?

നൂറ് ആനകളെ അണിനിരത്തുന്ന ഗജമേള തൃശ്ശൂരിലും പ്രത്യേകമായി ഒരുക്കിയ വള്ളംകളി ആലപ്പുഴയിലും സജ്ജീകരിക്കുകയും അത് സഞ്ചാരികൾക്ക്‌ ഇഷ്ടമാവുകയും ചെയ്തു. അതോടൊപ്പമായിരുന്നു ആദ്യമായി നിശാഗന്ധി നൃത്തോത്സവം ആരംഭിച്ചത്. മികച്ച നർത്തകികളെ കിട്ടുന്നതിന് സൂര്യ കൃഷ്ണമൂർത്തിയായിരുന്നു അന്നത്തെ ഏക ആശ്രയം. സന്തോഷപൂർവം അദ്ദേഹം ആ സഹായം ചെയ്തുതന്നു. ഗജമേളയും പ്രത്യേക വള്ളംകളിയുമൊക്കെ എപ്പോഴോ, എന്തുകാരണത്താലോ നിന്നുപോയി (അവ തുടരണമായിരുന്നുവെന്ന് എനിക്കെപ്പോഴും തോന്നും. ആരംഭിക്കാനും, വളർത്താനും പ്രയാസം. നിർത്തലാക്കാൻ എളുപ്പം). നിശാഗന്ധി നൃത്തോത്സവം ഇപ്പോഴും ഭംഗിയായി നടക്കുന്നു. രണ്ടരവർഷം കഴിഞ്ഞപ്പോൾ എനിക്ക് ഇംഗ്ലണ്ടിൽ ബ്രിട്ടീഷ് കൗൺസിൽ സ്‌കോളർഷിപ്പിൽ ബാത്ത് സർവകലാശാലയിൽ ഒരു വർഷത്തെ ബിരുദാനന്തര കോഴ്‌സിന് പോകേണ്ടിവന്നു. ടൂറിസവുമായുള്ള ബാന്ധവത്തിന്‌ ഒരിടവേള മാത്രമായിരുന്നോ ആ വിദേശപഠനകാലം

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..