സ്ത്രീക്ക് സ്വതന്ത്രസംവിധായകയാവുക എളുപ്പമല്ല


By മിനി ഐ.ജി./ സൂരജ്്് സുകുമാരൻ soorajt1993@gmail.com

2 min read
Read later
Print
Share

കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ വനിതാസംവിധായകരുടെ സിനിമാപദ്ധതിപ്രകാരം നിർമിച്ച രണ്ടാമത്തെ ചിത്രമായ ‘ഡിവോഴ്സ്’ പ്രദർശനത്തിന്. ആറു സ്ത്രീജീവിതങ്ങളെ അടിസ്ഥാനമാക്കി കഥപറയുന്ന ചിത്രത്തെക്കുറിച്ച് സംവിധായക മിനി ഐ.ജി. സംസാരിക്കുന്നു

ഏറെ പരിചിതമായ പേരാണ് ഡിവോഴ്സ്. എന്താണ് സിനിമ പറയുന്നത്.

=2019-ലാണ് വനിതാസംവിധായകരുടെ ചലച്ചിത്രസംരംഭങ്ങൾക്ക് സഹായം പ്രഖ്യാപിച്ചുകൊണ്ട് കെ.എസ്.എഫ്.ഡി.സി. പദ്ധതി ആസൂത്രണംചെയ്തത്. ഇതിനായി ആദ്യം, സംവിധായകമാരിൽനിന്ന് തിരക്കഥകൾ അയക്കാനായി ആവശ്യപ്പെട്ടു. തിരക്കഥ ക്ഷണിച്ചപ്പോൾ സുഹൃത്തുക്കളാണ് അയച്ചുകൊടുക്കാൻ പ്രോത്സാഹിപ്പിച്ചത്. എഴുതിവെച്ച കുറച്ച് കഥകളുണ്ടായിരുന്നെങ്കിലും സ്ത്രീപക്ഷത്തുനിന്ന് അവരുടെ ജീവിതപ്രശ്നങ്ങൾ ചർച്ചചെയ്യുന്ന ഒരു സിനിമയുടെ തിരക്കഥ നൽകണം എന്ന ഉറച്ചബോധ്യത്തിന്റെ പുറത്താണ് ഡിവോഴ്സ് എന്ന കഥയെഴുതുന്നത്. നമ്മുടെ സമൂഹം ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിക്കുന്ന സ്ത്രീകളെ വേറൊരു തരത്തിലാണ് നോക്കിക്കാണുന്നത്. അവർക്ക് എന്തോ പ്രശ്നമുണ്ട് എന്നതരത്തിലുള്ള ചർച്ചകൾ നടക്കും. വീട് കിട്ടാനൊക്കെ അവർ ഒരുപാട് കഷ്ടപ്പെടും. സമൂഹം സദാചാരക്കണ്ണാടി അത്തരക്കാർക്കുമുകളിൽ സദാസമയവും പിടിച്ചുകൊണ്ടേയിരിക്കും. നമ്മുടെ ചുറ്റുപാടും അത്തരം കുറേ മനുഷ്യർ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ഈയൊരു വിഷയം സിനിമയാക്കാം എന്നു തീരുമാനിക്കാൻ കാരണം. വ്യത്യസ്ത സാമൂഹ്യ, സാമ്പത്തിക ചുറ്റുപാടിൽ ജീവിക്കുന്ന സ്ത്രീകളാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ. സന്തോഷ് കീഴാറ്റൂർ, പി. ശ്രീകുമാർ, ശിബല ഫറാഹ്, അഖില നാഥ്, പ്രിയംവദ കൃഷ്ണൻ, അശ്വതി ചാന്ദ് കിഷോർ, കെ.പി.എ.സി. ലീല, അമലേന്ദു, ചന്ദുനാഥ്, മണിക്കുട്ടൻ, അരുണാംശു, ഇഷിതാ സുധീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങളിലെത്തുന്നത്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം.

സ്ത്രീകൾക്ക് സ്വതന്ത്രസംവിധായകയാവുക എത്രമാത്രം ബുദ്ധിമുട്ടാണ്‌.

=പൊതുവേ കടന്നുവരാൻ ഏറെ പ്രയാസമുള്ള മേഖലയാണ് സിനിമ. സ്ത്രീകളാണെങ്കിൽ പ്രതിസന്ധികൾ അധികമാണ്. കാരണം, സിനിമ ഇതുവരെ സംഘടിതമായ തൊഴിലാളിമേഖലയായി രൂപപ്പെട്ടിട്ടില്ല. അതുകൊണ്ട് അതിന്റേതായ പല പ്രശ്നങ്ങളും ഈ മേഖലയ്ക്കുണ്ട്. പുതിയൊരാൾ ഒരു സിനിമ സംവിധാനംചെയ്യുക എന്നത് മോഹിക്കുന്നതുപോലെ യാഥാർഥ്യമാക്കുക അത്ര എളുപ്പമല്ല. നിർമാതാവ്, താരങ്ങൾ എന്നിവരുടെയൊക്കെ പിറകെനടന്ന് കഥപറഞ്ഞ് ബോധ്യപ്പെടുത്തിയാൽമാത്രമേ ഒരു സിനിമ ആരംഭിക്കാനാകൂ. അതിനുവേണ്ടി ഒരുപാട് അലയേണ്ടിവരും. അവർ പറയുന്ന സമയത്ത്‌, പറയുന്ന സ്ഥലത്തുചെന്ന് മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരും. വർഷങ്ങൾ ഒരു സിനിമയ്ക്കുവേണ്ടി നിക്ഷേപിക്കേണ്ടിവരും. ഒരു സ്ത്രീ എന്നനിലയിൽ അത് ഒട്ടും എളുപ്പമാകില്ല. കാരണം ഭൂരിഭാഗം സ്ത്രീകളും വീട്ടിലെ ഉത്തരവാദിത്വങ്ങൾക്കിടയിൽനിന്നാണ് തന്റെ സ്വപ്നത്തിന്റെ പിറകെ ഓടുന്നത്. അവർക്ക് ഇത്തരം നീണ്ട കാത്തിരിപ്പുകൾ സാധ്യമാകില്ല. അതുകൊണ്ടാണ് പലരും പാതിവഴിയിൽ സിനിമ ഉപേക്ഷിച്ച്‌ പോകുന്നത്.

Content Highlights: weekend

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..