ഞാൻ എംബസിയിൽ ഇരുന്ന് ജോലി ചെയ്യുമ്പോഴാണ് കൊല്ലത്തുനിന്ന് ഒരു ഫോൺ വന്നത്. രാജൻ കാക്കനാടൻ അന്തരിച്ചു. തീയതി 1991 ഓഗസ്റ്റ് 22.
ഞങ്ങൾ സമപ്രായക്കാരും അടുത്ത ചങ്ങാതികളുമായിരുന്നു. സൗത്ത് എക്സ്റ്റൻഷനിൽ കുറച്ചുകാലം ഒന്നിച്ചുതാമസിച്ചിരുന്നു. ഒ.വി. വിജയൻ വിവാഹംചെയ്തശേഷം സഹധർമിണിയുമായി കുറച്ചുകാലം താമസിച്ചത് സൗത്ത് എക്സ്റ്റൻഷനിലായിരുന്നു. അക്കാലത്ത് വിജയന് പുഷ്‌കിൻ എന്നുപേരുള്ള ഒരു പൂച്ചയുണ്ടായിരുന്നു. പലപ്പോഴും ഞാൻ ഊരുചുറ്റാൻ പോയിരുന്നത് തലനിറയെ മൗലികമായ ആശയങ്ങളുള്ള രാജന്റെ കൂടെയായിരുന്നു. ഏതു വിഷയത്തിലും രാജന് മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. രാജന്റെ ഉള്ളിന്റെയുള്ളിൽ ഒരു നക്സലൈറ്റ് ഒളിച്ചിരിപ്പുണ്ടായിരുന്നു. ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നെങ്കിലും പരസ്പരം സാർ എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. മയ്യഴിയിൽ എല്ലാവരും മാഷാണെങ്കിൽ കൊല്ലത്ത് എല്ലാവരും സാറാണ്. ഭയങ്കര ഭക്ഷണപ്രിയനായ രാജൻ നാലാളുകളുടെ ചോറ് ഒറ്റയിരിപ്പിൽ തിന്നുതീർക്കുമായിരുന്നു.
രാജൻ ലിവർ സിറോസിസ് വന്നാണ് മരിച്ചത്.
‘‘പുറത്ത് ഒരാൾ കാത്തുനിൽക്കുന്നു’’
ഓഫീസിലെ റിസപ്ഷനിസ്റ്റ് പറഞ്ഞു. ഒന്നാം നിലയിലെ മുറിയിലിരുന്ന് ജോലിചെയ്യുന്ന ഞാൻ എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്കുനോക്കി. ഗേറ്റിനുപുറത്ത് രാജൻ മുകളിലേക്ക് നോക്കിനിൽക്കുന്നതു കണ്ടു. ഒന്നാംനിലയിലാണ് ഞാൻ ഇരിക്കുന്നതെന്ന് രാജന് അറിയാമായിരുന്നു. ഓഫീസ് സമയം തീരാറായതുകൊണ്ട് സ്റ്റാഫ് അംഗങ്ങൾ വീട്ടിൽപ്പോകാൻ ഒരുങ്ങുന്നു. ഇന്ന് തീയതി 25. എല്ലാമാസവും 25-നായിരുന്നു എംബസിയിൽ ഞങ്ങൾക്ക് ശമ്പളംകിട്ടുക. അന്ന് എല്ലാവരും കീശനിറയെ പൈസയുമായിട്ടായിരിക്കും വീട്ടിൽ പോകുക. രാജന് അതറിയാമായിരുന്നു.
‘‘സാറിന് ശമ്പളം കിട്ടിയോ ?’’
‘‘കിട്ടി’’
‘‘അതിങ്ങ് തരൂ.’’
പതിവുപോലെ രാജൻ പറഞ്ഞു. ചിലപ്പോൾ 25-ന് രാജൻ എന്റെ ഓഫീസിനുമുമ്പിൽ വന്നുനിൽക്കും. എന്റെ ശമ്പളംവാങ്ങി പോകും.
അന്നും ഞാൻ അത്യാവശ്യ ചെലവുകൾക്കുള്ള പൈസ നീക്കിവെച്ച് ബാക്കി ശമ്പളംമുഴുവനും രാജന് കൊടുത്തു. ആവശ്യം വരുമ്പോൾ ഞാൻ രാജനോട് കാശ് ചോദിച്ചുവാങ്ങും. പലപ്പോഴും കിട്ടാറില്ല. അപ്പോൾ ഒരു ചായകുടിക്കാനുള്ള പൈസപോലും കൈയിലില്ലാതെ ഞാൻ ഉഴറിനടക്കും. അന്ന് ഞാൻ അവിവാഹിതനായിരുന്നു. മണ്ടനുമായിരുന്നു. കല്യാണം കഴിച്ച് രണ്ടുകുട്ടികളുടെ അച്ഛനായ ശേഷമായിരുന്നു പണത്തിന്റെ കാര്യത്തിൽ എനിക്ക് വിവേകമുദിച്ചത്. ഒരിടത്തരം കുടുംബത്തിലായിരുന്നു എന്റെ ജനനം. ബുദ്ധിമുട്ടിയാണ് അച്ഛൻ ഏഴുമക്കളെ പോറ്റിവളർത്തിയത്. അതോർക്കുമ്പോൾ എനിക്ക് പണം അനാവശ്യമായി ചെലവഴിക്കാൻ തോന്നുകയില്ല. എങ്കിലും ഞാനൊരു പിശുക്കനുമല്ല.
‘‘ആരും പണം കൈവശംവെക്കരുത്.’’ -രാജൻ പറയും. ഉള്ളത് മറ്റുള്ളവർക്ക് വീതിച്ചുകൊടുക്കണം. പണം അങ്ങനെ കൈമാറിക്കൊണ്ടിരിക്കണം. രാജൻ അത് നടപ്പാക്കിയിരുന്നു. കൈയിൽ ഒരിക്കലും ഒരുരൂപപോലും കാണില്ല. കീശയിൽ ഒരു കാശില്ലാതെ ജീവിക്കാൻകഴിയുമെന്ന് തെളിയിച്ച അപൂർവ മനുഷ്യനായിരുന്നു രാജൻ കാക്കനാടൻ.
വൈകാതെ ഞാൻ ദാരിദ്ര്യത്തെ ഭയക്കാൻ തുടങ്ങിയ ഒരു കാലംവന്നു. ആത്മാവിൽ ദാരിദ്ര്യവും വിശപ്പുമുള്ള ഒരാളായിരുന്നു ഞാൻ. ശരീരംകൂടി ദരിദ്രമാകുകയും ശരീരത്തിനുകൂടി വിശക്കുകയും ചെയ്താൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്ക് ബോധ്യപ്പെട്ടു.
ഒരിക്കൽ എനിക്ക് കുറച്ചു പണം ആവശ്യമായിവന്നു. അതിന് എന്തുവഴിയെന്ന് ആലോചിച്ചു. അപ്പോഴേക്ക് ഞാൻ ഡൽഹിയും ആവിലായിലെ സൂര്യോദയവും എഴുതി പ്രസിദ്ധീകരിച്ചിരുന്നു. തൃശ്ശൂരിലെ കറൻറ് ബുക്സായിരുന്നു പ്രസാധകർ. അന്ന് വലിയ ഗ്ലാമറുള്ള പ്രസാധകരായിരുന്നു കറൻറ് ബുക്സ്. അതിന്റെ ഉടമസ്ഥനും ജോസഫ് മുണ്ടശ്ശേരിമാസ്റ്ററുടെ മകനുമായ തോമസ് സാറിന് ഒരു കത്തെഴുതി. ഞാൻ വിവാഹംചെയ്യാൻ പോകുകയാണെന്നും കുറച്ചുകാശ് അയച്ചുതന്നാൽ വലിയ ഉപകാരമായിരിക്കുമെന്നും എഴുതി. വൈകാതെ മറുപടി വന്നു. ‘വേഗം കല്യാണംകഴിച്ച് ഭാര്യയോട് കുറെ മക്കളെ തരാൻപറയൂ’ എന്നാണ് അതിൽ എഴുതിയിരുന്നത്. കത്തിന്റെ അടിയിൽ ഒരു ചെക്കുമുണ്ടായിരുന്നു. അഞ്ഞൂറുരൂപ. അക്കാലത്ത് സർക്കാർ സ്ഥാപനത്തിലെ ഒരു ക്ലാർക്കിനു കിട്ടുന്ന മാസശമ്പളം ഏകദേശം അതായിരുന്നു. ആ ചെക്ക് കണ്ടപ്പോൾ എനിക്കുതോന്നിയ സന്തോഷത്തിന് അതിരില്ലായിരുന്നു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, ആ അഞ്ഞൂറുരൂപയുടെ അടിയിൽ അഞ്ഞൂറുരൂപയുടെ മറ്റൊരു ചെക്കുകൂടിയുണ്ടായിരുന്നു. വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ മനസ്സാ തോമസ് സാറിനെ നമസ്കരിക്കുകയും ഇനിയെഴുതുന്ന എല്ലാ പുസ്തകങ്ങളും കറൻറ് ബുക്സിന് കൊടുക്കുമെന്ന് ശപഥംചെയ്യുകയും ചെയ്തു. രണ്ട് അഞ്ഞൂറിന്റെ ചെക്കുകൾ. ആയിരം രൂപ. അത്രയൊന്നും പണം അന്നേരം എനിക്ക് ആവശ്യമില്ലായിരുന്നു. കഥ തീരുന്നില്ല. രണ്ടാമത്തെ ചെക്കിന്റെ അടിയിൽ മറ്റൊരു ചെക്കുകൂടി. അതും അഞ്ഞൂറിന്റെ ചെക്കായിരുന്നു. ആകെ ആയിരത്തിയഞ്ഞൂറു രൂപ. രണ്ടെണ്ണം പോസ്റ്റ് ഡേറ്റഡ് ചെക്കുകളായിരുന്നു.
എഴുത്തുകാരന് ഇത്രയധികം പണംകിട്ടുമോ ? എനിക്ക് അതൊരു പുതിയ അറിവായിരുന്നു.
മരിച്ചുകിടക്കുന്ന രാജന്റെ ഒരു ഫോട്ടോ ഒരു മാസികയിൽ കണ്ടിരുന്നു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. തടിച്ചശരീരവും ബലിഷ്ഠമായ കഴുത്തുമുള്ള, വളരെ ആരോഗ്യവാനായ ഒരാളായിരുന്നു രാജൻ. ഞാൻ ഫോട്ടോയിൽ കണ്ടത് കുഴിഞ്ഞ കണ്ണുകളും ശോഷിച്ച കഴുത്തും ഒട്ടിയ കവിളുമുള്ള ഒരു രാജനെയായിരുന്നു.
‘‘വാ സാറേ, നമുക്കൊന്ന് കേരളാ ക്ലബ്ബിൽപ്പോയി വരാം.’’ -രാജൻ പറഞ്ഞു. അന്ന് വെള്ളിയാഴ്ചയായിരുന്നില്ല. സാഹിതീസഖ്യമില്ല. പിന്നെ വെറുതേയെന്തിന് പോകുന്നു ?
‘‘നാണപ്പൻ വൈകുന്നേരം ക്ലബ്ബിൽ വരുന്നുണ്ട്.
എം.പി. നാരായണപിള്ളയെ ഞാനിതിനു മുമ്പ് കണ്ടിട്ടുണ്ടെങ്കിലും അടുത്ത് പരിചയപ്പെട്ടിരുന്നില്ല.
പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാതെയാണ് രാജൻ ഡൽഹിയിൽ ജീവിച്ചത്. കുറച്ചുകാലം സോവിയറ്റ് ഇൻഫർമേഷൻ സെൻററിൽ പണിചെയ്തിരുന്നു. സോവിയറ്റ് ലാൻഡ് മാസികയുടെ സർക്കുലേഷൻ വിഭാഗത്തിലായിരുന്നു അത്. ബാരാഖംബാ റോഡിലായിരുന്നു സോവിയറ്റ് ഇൻഫർമേഷൻ സെൻറർ. കൊണാട്ട് പ്ലേസിലെ ഒ.വി. വിജയന്റെ ഓഫീസിലേക്കോ കേരള ക്ലബ്ബിലേക്കോ പോകുന്ന വഴിയിൽ ഞാൻ സോവിയറ്റ് ഇൻഫർമേഷൻ സെൻററിൽ ഒന്നുകയറും. അവിടെ സൗജന്യമായി ചുടുചായ കിട്ടും. അവിടെ മുഴുവനും മലയാളികളായിരുന്നു. സോവിയറ്റ് യൂണിയന്റെ എംബസിയിൽ ജോലി വേണമെങ്കിൽ കമ്യൂണിസ്റ്റുകാരുടെ മക്കളായാൽമതി. വിദ്യാഭ്യാസ യോഗ്യതകളൊന്നും ആവശ്യമില്ലായിരുന്നു. അധികകാലം രാജൻ അവിടെ പണിയെടുത്തില്ല. ഒരുദിവസം അതുപേക്ഷിച്ച് പുറത്തുവന്നു. പണം കൈയിൽ സൂക്ഷിക്കരുത് എന്നതുപോലെ ഒരേജോലിയിൽ അധികകാലം തുടരരുതെന്നും രാജൻ വിശ്വസിച്ചിരുന്നു. രാജനെ സംബന്ധിച്ചിടത്തോളം ഒന്നും ശാശ്വതമല്ല.
നിശ്ചലം, നിർജീവമായി കിടക്കുന്ന രാജന്റെ ഫോട്ടോയിൽ നോക്കിനിൽക്കാൻ കഴിഞ്ഞില്ല. ഞാനാ മാസിക കണ്ണുകൾ ചെന്നെത്താത്ത ഒരിടത്ത് മാറ്റിവെച്ചു.
‘‘വാ സാറേ’’ -രാജൻ പറഞ്ഞു. ‘‘മമ്മുക്ക കൊടുത്തയച്ച ബീഫും ചപ്പാത്തിയും ഉണ്ട്.’’
ഗ്രീൻ പാർക്കിൽ മെസ് നടത്തുന്ന മമ്മുക്ക അവിവാഹിതരുടെ കാണാമറയത്തെ ദൈവമായിരുന്നു. മാസം ഇരുനൂറുരൂപ കൊടുത്താൽ രാത്രി തലചായ്ക്കാൻ ഒരു കയറ്റുകട്ടിലും കാലത്ത് പ്രാതലും രാത്രി ഊണും കിട്ടും. രാജന് മമ്മുക്കയുമായി അടുത്തബന്ധമുണ്ടായിരുന്നു. അതിനു കാരണം മമ്മുക്കയുടെ വരട്ടിയ ബീഫുതന്നെ.
രാജൻ നല്ലൊരു ചിത്രകാരനായിരുന്നു. ആദ്യമായി താന്ത്രിക് കല പെയിന്റിങ്ങിൽ ആവിഷ്കരിച്ച ചിത്രകാരന്മാരിലൊരാൾ. സയിദ് ഹൈദർ രസയുടെയും കെ.വി. ഹരിദാസന്റെയും പേരുകളുടെ കൂടെവരേണ്ട ഒരു പേരാണ് രാജൻ കാക്കനാടന്റേത്. പക്ഷേ, ഒരു ചിത്രകാരനുണ്ടാവേണ്ട ധ്യാനസിദ്ധി രാജനുണ്ടായിരുന്നില്ല. രാജന്റെ ശ്രീചക്രം താന്ത്രിക് സങ്കല്പത്തിന്റെ നിഗൂഢസൗന്ദര്യം മുഴുവൻ ഏറ്റുവാങ്ങിയ ഒരു പെയിൻറിങ്ങായിരുന്നു. വി.കെ. മാധവൻകുട്ടിയാണ് അത് വാങ്ങിയത്. കേന്ദ്രമന്ത്രിമാരും ആഗോളപ്രസിദ്ധിയാർജിച്ച സംഗീതജ്ഞരും മറ്റും പതിവായിവരുന്ന മാധവൻകുട്ടിയുടെ വീട്ടിലെ സ്വീകരണമുറിയിൽ ആ പെയിൻറിങ്ങുണ്ടായിരുന്നു.
രാജൻ മരിച്ചവിവരം അറിഞ്ഞപ്പോൾ നാട്ടിൽച്ചെന്ന് അവസാനമായി ആ പ്രിയസുഹൃത്തിനെ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, അതിനെനിക്ക് കഴിയാതെപോയി.
പെയിൻറിങ്ങുകളും കഥയുടെ പ്ലോട്ടുകളും വിറ്റിട്ടാണ് രാജൻ ജീവിക്കാനുള്ള പണം സമ്പാദിച്ചത്. വെള്ളിയാഴ്ചകളിൽ, കേരള ക്ലബ്ബിൽ സാഹിതീസഖ്യമുള്ള ദിവസങ്ങളിൽ, മുകളിലേക്കുള്ള കോണിപ്പടിയുടെ താഴെ വരാന്തയിൽ രാജൻ വന്നുനിൽക്കുന്നുണ്ടാകും. ഗോൾഡാക് ഖാനയിൽ നിന്നും കരോൾബാഗിൽനിന്നുമെല്ലാം പയ്യന്മാർ വരും. അവരിൽ പലരും എഴുതാൻ താത്‌പര്യമുള്ളവരായിരുന്നു. രാജൻ അവരോട് ചോദിക്കും:
‘‘കഥയുടെ പ്ലോട്ടുകളുണ്ട്. വേണോ ?’’
പയ്യന്മാർ മടിച്ചുനിൽക്കും.
‘‘നല്ല പ്ലോട്ടുകളാണ്. വെറും ഇരുപത്തിയഞ്ചുരൂപ മാത്രം. ഒരെണ്ണം തരട്ടെ ?’’
സ്വകാര്യസ്ഥാപനങ്ങളിൽ ചെറിയ ശമ്പളത്തിന് ജോലിചെയ്യുന്നവരായിരിക്കും പയ്യന്മാർ. ചിലർ സർക്കാർവകുപ്പുകളിൽ താഴ്‌ന്നതസ്തികകളിൽ ജോലിചെയ്യുന്നവരായിരിക്കും. അവർക്ക് ഇരുപത്തിയഞ്ചു രൂപ വലിയൊരു സംഖ്യയാണ്.
‘‘എന്നാൽ, രണ്ട് പ്ലോട്ടുകൾ തരാം. നാല്പതുരൂപ.’’
അപ്പോഴും പയ്യന്മാർ മടിച്ചുനിൽക്കും.
‘‘ശരി’’ -രാജൻ പറയും. ‘‘എന്റെ കൈയിൽ നാല് പ്ലോട്ടുണ്ട്. നാലും മൊത്തമായി മുപ്പതുരൂപയ്ക്ക് തരാം.’’
ഒരു പയ്യൻ ഇടതും വലതുംനോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം പണം കൊടുത്ത് ഒരു പ്ലോട്ട് വാങ്ങി. മറ്റു പയ്യന്മാരൊന്നും വാങ്ങിയില്ല. ദാരിദ്ര്യം തന്നെയായിരിക്കണം കാരണം.
കുമ്പളങ്ങ എന്നുപേരുള്ള ഒരു കഥയുടെ പ്ലോട്ട് രാജന്റെ കൈയിലുണ്ടായിരുന്നു. അതാരും വാങ്ങിയില്ല. പിന്നീട് രാജൻതന്നെ അതൊരു കഥയാക്കി എഴുതി പ്രസിദ്ധീകരിച്ചു. അതിഗംഭീരമായ ഒരു കഥയായിരുന്നു അത്.
എം.പി. നാരായണപിള്ള ഇരുപത്തിയഞ്ച് രൂപ കൊടുത്ത് രാജന്റെ കൈയിൽനിന്ന് ഒരു പ്ലോട്ട് വാങ്ങിയ വാർത്ത കേരളാക്ലബ്ബിൽ പരന്നിരുന്നു. അത് നാരായണപിള്ള തന്നെയാണ് പറഞ്ഞുപരത്തിയത്. ജോർജ് ആറാമന്റെ കോടതിയും മുരുകൻ എന്ന പാമ്പാട്ടിയും പോലുള്ള വിറപ്പിക്കുന്ന കഥകൾ എഴുതിയ നാരായണപിള്ള രാജന്റെ കൈയിൽനിന്ന് പ്ലോട്ടുവാങ്ങി എന്നറിഞ്ഞാൽ മടിച്ചുനിൽക്കുന്ന പയ്യന്മാരും രാജന്റെ കൈയിൽനിന്ന് പ്ലോട്ടുകൾ വാങ്ങും. ആ യുക്തി ഉപയോഗിച്ച്, രാജനെ സഹായിക്കാൻവേണ്ടിയായിരുന്നു നാരായണപിള്ള അയാളുടെ കൈയിൽനിന്ന് പ്ലോട്ട് വാങ്ങിയതും ആ വിവരം പറഞ്ഞുപരത്തിയതും.
‘‘നാണപ്പൻ കാശ് തന്നിരുന്നോ ?’’
-ഞാൻ തിരക്കി.
‘‘മുഴുവൻതന്നു. രണ്ടു പത്തിന്റെയും ഒരഞ്ചിന്റെയും പുത്തൻ നോട്ട്.’’
രാജന്റെ കൈയിൽനിന്ന് പണംകൊടുത്തുവാങ്ങിയ പ്ലോട്ട് ഉപയോഗിച്ച് നാരായണപിള്ള കഥയെഴുതിയിരുന്നില്ല. നാരായണപിള്ളയ്ക്ക് അതിന്റെ ആവശ്യമില്ലായിരുന്നു. അദ്ദേഹത്തിന്റെ കൈയിൽ എഴുതിയാൽ തീരാത്തത്ര പ്ലോട്ടുകളുണ്ടായിരുന്നു. കഥാസാഹിത്യത്തിലെ സമ്രാട്ടായിരുന്നല്ലോ നാരായണപിള്ള.
ഒരിക്കൽ ബോംബെയിൽ പോയപ്പോൾ ഞാൻ സുഹൃത്ത് എം.ജി. രാധാകൃഷ്ണന്റെ കൂടെ ബോറിവില്ലിയിലുള്ള നാരായണപിള്ളയുടെ വീട്ടിൽ ചെന്നു. നാണപ്പൻ വാതിൽതുറന്നില്ല.
‘‘ഞാൻ എം. മുകുന്ദനാണ്.’’
‘‘ഇങ്ങോട്ട് വരരുത്’’- നാരായണപിള്ള കതകിനു പിറകിൽനിന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ‘‘എനിക്ക് വസൂരിയാണ്.’’
ഞാൻ ഭയന്നുവിറച്ചുപോയി. വസൂരി ഭൂമിയിൽനിന്നുതന്നെ തുടച്ചുമാറ്റപ്പെട്ട ഒരു മഹാമാരിയാണെന്ന് അപ്പോൾ ഞാനോർത്തില്ല. എന്നെ ഭയപ്പെടുത്താൻവേണ്ടി ബോധപൂർവം പറഞ്ഞതായിരുന്നു ആ കെട്ടിച്ചമച്ച കഥ. ‘നാരായണപിള്ളയ്ക്ക് ഒരിക്കലും വസൂരി വരില്ല. വസൂരിക്ക് നാരായണപിള്ള വരുകയേയുള്ളൂ.’ ഞാൻ മനസ്സിൽ പറഞ്ഞു.
നാണപ്പൻ വാതിൽ തുറന്നു. ഞാനും എം.ജി. രാധാകൃഷ്ണനും അവിടെയിരുന്നു. വളരെനേരം നാണപ്പനുമായി സംസാരിച്ചു.
ഡൽഹിയിൽ പ്ലാനിങ് കമ്മിഷനിലായിരുന്നു നാരായണപിള്ളയ്ക്ക് ജോലി. കുറച്ചുകാലംമാത്രമേ നാണപ്പൻ ഡൽഹിയിലുണ്ടായിരുന്നുള്ളൂ. അതിനുശേഷം ജോലി രാജിവെച്ച് ഹോങ് കോങ്ങിലേക്കുപോയി. തിരിച്ചുവന്നത് ബോംബെയിലേക്കാണ്. 1998-ൽ ജീവിതം രാജിവെച്ച് എങ്ങോട്ടോപോയി മറഞ്ഞു. ഒരിക്കലും തിരിച്ചുവരാത്തയിടത്ത്. രാജൻ കാക്കനാടൻ എം.പി. നാരായണപിള്ളയെ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ആദ്യമായി ഞാൻ എം.പി. നാരായണപിള്ളയെ കാണുമ്പോൾ രാജൻ കൂടെയുണ്ടായിരുന്നു.
‘‘നമ്മുടെ രാജൻ പോയോ മുകുന്ദാ ?’’ സാഹിതീസഖ്യത്തിന്റെ സ്രഷ്ടാവായ ഓംചേരി എൻ.എൻ. പിള്ള പറഞ്ഞു. ‘‘ക്ലബ്ബിൽ ഒരനുശോചനയോഗം നടത്തണ്ടേ ?’’
കേരളാക്ലബ്ബിന്റെ സമീപത്തുള്ള സൂപ്പർ മാർക്കറ്റ് ബസ്‌സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുമ്പോൾ ഞാൻ രാജനെ കണ്ടു. രാജൻ നവകേരള റെസ്റ്റോറൻറിനു മുമ്പിൽ നിൽക്കുകയായിരുന്നു. റെസ്റ്റോറൻറിലേക്ക് വരുകയും പോകുകയും ചെയ്യുന്നവരുടെ അരികിൽച്ചെന്ന് രാജൻ കൈനീട്ടുന്നതുകണ്ട് ഞാൻ അങ്ങോട്ടുചെന്നു.
രാജൻ പിരിവെടുക്കുകയായിരുന്നു. ചിലർ രാജനെ ശ്രദ്ധിക്കാതെ കടന്നുപോയി. ചില പാവങ്ങൾ കീശയിൽ തപ്പി ചെറിയ നോട്ടുകളും ചില്ലറനാണയങ്ങളും രാജന്റെ നീട്ടിയ കൈയിൽ നിക്ഷേപിച്ചു.
‘‘ഇതെന്താ പരിപാടി ?’’
-രാജൻ ഒന്നും മിണ്ടിയില്ല.
ക്രമേണ എനിക്കു മനസ്സിലായി, രാജൻ പതിവായി ചാരുമജുംദാർക്കും കാനു സന്യാലിനും പണം അയച്ചുകൊടുക്കാറുണ്ടായിരുന്നു എന്ന്. നവകേരള റെസ്റ്റോറൻറിനുമുമ്പിൽ നിന്നുകൊണ്ട് പിരിവെടുത്ത് കിട്ടിയ പൈസ നക്സലൈറ്റുകൾക്ക് അയച്ചുകൊടുക്കാനായിരുന്നു. ഒരുപക്ഷേ 25-ാം തീയതി എംബസിയിൽ വന്ന് എന്റെ ശമ്പളം വാങ്ങിക്കൊണ്ടുപോയതും നക്സലൈറ്റുകൾക്ക് അയച്ചുകൊടുക്കാനായിരിക്കാം.
ഞാൻ അമർ കോളനിയിലേക്കു താമസംമാറി.
കാക്കനാടൻ അവിടെ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ ആവേശഭരിതനായി. ഞാൻ ആരാധിക്കുന്ന ഒരു എഴുത്തുകാരനായിരുന്നു അത്. അപ്പോഴേക്ക് കാക്കനാടൻ തന്റെ പ്രശസ്ത നോവലുകളായ സാക്ഷിയും വസൂരിയും ഏഴാംമുദ്രയും ഉഷ്ണമേഖലയും എഴുതിക്കഴിഞ്ഞിരുന്നു. എന്നെ ത്രസിപ്പിച്ച നോവലുകളായിരുന്നു അതെല്ലാം. ഏഴാംമുദ്രയിലെ ഭാഷ തിരമാലകളെപ്പോലെ ഇരമ്പിവരുന്നതായിരുന്നു. ഉഷ്ണമേഖല എന്റെ കമ്യൂണിസ്റ്റ് മനസ്സിൽ മുറിപ്പാടുകളുണ്ടാക്കി. അമർ കോളനിയിലെ കാക്കനാടന്റെ വീട്ടുമേൽവിലാസം കൃത്യമായി അറിയില്ലായിരുന്നു. ഒഴിവുസമയത്ത് അമർ കോളനിയിലെ തീപ്പെട്ടിക്കൂടുകൾപോലുള്ള കൊച്ചുപാർപ്പിടങ്ങൾക്കുമുന്നിലൂടെ നടന്ന് അവിടെയെങ്ങാനും കാക്കനാടനുണ്ടോ എന്നു തിരക്കി. കേരളാക്ലബ്ബിലെ സാഹിതീസഖ്യത്തിന് കാക്കനാടൻ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വന്നില്ല. അങ്ങനെയിരിക്കേ ഒരുദിവസം അമർ കോളനി പോസ്റ്റോഫീസിൽനിന്ന് കാക്കനാടൻ ഇറങ്ങിവരുന്നത് കണ്ടു. ഞാൻ ഹൃദയമിടിപ്പോടെ അങ്ങോട്ടേക്കു ചെന്നു.
‘‘ഞാൻ മുകുന്ദനാണ്.’’
അയാൾ അവജ്ഞയോടെ എന്നെ നോക്കി.
‘‘എം. മുകുന്ദൻ. സാർ കാക്കനാടനല്ലേ ?’’
‘‘ഹിന്ദി ബോൽ മദ്രാസി.’’
ഞാൻ ഹിന്ദിയിൽ പറയുന്നത് കേൾക്കാൻ ക്ഷമയില്ലാതെ അയാൾ നടന്നുപോയി.
അത് കാക്കനാടനായിരുന്നില്ല. മറ്റാരോ ആയിരുന്നു. കാക്കനാടൻ ആൾമാറാട്ടക്കാരനായ ഒരു എഴുത്തുകാരനായിരുന്നു.
‘‘ഒരാൾ കാണാൻ വന്നിരിക്കുന്നു. പുറത്ത് നിൽക്കുന്നുണ്ട്.’’
എംബസിയിലെ റിസപ്ഷനിസ്റ്റ് ഇൻറർകോം ഫോണിലൂടെ പറഞ്ഞു. ആ ഫോണിന് ചുവപ്പ് നിറമായിരുന്നു. അത് ഞാനിപ്പോഴും ഓർക്കുന്നു. ചില വസ്തുക്കളുടെ നിറം അരനൂറ്റാണ്ടു കഴിഞ്ഞിട്ടും ഇപ്പോഴും എനിക്ക് ഓർക്കാൻ കഴിയുന്നുണ്ട്. നാലുപതിറ്റാണ്ടുമുമ്പ് ചിത്രകാരനും കലാസൈന്താദ്ധികനുമായ വിവാൻ സുന്ദരം എംബസിയിലെ കോക്ടെയിൽ പാർട്ടിക്കുവന്നത് മുട്ടിനുതാഴെവരെ ഇറങ്ങിക്കിടക്കുന്ന ഒരു കൂർത്ത ധരിച്ചുകൊണ്ടായിരുന്നു. കൂടെ കലാവിമർശകയായ ഗീതാ കപൂറുമുണ്ടായിരുന്നു. അവരുടെ വേഷം എനിക്കോർമയില്ല.
എംബസിയുടെ പുറത്ത് വന്നുനിൽക്കുന്നത് കാക്കനാടനായിരുന്നു.
2011-ൽ കൊല്ലത്തെ ബിഷപ്പ് ബെൻസിഗർ ആശുപത്രിയിൽവെച്ച് കാക്കനാടൻ അന്തരിച്ചു.
‘‘നീ നിന്റെ ഗുരുവിനെ മറന്നോ ? കോട്ടയത്ത് വന്നിട്ടും നീയെന്നെ വന്ന് കണ്ടില്ലല്ലോ.’’
-കാക്കനാടൻ ചോദിച്ചു. മരിക്കുന്നതിന് കുറച്ചുമുമ്പായിരുന്നു അത്. ഞാൻ ചിത്രകാരൻ ആശ്രാമം സന്തോഷിന്റെ കൂടെയായിരുന്നു കാക്കനാടനെ കാണാൻപോയത്.
കാക്കനാടനോ ഒ.വി. വിജയനോ എംബസിയിലെ എഴുത്തുകാരുടെ കോക്‌ടെയിൽ പാർട്ടികൾക്ക് വന്നിരുന്നില്ല. ഒരു ചെറിയ ഉദ്യോഗസ്ഥനായ എനിക്ക് ആരെയും ക്ഷണിക്കാനുള്ള അധികാരമില്ലായിരുന്നു. പിന്നീട് ഒരു വലിയ ഉദ്യോഗസ്ഥനായപ്പോൾ പാർട്ടികൾക്ക് ക്ഷണിക്കേണ്ട ഇന്ത്യക്കാരായ അതിഥികളുടെ ലിസ്റ്റ് തയ്യാറാക്കുന്നതിൽ എനിക്കും പങ്കുണ്ടായിരുന്നു. സാംസ്കാരിക വകുപ്പിന്റെ പാർട്ടികൾക്ക് ഞാൻതന്നെയാണ് എഴുത്തുകാരുടെയും കലാകാരന്മാരുടെയും ജേണലിസ്റ്റുകളുടെയും മറ്റും ലിസ്റ്റ് തയ്യാറാക്കിയത്. അപ്പോൾ ഞാൻ വി.കെ. മാധവൻകുട്ടിയെ ക്ഷണിച്ചു. മാധവൻകുട്ടി ഒരു മദ്യവും കൈകൊണ്ട് തൊടില്ല. ഒരിക്കൽ ഏഷ്യാനെറ്റിലെ എം.വി. നികേഷ് കുമാറിനെ ക്ഷണിച്ചു. നികേഷ് അരുന്ധതി റോയിയുമായി ഗൗരവപൂർവം ചർച്ചനടത്തുന്നതു കണ്ടു. മറ്റൊരിക്കൽ കവി സച്ചിദാനന്ദനെ ക്ഷണിച്ചു. സച്ചിമാഷ് റെഡ് വൈൻ കുടിച്ചു. കവികളുടെ പാനീയമാണ് വൈൻ.
Content Highlights: weekend


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..