ചെറുതോണി : കേന്ദ്ര സർക്കാരിന്റെ പർവതമാല പദ്ധതിയിൽ ഉൾപ്പെടുത്തി ഇടുക്കി ജലാശയത്തിന്റെ പശ്ചാത്തലത്തിലും, വട്ടവട - കുണ്ടള മേഖലയിലും റോപ്പ് വേ- പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി നടത്തിയ സാധ്യതാപഠനം പൂർത്തിയായതായി ഡീൻ കുര്യാക്കോസ് എം.പി. ഇടുക്കിയിൽ ട്രാക്റ്റ്ബെൽ കൺസൾട്ടൻസിയും, മൂന്നാർ വട്ടവടയിൽ റൈറ്റ്സ് എന്ന ഏജൻസിയുമാണ് പഠനം നടത്തിയത്.
ഇടുക്കി ജില്ലയിൽ പർവതമാല പദ്ധതി അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.പി. ദേശീയപാത മന്ത്രാലയത്തിന് കഴിഞ്ഞവർഷം കത്ത് നൽകിയിരുന്നു.
കേരളത്തിന് അനുവദിച്ച നാലുപദ്ധതികളിൽ രണ്ട് എണ്ണം ഇടുക്കി ജില്ലയിലാണ്. മലയോര പാതകളിൽ ആധുനിക ഗതാഗത സംവിധാനം സുഗമമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇടുക്കി ഡാമിന് മുകളിൽ നിർമിക്കുന്ന റോപ്‌വേ പദ്ധതി ജില്ലയിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കും. ടൂറിസം മേഖലയിൽനിന്നുള്ള വരുമാനം വർധിപ്പിക്കുന്നതോടൊപ്പം പ്രാദേശിക ഗതാഗതം സുഗമമാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.
വേഗത്തിൽത്തന്നെ നടപടികൾ പൂർത്തീകരിച്ച് സാധ്യതാപഠന റിപ്പോർട്ട് സമർപ്പിക്കുമെന്ന് എം.പി. അറിയിച്ചു. കൺസൾട്ടൻസികൾ സമർപ്പിക്കുന്ന ഡി.പി.ആർ. (ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ട് )ന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ കീഴിലുള്ള എൻ.എച്ച്.എൽ.എം.എൽ (നാഷണൽ ഹൈവേയ്സ് ലൊജിസ്റ്റിക് നേജ്മെന്റ് ലിമിറ്റഡ്) ആണ് അന്തിമ അനുമതി നൽകേണ്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..