വെംബ്ലി പതിനഞ്ചുഭാഗത്ത് നാട്ടുകാർ പണിത പാലം
കൊക്കയാർ : അധികാരികളുടെ അവഗണന വെല്ലുവിളിയായി ഏറ്റെടുത്ത നാട്ടുകാർ കെ.എസ്.ഇ.ബി. പൊളിച്ച പാലം വീണ്ടും പണിതു. കൊക്കയാർ പഞ്ചായത്തിലെ വെംബ്ലിയിലാണ് സംഭവം. വെംബ്ലി പതിനഞ്ചുഭാഗത്തുനിന്ന് നിരവുപാറയ്ക്കുപോകുന്ന വഴിയിലെ പാലം കഴിഞ്ഞ പ്രളയത്തിലാണ് തകർന്നത്. യാത്രാദുരിതം നീക്കി പാലം പുതുക്കി പണിയുന്നതിന് നാട്ടുകാർ പലതവണ അധികാരികളെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല.
ഒടുവിൽ പാലം പുതുക്കിപ്പണിയാൻ നാട്ടുകാർ ചേർന്ന് ജനകീയ കമ്മിറ്റി രൂപവത്‌കരിച്ചു. പാലം പണിയാൻ പഴക്കമുള്ളതും ഉപയോഗശൂന്യവുമായ ഇരുമ്പ് കേഡർ സ്വകാര്യ വ്യക്തി നൽകിയിരുന്നു. ഇതുപയോഗിച്ച് പാലം പണി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, കെ.എസ്.ഇ.ബി. അധികാരികളെത്തി കേഡറിന്റെ അവകാശം ഉന്നയിക്കുകയായിരുന്നു.
ഇത് താത്കാലിക പാലമാണന്നും പുതിയ പാലം വരുമ്പോൾ തിരികെ നൽകാമെന്നും നാട്ടുകാർ അറിയിച്ചെങ്കിലും കെ.എസ്.ഇ.ബി. അധികാരികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഒടുവിൽ പാലം പൊളിച്ച് കേഡർ ഇവർ കൊണ്ടുപോയി.
തുടർന്ന് പ്രദേശവാസികൾ വീണ്ടും യാത്രാ ദുരിതത്തിലായി. വീണ്ടും നാട്ടുകാർ ഒന്നായി പാലം പണിതു. ചെറുവാഹനങ്ങൾക്ക് കടന്നുപോകാവുന്ന രീതിയിലാണ് പുതിയ പാലത്തിന്റെ നിർമിതി.
നിർമിച്ച പാലത്തിന്റെ ഉദ്ഘാടനം ജനകീയ കമ്മിറ്റി കൺവീനർ അബ്ദുൽ വാഹിദ് നിർവഹിച്ചു. നൗഷാദ് വെംബ്ലി, കെ.ഇസ്മായിൽ, പീലിപ്പോസ്, പി.കെ.ഷാജി, കെ.എസ്.െറജി എന്നിവർ സംസാരിച്ചു. പുതിയ പാലം പണിതെങ്കിലും കെ.എസ്.ഇ.ബിയുടെ നടപടിയിൽ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
Content Highlights: Locals rebuilt the bridge which was demolished by kseb
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..