റെയിൽവേ ഡിവിഷണൽ മാനേജർ യശ്പാൽ സിങ് തോമർ തലശ്ശേരി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ
തലശ്ശേരി : അമൃത് ഭാരത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ യശ്പാൽ സിങ് തോമർ തലശ്ശേരി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. 10 കോടി രൂപയുടെ വികസനപ്രവർത്തനമാണ് സ്റ്റേഷനിൽ നടപ്പാക്കുക.
നേരത്തെ അനുവദിച്ച രണ്ടുകോടി രൂപയുടെ വികസനപ്രവർത്തനവും ഇതോടൊപ്പം നടക്കും.
രണ്ടാം പ്ലാറ്റ്‌ഫോമിന് സമീപം വാഹന പാർക്കിങ് സൗകര്യം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കും. രണ്ട് പ്ലാറ്റ്‌ഫോമുകളിലും ടിക്കറ്റ് കൗണ്ടറിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. വെയിറ്റിങ് റൂമിൽ സൗകര്യം മെച്ചപ്പെടുത്തും. സ്റ്റേഷനിലുള്ള അഞ്ച് വെൻഡിങ് യന്ത്രവും മുഴുവൻ സമയവും പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.
വിവിധ സന്നദ്ധസംഘടനകൾ സ്റ്റേഷനിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഡി.ആർ.എമ്മിന് നിവേദനം നൽകി. തലശ്ശേരി വികസനവേദിക്ക് വേണ്ടി വർക്കിങ് പ്രസിഡന്റ് കെ.വി. ഗോകുൽദാസ്, ജനറൽ കൺവീനർ സജീവ് മാണിയത്ത്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുവേണ്ടി ഡോ. രാജീവ് നമ്പ്യാർ, റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷനുവേണ്ടി സെക്രട്ടറി ശശികുമാർ കല്ലിഡുംബിൽ, സീനിയർ സിറ്റിസൺ ഫോറത്തിനുവേണ്ടി കെ.പി. രവീന്ദ്രൻ എന്നിവർ നിവേദനം നൽകി.
സ്റ്റേഷൻ മാനേജരുടെ ചുമതലവഹിക്കുന്ന രമേഷ് ചന്ദ് മീണയുടെ നേതൃത്വത്തിലാണ് ഡി.ആർ.എമ്മിനേയും സംഘത്തേയും സ്വീകരിച്ചത്.
ബസ്‌സ്റ്റാൻഡിൽനിന്ന് സ്റ്റേഷനിലേക്ക് റോഡ്
:തലശ്ശേരി പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് റോഡ് വേണമെന്ന ആവശ്യം സംഘം പരിശോധിച്ചു. നേരത്തെ ഇവിടെ റോഡ് നിർമിക്കാൻ റെയിൽവേ അനുമതിനൽകിയത് സന്നദ്ധ സംഘടനാ പ്രവർത്തകർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡി.ആർ.എം. ഉറപ്പ് നൽകി.
റോഡ് നിർമിക്കാൻ റെയിൽവേയുടെ ഭൂമി നഗരസഭയ്ക്ക് പാട്ടത്തിന് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡ് വന്നാൽ ബസ്‌സ്റ്റാൻഡിൽനിന്ന് സ്റ്റേഷനിലേക്ക് എളുപ്പവഴിയാകും. ഇപ്പോൾ പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന് സംഗമം കവല വഴിയാണ് യാത്രക്കാർ സ്റ്റേഷനിലേക്ക് പോകുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..