ചെറുതാഴം കക്കോണി 16-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ്. സ്ഥാനാർഥി യു.രാമചന്ദ്രനെ ആനയിച്ച് പിലാത്തറയിൽ നടന്ന ആഹ്ലാദപ്രകടനം
പിലാത്തറ : ചെറുതാഴം പഞ്ചായത്തിലെ കക്കോണി 16-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. നേടിയ അട്ടിമറി വിജയത്തിന് തിളക്കമേറെ. 1995-നുശേഷം ചെറുതാഴം പഞ്ചായത്ത് ഭരണസമിതിയിൽ പ്രാതിനിധ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചെറുതാഴത്തെ കോൺഗ്രസ് നേതൃത്വം.
കോൺഗ്രസിന് പരമ്പരാഗത വോട്ടർമാരുള്ള പുത്തൂർ, കോക്കാട് ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന കക്കോണിവാർഡിൽ ചുമടുതാങ്ങി, കക്കോണി പ്രദേശങ്ങൾ സി.പി.എമ്മിന്റെയും ശക്തികേന്ദ്രങ്ങളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന്റെ മാത്രം വ്യത്യാസത്തിൽ എൽ.ഡി.എഫ്. വിജയിച്ച ഈ വാർഡിൽ പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന് വ്യക്തമായ മേൽക്കോയ്മ ഉണ്ടായിരുന്നു.
എൽ.ഡി.എഫ്. ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കുകയും പി.കെ. ശ്രീമതി, ടി.വി. രാജേഷ്, പി. ജയരാജൻ, എം.വി. ജയരാജൻ, എം. വിജിൻ എം.എൽ.എ. തുടങ്ങിയ നേതാക്കളെയിറക്കി പൊതുയോഗങ്ങളടക്കം നടത്തി ശക്തമായ പ്രവർത്തനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, യു.ഡി.എഫ്. വീടുവീടാന്തരം കയറിയുള്ള പ്രവർത്തനമാണ് നടത്തിയത്. കഴിഞ്ഞതവണ ഒരു വോട്ടിന് തോറ്റ യു.ഡി.എഫിലെ യു. രാമചന്ദ്രൻതന്നെയാണ് ഇത്തവണയും മത്സരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 165 വോട്ടർമാർ കൂടുതലായുള്ളതും 65 വോട്ടുകളുണ്ടായിരുന്ന ബി.ജെ.പി. മത്സരരംഗത്ത് ഉണ്ടായിരുന്നില്ലെന്നതും ഘടകങ്ങളാണ്.
എന്നാൽ, 80 വോട്ടിന്റെ വ്യക്തമായ ലീഡ് യു.ഡി.എഫ്. നേടിയത് രാഷ്ട്രീയനേട്ടം തന്നെയാണെന്നാണ് വിലയിരുത്തൽ. 28 വർഷത്തിനുശേഷം ചെറുതാഴം പഞ്ചായത്തിലെ ഒരുവാർഡിൽ ജയിച്ചുകയറിയതും അത് സി.പി.എമ്മിൽനിന്ന് പിടിച്ചെടുത്തുവെന്നതും ചെറുതാഴത്തെയും സമീപ പഞ്ചായത്തുകളിലെയും യു.ഡി.എഫ്. അണികളിൽ ആവേശം പകരുന്നതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..