പേരാവൂർ : ഓടിത്തുടങ്ങിയ തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനുമിടയിൽപ്പെട്ടുപോയ സ്ത്രീയുടെ ജീവൻ രക്ഷിച്ച് ഓട്ടോ ഡ്രൈവറായ ഹരിദാസ്. ബുധനാഴ്ച രാവിലെ 7.40-ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പരശുറാം എക്സ്പ്രസ് പുറപ്പെടുന്ന സമയത്താണ് സംഭവം. കൂടെയുണ്ടായിരുന്ന ഭർത്താവ് കയറിയില്ലെന്ന സംശയത്തിൽ യാത്രക്കാരി ഓടിത്തുടങ്ങിയ ട്രെയിനിൽനിന്ന് പുറത്തേക്ക് ഇറങ്ങിയത്. ഇറങ്ങുന്നതിനിടെ അവർ തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനുമിടയിൽ കുടുങ്ങി.
നീങ്ങാൻ തുടങ്ങിയ തീവണ്ടി ഇവരെ വലിച്ച് കൊണ്ടുപോകുന്നതുകണ്ട് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവർ പകച്ചുനിൽക്കെ ഓട്ടോഡ്രൈവറായ ഹരിദാസ് ഓടിയെത്തി സ്ത്രീയെ വലിച്ച് പ്ലാറ്റ്‌ഫോമിലേക്ക് കയറ്റി രക്ഷപ്പെടുത്തി. ഏകദേശം 10 മീറ്ററോളം നീങ്ങിയതീവണ്ടി നിർത്തിയത് സ്ത്രീക്കും ഹരിദാസിനും തുണയായി.
മണത്തണയിൽനിന്ന് കൊല്ലം അമൃതാനന്ദമയീമഠത്തിലേക്ക് പോകുന്നവരെ റെയിൽവേ സ്റ്റേഷനിലിറക്കാനാണ് മണത്തണ സ്വദേശിയായ തോട്ടത്തിൽ ഹരിദാസെത്തിയത്. ഇവരെ തീവണ്ടിയിൽ കയറ്റിവിട്ട് തിരിച്ച് പുറത്തിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് സ്റ്റേഷനിൽനിന്ന് നിലവിളി കേട്ടത്. ഹരിദാസിന്റെ ഇടപെടൽ മൂലം ജീവൻ തിരിച്ചുകിട്ടിയ സ്ത്രീയും കുടുംബവും അതേ ട്രെയിനിൽതന്നെ യാത്ര ചെയ്യുകയും ചെയ്തു. തിരിച്ച് മണത്തണയിലെത്തിയ ഹരിദാസിനെ നാട്ടുകാരും വ്യാപാരസംഘടനകളും ആദരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..