ഇരിട്ടി : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മലയോര മേഖലയിൽ വൈദ്യുതി വിതരണം തടസ്സമുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ കെ.എസ്.ഇ.ബി.യും ജനപ്രതിനിധികളും ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണ. നിയോജകമണ്ഡലത്തിലെ കെ.എസ്.ഇ.ബി. അവലോകന യോഗത്തിലാണ് തീരുമാനം. ഇരിട്ടി നഗരത്തിലെ വൈദ്യുതി തടസ്സവും ഭൂഗർഭ കേബിൾ ശരിയായ രീതിയിൽ പൂർത്തീകരിക്കാത്തതും യോഗത്തിൽ ചർച്ചയായി.
വനാതിർത്തി മേഖലയിലെ വന്യമൃഗഭീഷണി കൂടി കണക്കിലെടുത്ത് വൈദ്യുതി വിതരണത്തിന് തടസ്സങ്ങൾ മുൻകൂട്ടിക്കണ്ട് ഊർജിതമായി ഇടപെടണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സണ്ണി ജോസഫ് എം.എൽ.എ. നിർദേശിച്ചു.
കൊട്ടിയൂരിൽ ഉത്സവകാലം കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാങ്കം ആവശ്യപ്പെട്ടു. കൊട്ടിയൂരിലേക്ക് സ്പെഷ്യൽ ഡ്യൂട്ടിക്ക് സംവിധാനം ഏർപ്പെടുത്തിയതായി സെക്ഷൻ എൻജിനീയർ യോഗത്തെ അറിയിച്ചു.
ഭൂഗർഭ കേബിൾ സ്ഥാപിക്കൽ
:അയ്യൻകുന്നിൽ ചില പ്രദേശങ്ങളിൽ വൈദ്യുതിവിതരണം തടസ്സപ്പെട്ടാൽ പുനഃസ്ഥാപിക്കാൻ രണ്ടുമൂന്നുദിവസം വേണ്ടി വരുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ പറഞ്ഞു. അങ്ങാടിക്കടവ് ടൗണിൽ ഭൂഗർഭ കേബിൾ സ്ഥാപിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനായി എട്ടുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്ന് വള്ളിത്തോട് സെക്ഷൻ എൻജിനീയർ ഇ.ജി.മേരി അറിയിച്ചു. റോഡുൾപ്പെടെയുള്ള മരാമത്ത് നിർമാണപ്രവൃത്തികളിൽ പണമടച്ച ഒരു പ്രവൃത്തിയും കെ.എസ്.ഇ.ബി.യുടെ ഭാഗത്തുനിന്ന് ചെയ്യാൻ ബാക്കിയില്ലെന്ന് എക്സി. എൻജിനീയർ സാനു ജോർജ് അറിയിച്ചു.
നിലാവ് പദ്ധതി
:നിലാവ് പദ്ധതിയിൽ വഴിവിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും കെ.എസ്.ഇ.ബി.യും നല്ല ധാരണയോടെ മുന്നോട്ടുപോകണമെന്ന് എം.എൽ.എ. നിർദേശിച്ചു.
ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉള്ളതായി ഇരിട്ടി നഗരസഭാ സെക്രട്ടറി രാജേഷ് പാലേരിവീട്ടിൽ പറഞ്ഞു. നഗരസഭയിലെ വഴിവിളക്ക് പ്രശ്നവും ചർച്ചയായി.
യോഗത്തിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്, അസി. എക്സി. എൻജിനീയർമാരായ എസ്.അൽത്താഫ്, എസ്.വിദ്യ, അസി. എൻജിനീയർമാരായ കെ.കെ.പ്രമോദ് കുമാർ, സി.ഷാജി ദിനേശൻ, മനോജ് പുതുശ്ശേരി, കെ.കെ.ഷൈനി എന്നിവരും സംബന്ധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..