ബേള സെയ്ന്റ് മേരീസ് കോളേജിൽ പരീക്ഷയെഴുതി പുറത്തുവരുന്ന ദീക്ഷാ റാവു
കാസർകോട് : ബുധനാഴ്ചയായിരുന്നു കാസർകോട് അടുക്കത്ത് ബയലിലെ ദീപക് റാവു-ശുഭ ദമ്പതിമാരുടെ മകൾ ദീക്ഷയുടെ കല്യാണം. ബേള സെയ്ന്റ് മേരീസ് കോളേജിൽ എം.കോമിന് പഠിക്കുന്ന ദീക്ഷയുടെ അവസാന പരീക്ഷയും ബുധനാഴ്ചയായിരുന്നു. കല്യാണവും പരീക്ഷയും ഒന്നിച്ചെത്തിയെങ്കിലും പരീക്ഷ കൈവിടാൻ ദീക്ഷ തയ്യാറല്ലായിരുന്നു. മണിക്കൂറുകൾ നീളുന്ന വിവാഹ ചടങ്ങിനിടെ ഇടവേളയെടുത്ത് അവൾ പരീക്ഷയെഴുതി. കാസർകോട് വരദരാജ വെങ്കട്ടരമണ ക്ഷേത്രത്തിലായിരുന്നു വിവാഹവേദി.

പുലർച്ചെ അഞ്ചുമണിക്ക് ആരംഭിച്ച ചടങ്ങിൽ രാവിലെ 8.30 വരെ ദീക്ഷ പങ്കെടുത്തു. തുടർന്ന് 10 മണിക്ക് പരീക്ഷയെഴുതാനായി 15 കിലോമീറ്റർ അകലെയുള്ള കോളേജിലേക്ക് കല്യാണ വസ്ത്രത്തിൽ പോയി. വധു തിരിച്ചെത്തുംവരെ വരന്റെ വീട്ടുകാരുടെ ചടങ്ങുകളാണ് മണ്ഡപത്തിൽ നടന്നത്. ദീക്ഷയുടെ ആഗ്രഹത്തിനൊപ്പം ഇരു കുടുംബവും നിന്നതോടെയാണ് പരീക്ഷയും കല്യാണവും മംഗളമായി നടന്നത്.

പരീക്ഷ കഴിഞ്ഞ് 12 മണിയോടെ ദീക്ഷ മണ്ഡപത്തിൽ തിരിച്ചെത്തി. 12.30 ഓടെ ചടങ്ങുകളെല്ലാം പൂർത്തിയായി. കാഞ്ഞങ്ങാട് ഏഴാം മൈലിലെ ശ്രീകാന്ത് റാവു-ലക്ഷ്മി റാവു ദമ്പതിമാരുടെ മകൻ ദീപക് ആണ് വരൻ.

ദീക്ഷാ റാവു പരീക്ഷ പൂര്‍ത്തിയാക്കി പുറത്ത് വരുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..