• പ്രൊബേഷൻ പക്ഷാചരണം 2022 പ്രോബേഷൻ അവബോധ സെമിനാർ പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു
ബോധവത്കരണ സെമിനാർ നടത്തി
കാസർകോട് : ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ സ്മരണാർഥം പ്രൊബേഷൻ അവബോധന സെമിനാർ നടത്തി. പബ്ലിക് പ്രോസിക്യൂട്ടർമാർ, അഭിഭാഷകർ, നിയമവിദ്യാർഥികൾ എന്നിവർക്കായാണ് സെമിനാർ നടത്തിയത്. സാമൂഹിക നീതി വകുപ്പ്, കാസർകോട് ജില്ലാ പ്രൊബേഷൻ ഓഫീസ്, ജില്ലാ നിയമസേവന അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കാസർകോട് ബാർ അസോസിയേഷൻ പ്രസിഡന്റ് എം. നാരായണ ഭട്ട് അധ്യക്ഷനായി. കെ. ദിനേഷ്കുമാർ, ബി. കരുണാകരൻ, പി. ബിജു, നിഷാകുമാരി, എം. പ്രദീപ് റാവു എന്നിവർ സംസാരിച്ചു.
ജയിലിനു പകരം നിരീക്ഷണം
: ഗൗരവതരമല്ലാത്ത കുറ്റം ചെയ്തവരെ ജയിൽശിക്ഷയ്ക്കു പകരം ഉപാധികളോടെ പ്രൊബേഷൻ ഓഫീസറുടെ നിരീക്ഷണത്തിൽ നാട്ടിൽതന്നെ നിർത്തിയുള്ള മേൽനോട്ടമാണ് പ്രൊബേഷൻ.
ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കിൽ കൂടി കേസിന്റെ സാഹചര്യം, കുറ്റകൃത്യത്തിന്റെ പ്രകൃതം, കുറ്റവാളിയുടെ സ്വഭാവം കുടുംബപശ്ചാത്തലം, പൂർവകാല ചരിത്രം എന്നിവ കണക്കിലെടുത്ത്, ചില വ്യവസ്ഥകൾക്ക് വിധേയമായി ഒരു കുറ്റവാളിയുടെ ജയിൽശിക്ഷ മാറ്റിവെക്കുന്ന സംവിധാനമാണിത്. കുറ്റവാളിയെ സ്വന്തം കുടുംബ ചുറ്റുപാടിലും സാമൂഹിക സാഹചര്യത്തിലും ജീവിക്കാൻ അവസരം നൽകി, മനഃപരിവർത്തനവും സാമൂഹിക പുനരധിവാസവും സാധ്യമാക്കി സമൂഹത്തിനുതകുന്ന പൗരനാക്കി മാറ്റുന്ന സാമൂഹിക ചികിത്സാ സമ്പ്രദായമാണിത്. ശിക്ഷ കുറ്റവാളിയുടെ മാനസിക പരിവർത്തനത്തിന് സഹായമാവണമെന്ന കാഴ്ചപ്പാടാണ് പ്രൊബേഷൻ സംവിധാനത്തിന്റെ അടിസ്ഥാനതത്വം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..