പിടിച്ചുനിൽക്കാൻ പെടാപ്പാട്: സെസിൽ പകച്ച് പമ്പുടമകൾ ഒരുവർഷത്തിനിടെ പൂട്ട് വീണത് ഏഴ് പമ്പുകൾക്ക്


2 min read
Read later
Print
Share

Caption

കാസർകോട് : അടിക്കടിയുണ്ടാകുന്ന ഇന്ധനവിലവർധന സാധാരണക്കാരനൊപ്പം ഡീലർമാരെയും പ്രതിസന്ധിയിലാക്കുന്നു. തൊട്ടടുത്ത കർണാടകയിലെ ഇന്ധനവിലയുമായുള്ള വലിയ അന്തരം മുതലാക്കി വലിയ വാഹനങ്ങൾ നാട്ടിലെ പമ്പുകളിൽ കയറാത്തത് വിപണിയെ ബാധിച്ചു.

ഇക്കാരണം കൊണ്ട് മാത്രം ഒരുവർഷത്തിനിടെ ഏഴ് പമ്പുകൾക്കാണ് ജില്ലയിൽ താഴുവീണത്. തൊഴിലാളികളുടെ ശമ്പളമുൾപ്പെടെ പ്രതിദിനം ചെലവാകുന്ന തുകയ്ക്കുള്ള വിറ്റുവരവ് പോലുമില്ലാത്ത നിലയിലാണ് പമ്പുകൾ. ഒരുലിറ്റർ ഇന്ധനം വിറ്റാൽ 18 രൂപയാണ് നികുതിയിനത്തിൽ സർക്കാരിന് ലഭിക്കുക. എന്നാൽ, വിലവർധനയെന്ന കാരണത്താൽ ലോറി ഉടമകളൊക്കെയും കേരളത്തിലെ പമ്പുകളോട് മുഖം തിരിക്കുന്നു.

കർണാടകയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ പെട്രോളിന് 6.50, ഡീസലിന് എട്ട് രൂപയുടെയും വിത്യാസമുണ്ട്. ഇനി രണ്ട് രൂപ സെസ് കൂടി വന്നാൽ ഈ വ്യത്യാസം വർധിക്കും. ദീർഘദൂര സർവീസ് നടത്തുന്ന ലോറികൾ ഉൾപ്പെടെ മാഹിയിൽനിന്നും കർണാടകയിൽനിന്നും ഇന്ധനം നിറക്കും. പ്രതിദിനം ശരാശരി 10,000 ലിറ്റർ ഡീസൽ വില്പന നടന്നിരുന്ന പമ്പിൽ ഇപ്പോൾ അത് പത്ത് ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്ധന വില്പനയിൽ വലിയ ഇടിവുണ്ടായത് വായ്പയെടുത്തും മറ്റും ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നവർക്ക് തിരിച്ചടിയാണ്.

വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഡീസലിന്റെ മറവിൽ ടാങ്കറുകളിൽ കർണാടകയിൽനിന്ന്‌ ഡീസലെത്തിക്കുന്നതും പമ്പുകളുടെ വരുമാനത്തെ ബാധിച്ചു. കൂടാതെ, അതിർത്തി മേഖലകളിൽ കൂടുതലായി പുതിയ പമ്പുകൾ വരുന്നതും പ്രശ്നമാണ്.

ഇന്ധനവില കുറയ്ക്കണം- ഡീലേഴ്‌സ് അസോസിയേഷൻ

ഇന്ധനവില കുറയ്ക്കണമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വില കുറയ്ക്കുന്നതിലൂടെ കർണാടകയിലെ പമ്പുകളിലേക്ക് പോകുന്ന ഉപഭോക്താക്കളെ തിരിച്ചുപിടിക്കാൻ സാധിക്കും. അങ്ങനെ വന്നാൽ, നികുതിയിനത്തിൽ മാത്രം വൻതുക സർക്കാരിന് ലഭിക്കും. ഈ സാഹചര്യം പരിശോധിക്കാതെയാണ് സെസ് ഏർപ്പെടുത്തുന്നത്. ഇത് സ്വകാര്യവാഹനങ്ങളെ ഉൾപ്പെടെ ജില്ലയിലെ പമ്പിൽ നിന്നകറ്റുമെന്നാണ് ഇവരുടെ പരാതി. ഇതോടെ കച്ചവടം കുറയുന്നത് പ്രതിസന്ധിയിലായ ഡീലർമാർക്ക് തിരിച്ചടിയാവും. ഇതരസംസ്ഥാനങ്ങളിൽനിന്നും ഇന്ധനം നിറയ്ക്കാനുള്ള കെ.എസ്.ആർ.ടി.സി.യുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ തുക ചെലവഴിക്കുന്നതിലൂടെ കേരളത്തിന് ലഭിക്കേണ്ട നികുതിയാണ് മറ്റൊരിടത്തേക്ക് കൊടുക്കുന്നതെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് എൽ.എം. പ്രഭു, ഗണേശ് നായക്, ലക്ഷ്മി നാരായണൻ, എം. രാധാകൃഷ്ണൻ, മഞ്ജുനാഥ കാമത്ത്, മൂസ ബി. ചെർക്കള എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..