• ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പെറുവാഡിൽ പ്രധാനറോഡിലേക്കുള്ള വഴി അടച്ചനിലയിൽ
കുമ്പള : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പ്രാദേശികവഴികൾ അടയുന്നതിനെതിരേ വിവിധയിടങ്ങളിൽ ജനകീയ പ്രതിഷേധങ്ങൾ തുടരുകയാണ്. സർവീസ് റോഡുകളെ മാത്രം ആശ്രയിക്കേണ്ട സാഹചര്യത്തിൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. നാടിനെ രണ്ടായി മുറിച്ചാണ് ദേശീയപാതാ വികസനം പുരോഗമിക്കുന്നത്. പാതയുടെ ഇരുവശങ്ങളിലുമായി ഒരുമയോടെ കഴിഞ്ഞ നാട്ടുകാർക്ക് വിളിപ്പുറത്തുണ്ടായിരുന്നവരിലേക്ക് എത്താൻ ഇനി ഏറെ ദൂരം താണ്ടണം.
പ്രധാന റോഡിലേക്കുള്ള വഴി പൂർണമായും അടച്ചതോടെ കാസർകോട്, മംഗളൂരു ഭാഗത്തേക്ക് പോകാൻ സർവീസ് റോഡുകള ആശ്രയിക്കുകയാണ് പെറുവാഡുകാർ. മൊഗ്രാൽമുതൽ കുമ്പളവരെയുള്ള മൂന്നരകിലോമീറ്റർ പരിധിയിലെ പ്രധാന റോഡിലേക്ക് കടക്കാൻ വഴികളില്ലാത്തത് ചില്ലറ ബുദ്ധിമുട്ടല്ല പ്രദേശവാസികൾക്കുണ്ടാക്കുന്നത്.
ദേശീയപാതയുടെ പടിഞ്ഞാറുള്ളവർക്ക് കാസർകോട്ടേക്ക് പോകണമെങ്കിൽ രണ്ടുകിലോമീറ്റർ സഞ്ചരിച്ച് കുമ്പളയിലെത്തി ബസ് മാറിക്കേറണം. കിഴക്ക് ഭാഗത്തുള്ളവർക്ക് മംഗളൂരുവിൽ പോകണമെങ്കിൽ മൊഗ്രാൽവരെ സഞ്ചരിച്ച് റോഡ് മുറിച്ചുകടന്ന് ബസിനെ ആശ്രയിക്കണം. ബസുകളെ ആശ്രയിക്കുന്ന ജനങ്ങൾക്ക് സമയവും പണവും മാത്രമല്ല, സഞ്ചാരസ്വാതന്ത്ര്യവുമാണ് ഇതിലൂടെ നഷ്ടമാകുന്നതെന്നാണ് പരാതി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..