• കോട്ടപ്പുറം സ്കൂളിലെ ഓഡിറ്റോറിയത്തിലേക്ക് വാങ്ങിയ കസേരകളും മേശയും മീറ്റിങ് ഹാളിൽ ക്രമീകരിച്ചപ്പോൾ
നീലേശ്വരം: ഇല്ലാത്ത ഓഡിറ്റോറിയത്തിലേക്ക് പത്ത് ലക്ഷം രൂപയുടെ സാധന സാമഗ്രികൾ വാങ്ങി നീലേശ്വരം നഗരസഭ. ഭാവിയിൽ വന്നേക്കാവുന്ന ഓഡിറ്റോറിയത്തിനുവേണ്ടി വാങ്ങിയ ഫർണിച്ചർ ശബ്ദസംവിധാനവും ഒരു മുറിയിൽ കൂട്ടിയിട്ട് നശിപ്പിക്കുകയാണെന്ന് 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്.
പത്ത് ലക്ഷം ചെലവിട്ടുള്ള നഗരസഭയുടെ 'ദീർഘവീക്ഷണം'. പാഴ്‌ച്ചെലവെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ അടിവരയിട്ടുപറയുന്നു. കോട്ടപ്പുറം സി.എച്ച്.എം.കെ.എസ്. വി.എച്ച്.എസ്.എസ്. സ്കൂളിലെ ഇല്ലാത്ത ഓഡിറ്റോറിയത്തിലേക്കാണ് തിടുക്കപ്പെട്ട് നഗരസഭ പത്ത് ലക്ഷം രൂപയ്ക്ക് രണ്ട് മരത്തിന്റെ ഡയസ് മേശകളും 12-കുഷ്യൻ കസേരകളും നാല് പോഡിയവും 132-ജെഫേർസൺ കസേരകളും ശബ്ദസംവിധാനവും വാങ്ങിയത്.
കോഴിക്കോട് കാഡ്‌കോയിൽനിന്നാണ് സാധനങ്ങൾ വാങ്ങിയത്. ഫർണിച്ചർ മാത്രമേ ഇവിടുന്ന് വാങ്ങാവൂവെന്ന് സർക്കാർ ഉത്തരവുണ്ടായിട്ടും ശബ്ദസംവിധാനവും എന്തുകൊണ് ഇവിടെനിന്ന് വാങ്ങിയതെന്നും റിപ്പോർട്ടിൽ ചോദ്യമുണ്ട്. ഓഡിറ്റ് റിപ്പോർട്ടിലെ അപാകങ്ങൾക്ക് മറുപടി ലഭിക്കുംവരെ പത്ത് ലക്ഷം രൂപ ഓഡിറ്റിൽ തടസ്സപ്പെട്ടു കിടക്കുകയാണ്.
ഭരണസമിതിയെടുത്ത തീരുമാനമായിരുന്നു ഓഡിറ്റോറിയത്തിലേക്ക് ഫർണിച്ചർ വാങ്ങൽ. ഓഡിറ്റ് റിപ്പോർട്ടിന് മറുപടി കൊടുക്കേണ്ടതുള്ളതുകൊണ്ട് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥയോട് ഓഡിറ്റോറിയം സജീകരിക്കണമെന്നും സാധനങ്ങൾ ക്രമീകരിക്കണമെന്നും പറഞ്ഞിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി കെ. മനോജ് കുമാർ പറഞ്ഞു.
വാങ്ങിയ സാധനങ്ങളൊന്നും നശിപ്പിച്ചിട്ടില്ലെന്നും സ്കൂളിലെ മീറ്റിങ് ഹാൾ വൃത്തിയാക്കി ഓഡിറ്റോറിയമായി സജീകരിച്ച് കസേരകളും മേശകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ടെന്നും നിർവഹണ ഉദ്യോഗസ്ഥയും സ്കൂൾ പ്രിൻസിപ്പലുമായ ബി. നിഷ പറഞ്ഞു.
സമാനമായി ഇതേ സ്കൂളിലെ ഇല്ലാത്ത ഗണിത ലാബിലേക്കും 10,55,544 -രൂപയ്ക്ക് 24 ലാപ്‌ടോപ്പുകളും വാങ്ങിയ സംഭവും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..