ചെറുപനത്തടി കുടിയാൻകടവ് തോട്ടിൽ മണ്ണ് കൂട്ടിയിട്ടനിലയിൽ
രാജപുരം : ചെറുപനത്തടി കുടിയാൻകടവ് തോട് സ്വകാര്യവ്യക്തി കൈയേറുന്നു. കളക്ടർക്ക് പരാതി നൽകാനൊരുങ്ങി ചെറുപനത്തടി പശ്ചിമഘട്ട സംരക്ഷണസമിതി. സ്വകാര്യവ്യക്തിയുടെ സ്ഥലത്തോട് ചേർന്ന് ഒഴുകുന്ന തോട്ടിൽ വലിയ കുഴികൾ നിർമിക്കുകയും ഇതിൽനിന്നുള്ള മണ്ണും കൂറ്റൻ കല്ലുകളും കൂട്ടിയിട്ട് തോടിന്റെ ഗതി മാറ്റി ഒഴുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പശ്ചിമഘട്ട സംരക്ഷണസമിതി പ്രവർത്തകർ ആരോപിക്കുന്നു.
മഴക്കാലമെത്തുന്നതോടെ സമീപത്തെ കൃഷിയിടങ്ങളിലേക്കടക്കം വെള്ളം കയറി പ്രദേശവാസികൾക്ക് ഭീഷണിയാകുന്നതരത്തിലുള്ള പണിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നാട്ടുകാർ പ്രതിഷേധവുമായെത്തിയതോടെ കല്ലും മണ്ണും മാറ്റാമെന്ന് ഉറപ്പുനൽകിയെങ്കിലും നിലവിൽ കൈയേറ്റം കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കുകയാണ് ചെയ്തതെന്നുമുള്ള ആക്ഷേപമാണ് ഉയരുന്നത്.
രണ്ടുവർഷം മുൻപ് ഇതേ സ്വകാര്യവ്യക്തി പഞ്ചായത്ത് റോഡ് കൈയേറി കെട്ടിടമൊരുക്കാൻ നീക്കം നടത്തുകയും ഇതിന്റെ ഭാഗമായി റോഡിനോട് ചേർന്നുള്ള സംരക്ഷണഭിത്തി തകർക്കുകയും ചെയ്തതായി പശ്ചിമഘട്ട സംരക്ഷണസമിതി ഭാരവാഹികൾ പറയുന്നു. തുടർന്ന് നാട്ടുകാർ പരാതിനൽകുകയും പഞ്ചായത്ത് സെക്രട്ടറി എത്തി പുനർനിർമിക്കാൻ നിർദേശം നൽകിയെങ്കിലും രണ്ട് കൊല്ലമായിട്ടും ഇത് നിർമിച്ചിട്ടില്ല. ഇത്തരത്തിൽ പൊതുവിടം കൈയേറിയുള്ള പ്രവൃത്തികൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ജനകീയ ഒപ്പുശേഖരണം നടത്തി കളക്ടർക്ക് പരാതി നൽകാൻ സമിതി ഭാരവാഹികൾ തീരുമാനിച്ചിരിക്കുന്നത്.
പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ എന്നിവർക്ക് കഴിഞ്ഞദിവസം പരാതി നൽകിയെങ്കിലും ഇതുവരെ അന്വേഷണം നടത്താനോ നടപടി എടുക്കാനോ അധികൃതർ തയ്യാറായിട്ടില്ലെന്നും ഭാരവാഹികൾ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..