പെരിയ : വിദ്യാർഥികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ സാങ്കേതികവിദ്യാ പരിഹാരം തേടി കേന്ദ്രസർവകലാശാലയിൽ ദേശീയ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. കേരള സ്റ്റാർട്ട് അപ്പ് മിഷൻ, ജില്ലാ പഞ്ചായത്ത്, എക്സൈസ്, സർവകലാശാലയിലെ ഇന്നവേഷൻ ആൻഡ് ഓൻട്രപ്രണേർഷിപ്പ് ഡെവലപ്മെന്റ് സെൽ (ഐ.ഇ.ഡി.സി.) എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി.
തുടർച്ചയായ 30 മണിക്കൂർ നീളുന്ന ഹാക്കത്തോൺ 26-ന് രാവിലെ 9.30-ന് ആരംഭിക്കും. വൈസ് ചാൻസലർ പ്രൊഫ. എച്ച്.വെങ്കടേശ്വർലു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സംബന്ധിക്കും.
ഹാക്കത്തോണിനോടനുബന്ധിച്ച് ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് സർവകലാശാല സർവേ നടത്തിയിരുന്നു. എട്ടുമുതൽ പത്തുവരെ ക്ലാസിലുള്ള ആയിരത്തോളം വിദ്യാർഥികളെയും അഞ്ഞൂറോളം അധ്യാപകരെയും രക്ഷിതാക്കളെയും സമീപിച്ചു. വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി ബോധവത്കരണം സംഘടിപ്പിക്കണമെന്ന് സർവേയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. സമൂഹികമാധ്യമങ്ങളിലൂടെയുള്ള ബോധവത്കരണം ഫലപ്രദമാണെന്നും അഭിപ്രായമുയർന്നു.
സർവേയുടെ അടിസ്ഥാനത്തിൽ സ്കൂൾപരിസരങ്ങളിലെ ലഹരി ഉപയോഗവും വിപണനവും കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി ആധുനിക സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ആശയങ്ങൾ ക്ഷണിച്ചിരുന്നു. ഇതിൽ 20 എണ്ണം തിരഞ്ഞെടുക്കപ്പെട്ടു. അവരാണ് ഹാക്കത്തോണിൽ പങ്കെടുക്കുന്നത്. ഒന്നാമതെത്തുന്ന മികച്ച ആശയത്തിന് 50,000 രൂപയാണ് സമ്മാനം. കൂടാതെ, കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ മൂന്നുലക്ഷം രൂപയുടെ ഗ്രാൻന്റിന് നേരിട്ട് പരിഗണിക്കപ്പെടാൻ അർഹതയും നേടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..