സീസൺ അവസാനിക്കും മുൻപേ വില കുത്തനെ കുറഞ്ഞു; കശുവണ്ടി കർഷകർ നിരാശയിൽ


1 min read
Read later
Print
Share

രാജപുരം : ഉത്പാദനം കുറവിനൊപ്പം മുൻകാലങ്ങളെ അപേക്ഷിച്ച് മഴയെത്തും മുൻപേ തന്നെ വിലയും കുത്തനെ കുറഞ്ഞു. കശുവണ്ടി കർഷകർക്ക് നഷ്ടത്തിന്റെ വിളവെടുപ്പ് കാലം.

മറ്റ് കാർഷികോത്പന്നങ്ങളെ അപേക്ഷിച്ച് വലിയ കാർഷികച്ചെലവുകളെ നഷ്ടമോ വരാത്ത കൃഷിയെന്ന നിലയിലാണ് കശുമാവ് കൃഷി ചെയ്യുന്നത്. എന്നാൽ ഈ വർഷം പ്രതീക്ഷിച്ച വിളവോ വിലയോ കിട്ടാത്തത് കർഷകർക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്. കശുവണ്ടി സീസൺ തുടങ്ങിയ സമയത്ത് 112 രൂപ വരെ വിപണയിൽ വില ലഭിച്ചിരുന്നു. ഇത് പക്ഷേ മാർച്ച് അവസാനം വരെ മാത്രമാണ് ലഭിച്ചത്.

നിലവിൽ ഓരോ ദിവസം കഴിയുന്തോറും വില വലിയതോതിൽ കുറയുകയാണ്. കിലോയ്ക്ക് 90 രൂപയാണ് ചൊവ്വാഴ്ചത്തെ വില. വരും ദിവസങ്ങളിൽ ഇനിയും കുറയാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. ഒരു മഴകൂടി എത്തിയാൽ വില വീണ്ടും കുത്തനെ കുറയും. ഇറക്കുമതിചെയ്ത ഉണക്കിയ തോട്ടണ്ടി കിലോയ്ക്ക് 110 രൂപയ്ക്ക് ലഭിക്കാൻ തുടങ്ങിയതാണ് വില കുറയാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.

കശുവണ്ടി വികസന കോർപ്പറേഷൻ കൃത്യമായി മാർക്കറ്റിൽ ഇറങ്ങിയിരുന്നെങ്കിൽ വില താഴോട്ട്‌ പോകുകയില്ലായിരുന്നുവെന്ന് കർഷകരും പറയുന്നു.

കോർപ്പറേഷനും സഹകരണ വകുപ്പും സഹകരിച്ച് ജില്ലയിൽ കശുവണ്ടിസംഭരണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഇതിനായി വേണ്ടത്ര സഹകരണ സംഘങ്ങൾ മുന്നോട്ടുവരാൻ മടിച്ചതോടെ തീരുമാനം പാളുകയായിരുന്നു. കിലോയ്ക്ക് 114 രൂപ നിരക്കിൽ മേയ് മാസം വരെ സംഭരണം നടത്താനായിരുന്നു ഇരുവകുപ്പുകളുടെയും തീരുമാനം. ഇത് കൃത്യമായി നടപ്പാക്കിയിരുന്നെങ്കിൽ സീസൺ അവസാനിക്കുംവരെ കർഷകർക്ക് മികച്ച വില ലഭിക്കുമായിരുന്നു.

നിരവധി സഹകരണ സംഘങ്ങളും ബാങ്കുകളുമുള്ള ജില്ലയിൽ അഞ്ച് സഹകരണ സംഘങ്ങൾ മാത്രമാണ് സംഭരണത്തിന് തയ്യാറായി മുന്നോട്ട് വന്നത്. ബാക്കിയുള്ള ഭൂരിപക്ഷവും മാറിനിന്നതോടെ സംഭരണം പാളി. ഇത് ബാധിച്ചതാകട്ടെ കർഷകരെയുമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..