രാജപുരം : സഹകരണവകുപ്പുമായി ചേർന്ന് ജില്ലയിൽ നടപ്പാക്കിയ സംഭരണം നിർത്തി കശുവണ്ടി വികസന കോർപ്പറേഷൻ. മാർച്ച് മുതൽ നടത്തിയ സംഭരണത്തിലൂടെ ഗുണമേന്മയുള്ള 200 ടണ്ണിൽ അധികം കശുവണ്ടി സംഭരിച്ചതായും അധികൃതർ. കിലോയ്ക്ക് 114 രൂപ നിരക്കിൽ മേയ് വരെ സംഭരണം നടത്താനായിരുന്നു സഹകരണ വകുപ്പിന്റെയും കോർപ്പറേഷൻ അധികൃതരുടെയും നേതൃത്വത്തിൽ ജില്ലയിൽ വിളിച്ചുചേർത്ത യോഗത്തിന്റെ തീരുമാനം.
ഇത് സീസൺ അവസാനിക്കുന്ന സമയത്ത് പൊതുമാർക്കറ്റിൽ കശുവണ്ടിവില കുറയുന്നത് പിടിച്ചുനിർത്തുമെന്നും കരുതിയിരുന്നു. എന്നാൽ മഴയെത്തുംമുൻപ് തന്നെ ജില്ലയിലെ കശുവണ്ടിസംഭരണം കോർപ്പറേഷൻ അവസാനിപ്പിച്ചു. മഴയെത്തിയാൽ ഉണക്കാനുള്ള അസൗകര്യവും ഗുണമേന്മയുടെ പ്രശ്നവുമാണ് സംഭരണം നിർത്താൻ കാരണമായി പറയുന്നത്. സീസൺ സമയത്ത് കശുവണ്ടി സംഭരിക്കാനാകട്ടെ ആവശ്യമായ സൗകര്യമൊരുക്കിയതുമില്ല.
നിരവധി സഹകരണ ബാങ്കുകളും സംഘങ്ങളുമുള്ള ജില്ലയിലെ അഞ്ച് സഹകരണ സ്ഥാപനങ്ങൾ മാത്രമാണ് സംഭരണത്തിന് തയ്യാറായി മുന്നോട്ടുവന്നത്. കശുവണ്ടി ഉത്പാദനം ഏറെയുള്ള വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലടക്കം പലയിടത്തും സംഭരണം നടത്താൻ ഒരു സംഘം പോലുമുണ്ടായില്ല. മുൻവർഷങ്ങളിൽ വലിയ നഷ്ടമാണ് ഇതുമായി ബന്ധപ്പെട്ട് പല സഹകരണ ബാങ്കുകൾക്കുമുണ്ടായത്. ഇത് പരിഗണിച്ച് നഷ്ടമുണ്ടാകാതിരിക്കാൻ ഏഴുശതമാനം അധിക തുക സഹകരണ സംഘങ്ങൾക്ക് നൽകാമെന്നും കശുവണ്ടി വികസന കോർപ്പറേഷൻ അറിയിച്ചിരുന്നു.
എന്നാൽ മുൻവർഷങ്ങളിലുണ്ടായ നഷ്ടം കണക്കിലെടുത്ത് ഭൂരിഭാഗം സഹകരണസ്ഥാപനങ്ങളും സംഭരണത്തിന് തയ്യാറായില്ല. ഇതോടെ കർഷകർക്ക് ആശ്രയം പൊതുമാർക്കറ്റ് മാത്രമായി. കോർപ്പറേഷന്റെ സംഭരണം പാളിയതോടെ മാർക്കറ്റിൽ വില കുത്തനെ കുറയുകയും ചെയ്തു. സഹകരണ സ്ഥാപനങ്ങൾവഴി സംഭരണം തുടങ്ങാൻ നീക്കംതുടങ്ങിയ സമയത്ത് കിലോയ്ക്ക് 113.50 രൂപ വരെ ലഭിച്ചിരുന്നുവെന്ന് കർഷകർ പറയുന്നു. എന്നാൽ വ്യാഴാഴ്ച പൊതുമാർക്കറ്റിലെ വില 84 രൂപയാണ്. വരുംദിവസങ്ങളിൽ ഇനിയും കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..