പെരിയയിൽ പണി പൂർത്തിയായ വിശ്രമ മന്ദിരം
പെരിയ : ജില്ലയിലെ ആഭ്യന്തര ടൂറിസത്തിന് ഊർജം പകരാൻ പെരിയയിൽ മികച്ച വിശ്രമമന്ദിരമൊരുങ്ങി. പൊതുമരാമത്ത് വകുപ്പ് ഫണ്ട് ഉപയോഗിച്ച് പെരിയയുടെ ഹൃദയഭാഗത്തായാണ് വിശ്രമ മന്ദിരം നിർമിച്ചിരിക്കുന്നത്. നേരത്തേ ബ്രിട്ടീഷ് ബംഗ്ലാവ് ഉണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോൾ 1.55 കോടി ചെലവിൽ 8500 ചതുരശ്രയടി വിസ്തൃതിയുള്ള ഇരുനില കെട്ടിടം പൂർത്തിയായിരിക്കുന്നത്.
2021 ജനുവരി ഒൻപതിന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. ഇരുനിലകളിലായുള്ള വിശ്രമമന്ദിരത്തിൽ ഒൻപത് കിടപ്പുമുറികളും രണ്ട് വി.ഐ.പി. മുറികളും ഒരു പരിചാരകമുറിയും നിർമിച്ചിട്ടുണ്ട്. ഇവയിൽ രണ്ട് കിടപ്പുമുറികൾ ശീതീകരിച്ചതാണ്. അടുക്കളയും കോൺഫറൻസ് ഹാൾ, ഡൈനിങ് ഹാൾ, മീറ്റിങ് ഹാൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. മതിൽകെട്ടിനകത്ത് വാച്ച്മാൻ കാബിനും ഒരുക്കി. നിലവിൽ കെട്ടിടത്തിന്റെ വൈദ്യുതീകരണമൊഴിച്ച് ബാക്കിയെല്ലാ പണികളും പൂർത്തിയായി.
പെരിയ ദേശീയപാതയോരത്ത് നിന്നും അല്പം വിട്ടുമാറി പെരിയ - മൂന്നാംകടവ് റോഡരികിൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സമീപത്തായാണ് വിശ്രമമന്ദിരം. പെരിയയിൽനിന്ന് 44 കിലോമീറ്റർ അകലേയുള്ള റാണിപുരം, എട്ട് കിലോമീറ്റർ അകലെയുള്ള ബേക്കൽ കോട്ട, 10 കിലോമീറ്റർ മീറ്റർ അകലെയുള്ള ആനന്ദാശ്രമം, കൂടാതെ മഞ്ഞംപൊതിക്കുന്നുകൾ, കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമവും സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്ക് താമസിക്കാനുതകുന്ന വിധത്തിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഓൺലൈൻ ബുക്കിങ്ങിലൂടെ പൊതുജനങ്ങൾക്കും താമസസൗകര്യം ലഭിക്കും. സർക്കാരിന്റെ 100-ദിന പരിപാടികളിൽ ഉൾപ്പെടുത്തി ഉദ്ഘാടനം ചെയ്യുന്നതിനായുള്ള തീരുമാനം അറിയിച്ചിട്ടുണ്ടെന്ന് അസി.എക്സി. എൻജിനിയർ യമുന പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..