ഒടയംചാൽ മുത്തപ്പൻ മടപ്പുരയിൽ പുനഃപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി വിഗ്രഹങ്ങൾ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു
രാജപുരം : ഭക്തിയുടെനിറവിൽ ഒടയംചാൽ മുത്തപ്പൻ മടപ്പുരയിൽ പുനഃപ്രതിഷ്ഠ. പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര മോഹനൻ മടയന്റെ കാർമികത്വത്തിൽ തിങ്കളാഴ്ച രാവിലെ ആറുമുതൽ നടന്ന പ്രതിഷ്ഠാചടങ്ങികളിൽ പങ്കെടുക്കാൻ ക്ഷേത്രസന്നിധിയിലെത്തിയത് നൂറുകണക്കിന് വിശ്വാസികൾ.
പ്രതിഷ്ഠയ്ക്കുള്ള വിഗ്രഹങ്ങളും തിരുവായുധങ്ങളും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഒടയംചാലിൽനിന്ന് ക്ഷേത്രസന്നിധിയിലേക്ക് ഘോഷയാത്രയായി എത്തിച്ചു. രാവിലെ അഞ്ചിന് ഗൃഹപ്രവേശത്തോടെയാണ് ക്ഷേത്രച്ചടങ്ങുകൾ തുടങ്ങിയത്. പ്രതിഷ്ഠയ്ക്കുശേഷം പയംകുറ്റി, ഭജന, മുത്തപ്പനെ മലയിറക്കൽ, അന്തിവെള്ളാട്ടം, സന്ധ്യാവേല, കളിക്കപ്പാട്ട്, വെള്ളകെട്ടൽ എന്നിവയും നടന്നു.
ചൊവ്വാഴ്ച രാവിലെ അഞ്ചിന് അന്തിത്തിറ പുറപ്പാടും 11-ന് അടിച്ചുതെളി വെള്ളാട്ടവും നടക്കും. വൈകിട്ട് നാലിന് മുത്തപ്പനെ മലയിറക്കൽ. അഞ്ചിന് ഭജന, 6.30 മുതൽ ഊട്ടും വെള്ളാട്ടം, തുടർന്ന് സന്ധ്യാവേല കളിക്കപ്പാട്ട്, വെള്ളകെട്ടൽ. രാത്രി 9.30-ന് വിഷ്ണുമൂർത്തിയുടെ തിടങ്ങൽ. 12 മണിക്ക് പൊട്ടൻതെയ്യം. ബുധനാഴ്ച രാവിലെ അഞ്ചുമുതൽ തിരുവപ്പനയും വെള്ളാട്ടവും. 11 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട്. വൈകിട്ട് നാലിന് മുത്തപ്പനെ മലകയറ്റൽ ചടങ്ങോടെ ആഘോഷങ്ങൾക്ക് സമാപനമാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..