കർഷകസംഘം നടത്തിയ ലോങ് മാർച്ചുകളുടെ സമാപനയോഗം മാലക്കല്ലിൽ എം.എം.മണി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
രാജപുരം : കുത്തകകളുടെ താത്പര്യം സംരക്ഷിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് എം.എം.മണി എം.എൽ.എ. കേന്ദ്രസർക്കാർ റബ്ബറിന് 300 രൂപയാക്കിയാൽ സംസ്ഥാനത്തുനിന്ന് എം.പി.യെ തരാമെന്ന നിലപാട് സ്വീകരിച്ച വൈദികൻ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവരെ കൊന്നൊടുക്കുന്നതും കാണണമെന്ന് അദ്ദേഹം പറഞ്ഞു.
റബ്ബറിന്റെ തറവില 300 രൂപയാക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം നടത്തുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായി ജില്ലയിൽ സംഘടിപ്പിച്ച ലോങ് മാർച്ചുകളുടെ സമാപനം മാലക്കല്ലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റബ്ബർകർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും സംസ്ഥാന സർക്കാർ നൽകുന്ന സബ്‌സിഡി മാത്രമാണ് ആകെയുള്ള ആശ്രയമെന്നും എം.എം.മണി പറഞ്ഞു. സംഘാടകസമിതി ചെയർമാൻ ഒക്ളാവ് കൃഷ്ണൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ സെക്രട്ടറി പി.ജനാർദനൻ, സി.പ്രഭാകരൻ, കെ.ആർ.ജയാനന്ദ, കെ.കുഞ്ഞിരാമൻ, പി.ആർ.ചാക്കോ, എം.വി.കൃഷ്ണൻ, സി.ബാലൻ, ടി.കോരൻ, കെ.പി.രാമചന്ദ്രൻ, ടി.വേണുഗോപാൽ എന്നിവർ സംസാരിച്ചു.
രണ്ടാംദിനമായ ബുധനാഴ്ച തെക്കൻ മേഖല ലോങ്മാർച്ച് വെള്ളരിക്കുണ്ട് കല്ലംചിറയിൽനിന്ന് വടക്കൻ മേഖല ലോങ്മാർച്ച് ബന്തടുക്കയിൽനിന്നാണ് തുടങ്ങിയത്. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ഇരു ലോങ്മാർച്ചുകളും സമാപനകേന്ദ്രമായ മാലക്കല്ലിൽ സംഗമിച്ചു. തുടർന്ന് നടന്ന സമാപനയോഗത്തിൽ മലയോരത്തെ നിരവധി റബ്ബർക്കർഷകർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..