പ്രതീകാത്മചിത്രം ഫോട്ടോ എ.എൻ.ഐ
കൊല്ലം : 58 കൊല്ലമായി നഗരത്തിന്റെ രുചിലോകത്ത് മാത്രമല്ല സാംസ്കാരികധാരയിലും അലിഞ്ഞുചേർന്നിരുന്ന ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തനം അവസാനിപ്പിക്കുന്നു. ജൂൺ 15-ന് അവസാനിപ്പിക്കാനിരുന്നതാണ്. വർഷങ്ങളായി ഇവിടെ ജോലിചെയ്തിരുന്ന രാജുക്കുറുപ്പിന്റെ വിരമിക്കൽച്ചടങ്ങുകൂടി നടത്തിയിട്ട് അവസാനിപ്പിക്കാമെന്നതിനാലാണ് ജൂൺ 30 വരെ നീട്ടിയത്. ഇതോടെ ഇവിടുത്തെ സ്ഥിരംസന്ദർശകർക്കാണ് വിഷമം. ഡോക്ടർമാർ, ഉദ്യോഗസ്ഥർ, വിരമിച്ചവർ, ബ്രോക്കർമാർ എഴുത്തുകാർ എന്നിങ്ങനെ ജിവിതത്തിന്റെ വിവിധതുറകളിൽപ്പെട്ടവർ ഒന്നിച്ചുകൂടാനും സൗഹൃദത്തിനും ചർച്ചകൾക്കും കണ്ടെത്തിയിരുന്നൊരിടമാണിത്. ‘ഇരിപ്പ് ബാച്ച്’ എന്നാണ് ഹോട്ടൽത്തൊഴിലാളികൾ ഇവരെ വിശേഷിപ്പിക്കാറ്.
എന്നും ഇവിടെവന്നു മാത്രം ഭക്ഷണം കഴിക്കുന്ന ഡോക്ടർമാരുണ്ട്. സമീപത്തെ ലോഡ്ജിലെ അന്തേവാസികളും ഇവിടെത്തന്നെയാണ് കഴിക്കുന്നത്. പിന്നെ തിയേറ്ററിലെത്തുന്നവരും മാളിലെത്തുന്നവരുമെല്ലാമാണ് പ്രധാന ഉപഭോക്താക്കൾ.
ആവശ്യത്തിന് ജീവനക്കാരില്ലാതായതോടെയാണ് വരുമാനം കുറഞ്ഞത്. 90 പേർക്ക് ഇരിക്കാൻ സൗകര്യമുള്ളിടത്ത് ഭക്ഷണം കൊടുക്കാൻ രണ്ടുപേരെയുള്ളു. 15 വർഷമായി നിയമനങ്ങളൊന്നും നടക്കുന്നില്ല. ജനം കാത്തിരിക്കേണ്ടിവരുന്നതോടെ പരാതികളായി. വരുമാനത്തെ ബാധിച്ചു. കോവിഡ്കാലം വലിയ പ്രതിസന്ധിയും സൃഷ്ടിച്ചു. ഇപ്പോൾ വാടകയും വരുമാനവും ഒത്തുപോകാത്ത ഘട്ടമായതോടെയാണ് അടയ്ക്കാൻ തീരുമാനിച്ചത്. ഇവിടെയുള്ള ജീവനക്കാരെ ഇനി കൊട്ടാരക്കരയ്ക്കും ചെങ്ങന്നൂരിലേക്കും മാറ്റും. നിലവിൽ 20 ജീവനക്കാരാണുള്ളത്. ഇന്ത്യ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘത്തിന്റെ കീഴിലുള്ള കോഫി ഹൗസ് 1965 ജൂലായ് 27-ന് കൊല്ലം കപ്പലണ്ടിമുക്കിലായിരുന്നു തുടങ്ങിയത്. പിന്നീട് മെയിൻ റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. അതും ഒഴിയേണ്ടിവന്നപ്പോഴാണ് അർച്ചന, ആരാധന തിയേറ്റർ സമുച്ചയത്തിലേക്ക് മാറ്റിയത്.
Content Highlights: 58 year old indian coffee house in kollam to shut down


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..