ഫിഫ ലോകകപ്പിനെ വരവേൽക്കാൻ ചെറിയഴീക്കൽ തീരത്ത് 32 രാജ്യങ്ങളുടെ ദേശീയപതാക ഉയർത്തിയപ്പോൾ
ആലപ്പാട് : ഫിഫ ലോകകപ്പിനെ വരവേൽക്കാനുള്ള ആവേശത്തിമിർപ്പിലാണ് സുനാമി തിരമാലകളെ അതിജീവിച്ച കടലോരവും ചെറിയഴീക്കൽ ഫുട്‌ബോൾ അസോസിയേഷനും. ഫുട്‌ബോൾ കളിയോടും മത്സരത്തോടുമുള്ള ഇവിടത്തെ ജനതയുടെ കമ്പം വൈകാരികമാണ്. ലോകകപ്പ് മത്സരത്തെ സ്വീകരിക്കാൻ 32 രാജ്യങ്ങളുടെ ദേശീയപതാക ചെറിയഴീക്കലിൽ ഉയർന്നുകഴിഞ്ഞു.
ഫാൻസ് അസോസിയേഷനുകൾ കൊടിതോരണങ്ങളാലും കട്ടൗട്ടുകൾ നിറച്ചും കടൽത്തീരം അലങ്കരിക്കുന്നതും പുരോഗമിക്കുന്നു. മത്സരം തത്‌സമയം കാണാൻ ജില്ലയിലെതന്നെ വലിയ സ്ക്രീനാണ് ചെറിയഴീക്കൽ ശങ്കരനാരായണ ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുള്ളതും. പോലീസ് സേനയിൽ സബ് ഇൻസ്പെക്ടറായിരിക്കേ അപകടത്തിൽ മരിച്ച കെ.ദേവരാജനൻ 1976-ൽ ചെറിയഴീക്കൽ ഫുട്‌ബോൾ അസോസിയേഷൻ സ്ഥാപിച്ചതോടെ ഫുട്‌ബോൾ തീരദേശത്തിന്റെ വികാരമായി മാറി.
വനിതകൾ ഉൾപ്പെടെ പങ്കെടുക്കുന്ന ബീച്ച് ഫുട്‌ബോൾ മേള എല്ലാവർഷവും സി.എഫ്.എ. ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുന്നു. ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റനായിരുന്ന ജോ പോൾ അഞ്ചേരി സി.എഫ്.എ. മേളയിൽ വിശിഷ്ടാതിഥിയായി എത്തിയിട്ടുണ്ട്. എം.പി.ഫണ്ടിൽനിന്ന് എൻ.കെ.പ്രേമചന്ദ്രൻ സി.എഫ്.എ.യ്ക്ക് രജതജൂബിലി മന്ദിരം നിർമിച്ചുനൽകി.
കായികമന്ത്രിയായിരുന്നപ്പോൾ കെ.ബി.ഗണേഷ്‌കുമാർ തീരത്തെത്തി പ്രോത്സാഹനം നൽകിയിരുന്നു. മുൻ എം.എൽ.എ. ആർ.രാമചന്ദ്രൻ സ്റ്റേഡിയത്തിനു മുന്നിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. പ്രദേശത്തെ വായനശാലകളും അരയവംശപരിപാലനയോഗവും എല്ലാ പിന്തുണയും നൽകിവരുന്നു. കേരള സ്പോർട്സ് കൗൺസിൽ, സംസ്ഥാന യുവജനക്ഷേമ ബോർഡ്, നെഹ്‌റു യുവകേന്ദ്ര എന്നിവയിൽ അംഗമാണ് സി.എഫ്.എ. ഈ വർഷത്തെ ഫുട്‌ബോൾ മത്സരം ഡിസംബർ 23 മുതൽ ആരംഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..