കൊച്ചി : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രവാദപ്രവർത്തനങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് നേതൃത്വം പണം സമാഹരിച്ചെന്ന കേസിൽ കേരളത്തിലും കർണാടകയിലും എൻ.ഐ.എ. റെയ്ഡ് നടത്തി.
കേരളത്തിൽ കോഴിക്കോട്ടും കർണാടകയിൽ കലബുറഗിയിലുമായിരുന്നു റെയ്ഡ്. രണ്ടുജില്ലകളിലെയും മൂന്നിടങ്ങളിൽനിന്നായി രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തതായി എൻ.ഐ.എ. അന്വേഷണസംഘം വ്യക്തമാക്കി.
കേരളം, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ തീവ്രവാദപ്രവർത്തനങ്ങൾക്കായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതൃത്വവും അംഗങ്ങളും ക്രിമിനൽ ഗൂഢാലോചന നടത്തുകയും പണം സമാഹരിക്കുകയും ചെയ്തെന്നാണ് ആരോപണം.
കഴിഞ്ഞ ഏപ്രിൽ 13-നാണ് എൻ.ഐ.എ. ഇതുസംബന്ധിച്ച് സ്വമേധയ കേസെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവ്രവാദപരിശീലനക്യാമ്പുകളും നടന്നതായി എൻ.ഐ.എ. വെളിപ്പെടുത്തുന്നു.
ഇ.ഡി. നോട്ടീസിനെതിരായ ഹർജി തള്ളി
: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യാൻ ഡൽഹി ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസിനെതിരേ പാലക്കാട് സ്വദേശി ഉസ്മാൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ അനുവദിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ, കേരളത്തിൽ ചോദ്യംചെയ്യുന്നത് സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ തടസ്സപ്പെടുത്താനും ഇടയാക്കുമെന്ന ഇ.ഡി.യുടെ വാദം കണക്കിലെടുത്ത് ജസ്റ്റിസ് സിയാദ് റഹ്മാൻ ഹർജി തള്ളുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..