കരുനാഗപ്പള്ളി :രണ്ടുവയസ്സുള്ള കുട്ടിയെ മടിയിലിരുത്തി സ്വകാര്യബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു.
കരുനാഗപ്പള്ളി-പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന ലീന ബസിലെ ഡ്രൈവർ പാവുമ്പ സ്വദേശി അൻസലിനെതിരേയാണ് മോട്ടോർവാഹനവകുപ്പ് നടപടി സ്വീകരിച്ചത്.
ഒരുമാസംമുമ്പാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ മോട്ടോർവാഹന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ബസും ഡ്രൈവറെയും തിരിച്ചറിഞ്ഞത്.
തുടർന്ന് വാഹന ഉടമയ്ക്ക് നോട്ടീസ് നൽകുകയും ഡ്രൈവറെ വിളിച്ചുവരുത്തുകയും ചെയ്തു.
യാത്രക്കാരുമായി പോകുമ്പോഴല്ല ഇത്തരത്തിൽ ബസ് ഓടിച്ചതെന്നും ചക്കുവള്ളിയിലെ വർക്ക്ഷോപ്പിൽനിന്ന് മണപ്പള്ളിയിലേക്ക് ബസുമായി പോകുകയായിരുന്നെന്നുമാണ് ഡ്രൈവർ നൽകിയ വിശദീകരണം.
ഇതനുസരിച്ച് റോഡിൽ മറ്റുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിച്ചതിനാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വകുപ്പ് നടത്തുന്ന ട്രെനിയിങ് വിജയിച്ചാൽമാത്രമേ ഇനി ലൈസൻസ് തിരികെ നൽകാനാകൂ എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ബസിന്റെ ഉടമയോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കരുനാഗപ്പള്ളി ജോയന്റ് ആർ.ടി.ഒ. എം.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..