കരുനാഗപ്പള്ളിയിൽ നിർമിക്കുന്ന പോലീസ് കൺട്രോൾ യൂണിറ്റ് കെട്ടിടം
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയിൽ പോലീസ് കൺട്രോൾ റൂം കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2020-ലെ ബജറ്റിലാണ് കരുനാഗപ്പള്ളിയിൽ കൺട്രോൾ റൂം അനുവദിച്ചത്. കേരള പോലീസിന്റെ നിർമാണവിഭാഗമായ കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപ്പറേഷനാണ് നിർമാണച്ചുമതല. പോലീസ് സ്റ്റേഷനു സമീപം പഴയ ക്വാർട്ടേഴ്‌സ് പൊളിച്ചുമാറ്റിയാണ് കൺട്രോൾ റൂം നിർമിക്കുന്നത്. രണ്ടു നിലകളിലായുള്ള സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. എത്രയുംപെട്ടെന്ന് പ്രവർത്തനം തുടങ്ങുകയാണ് ലക്ഷ്യം.ഒരു എസ്.എച്ച്.ഒ.യുടെ ചുമതലയിലായിരിക്കും കൺട്രോൾ റൂം പ്രവർത്തിക്കുക. ഏതു അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള സംവിധാനങ്ങളെല്ലാം ഇവിടെയുണ്ടാകും.
പ്രത്യേകം പോലീസുകാരെയും ആവശ്യമായ വാഹനങ്ങളും ലഭ്യമാക്കും. നിലവിൽ എന്തെങ്കിലും സംഭവങ്ങളുണ്ടായാൽ പോലീസ് റൂമിന്റെ കീഴിലുള്ള പോലീസുകാരാണ് സംഭവസ്ഥലത്ത് എത്തുക. ഇത്തരം സന്ദർഭങ്ങളിൽ ആവശ്യത്തിനു പോലീസ് സേനയോ വാഹനങ്ങളോ ഉണ്ടാകാറുമില്ല. കൺട്രോൾ സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ ഈ പ്രശ്നത്തിനു പരിഹാരമാകും. കരുനാഗപ്പള്ളി പോലീസ് ഡിവിഷനിലുള്ള പ്രദേശങ്ങൾ ഈ കൺട്രോൾ റൂമിന്റെ പരിധിയിലാകും. നിലവിൽ കൊല്ലത്താണ് പോലീസ് കൺട്രോൾ യൂണിറ്റ് ഉള്ളത്. അതേസമയം, ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്റെയും എ.സി.പി. ഓഫീസിന്റെയും മുൻഭാഗം പൊളിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഫയലുകളെല്ലാം തൊട്ടുപിന്നിലുള്ള ജനമൈത്രി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മുൻവശത്തെ ഇറക്കുകളും മറ്റും നീക്കംചെയ്തുകഴിഞ്ഞു. പോലീസ് സ്റ്റേഷൻ പൊളിച്ചുമാറ്റുന്നതോടെ പുതിയ കെട്ടിടവും നിർമിക്കേണ്ടിവരും. തത്‌കാലം പൊളിച്ചുമാറ്റുന്നതിന്റെ അവശേഷിക്കുന്ന ഭാഗം ഉപയോഗപ്പെടുത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..