പാറ്റോലി തോടിന്റെ സംരക്ഷണഭിത്തി സമർപ്പണച്ചടങ്ങിൽ സി.പി.ഐ. കൗൺസിലർമാർ നടത്തിയ പ്രതിഷേധം
കരുനാഗപ്പള്ളി :കരുനാഗപ്പള്ളി നഗരസഭയിൽ പാറ്റോലി തോടിന്റെ സംരക്ഷണഭിത്തി സമർപ്പണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.
മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനസർക്കാരിന്റെ പ്ലാൻ ഫണ്ടിൽനിന്ന് 50 ലക്ഷത്തോളം രൂപ ചെലവഴിച്ച് മൈനർ ഇറിഗേഷൻ വകുപ്പാണ് പാറ്റോലി തോടിന്റെ സംരക്ഷണഭിത്തി നിർമാണം പൂർത്തീകരിച്ചത്.
നഗരസഭാ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണംചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. സി.ആർ.മഹേഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ കോട്ടയിൽ രാജു, സ്ഥിരംസമിതി അധ്യക്ഷരായ എൽ.ശ്രീലത, എം.ശോഭന, ഡോ. പി.മീന, ഇന്ദുലേഖ, വാർഡ് കൗൺസിലർ റെജി ഫോട്ടോപാർക്ക്, നഗരസഭാ സെക്രട്ടറി എ.ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.
പ്രതിഷേധവുമായി സി.പി.ഐ. കൗൺസിലർമാർ
:പാറ്റോലി തോടിന്റെ സംരക്ഷണഭിത്തി സമർപ്പണച്ചടങ്ങിൽനിന്നു നഗരസഭാ ഉപാധ്യക്ഷ ഉൾപ്പെടെയുള്ള സി.പി.ഐ. കൗൺസിലർമാർ വിട്ടുനിന്നു. കഴിഞ്ഞ എൽ.ഡി.എഫ്.സർക്കാരിന്റെ കാലത്താണ് മുൻ എം.എൽ.എ. ആർ.രാമചന്ദ്രന്റെ ശ്രമഫലമായി നഗരസഭയിലെ പാറ്റോലി തോടിന്റെയും തൊടിയൂർ ഗ്രാമപ്പഞ്ചായത്തിലെ ശാന്താലയം തോടിന്റെയും വിവിധ ഭാഗങ്ങളിൽ പാർശ്വഭിത്തി നിർമാണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചത്.
നിർമാണം പൂർത്തീകരിച്ചശേഷം നഗരസഭ സംഘടിപ്പിച്ച ഉദ്ഘാടനപരിപാടിയുടെ നോട്ടീസിൽപ്പോലും ആർ.രാമചന്ദ്രന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് സി.പി.ഐ. കൗൺസിലർമാരായ ആറുപേരും ചടങ്ങിൽനിന്നു വിട്ടുനിന്നതെന്ന് കൗൺസിലർമാർ അറിയിച്ചു. ഉദ്ഘാടനത്തിനായി മന്ത്രി റോഷി അഗസ്റ്റിൻ എത്തുമ്പോൾതന്നെ െഫ്ളക്സ് ബോർഡുമായി സി.പി.ഐ. കൗൺസിലർമാർ പ്രതിഷേധം രേഖപ്പെടുത്തി.
നഗരസഭാ ഉപാധ്യക്ഷ സുനിമോൾ, സ്ഥിരംസമിതി അധ്യക്ഷൻ പടിപ്പുര ലത്തീഫ്, കൗൺസിലർമാരായ മഹേഷ് ജയരാജ്, നിസാം ബായി, മുഹമ്മദ് മുസ്തഫ, വിജയലക്ഷ്മി എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.
മുൻ എം.എൽ.എ. ആർ.രാമചന്ദ്രന്റെ പേര് ഉൾപ്പെടുത്താതിരുന്നത് ശരിയായ നടപടിക്രമം അല്ലെന്നും പരിശോധിക്കുമെന്നും ഉദ്ഘാടനയോഗത്തിൽ മന്ത്രി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..