കരുനാഗപ്പള്ളി : കൈത്തറി വികസന കോർപ്പറേഷന്റെ (ഹാൻവീവ്) കീഴിൽ ജോലിചെയ്യുന്ന കൈത്തറി നെയ്ത്തുതൊഴിലാളികൾക്ക് മൂന്നുമാസമായി കൂലിയില്ല. കരുനാഗപ്പള്ളി മേഖലയിൽ നാൽപ്പതിലധികം തൊഴിലാളികളാണ് കൈത്തറി നെയ്ത്തിൽ ഏർപ്പെട്ടിരിക്കുന്നത്. സ്കൂൾ വിദ്യാർഥികൾക്കുള്ള യൂണിഫോം തുണികളാണ് ഇവർ നെയ്തുനൽകുന്നത്. നെയ്തെടുക്കുന്ന തുണി ഹാൻവീവിന്റെ കരുനാഗപ്പള്ളിയിലെ സബ് സെന്ററിൽ എത്തിച്ചുനൽകണം. അവിടെ ഉദ്യോഗസ്ഥർ തുണി പരിശോധിച്ച് അളന്നെടുക്കും. തുടർന്നാണ് കൂലി നൽകുന്നത്. കഴിഞ്ഞ മൂന്നുമാസമായി തുണി നൽകുന്നുണ്ടെങ്കിലും കൂലി ലഭിക്കുന്നില്ല. ഇതുകാരണം നെയ്ത്തുതൊഴിലാളികൾ പട്ടിണിയിലാണ്.
തൊഴിലാളികൾ അവരുടെ വീടുകളിൽ തറികൾ സ്ഥാപിച്ചാണ് തുണി നെയ്യുന്നത്. ഹാൻവീവ് നൂല് എത്തിച്ചുനൽകും. ഒരുമീറ്റർ തുണിക്ക് നൂറു രൂപയാണ് കൂലി ലഭിക്കുക. ഒരു തൊഴിലാളി ദിവസം ശരാശരി ഏഴുമീറ്റർവരെ തുണി നെയ്യും. എന്നാൽ, മാസത്തിൽ എല്ലാ ദിവസവും നെയ്യാനുള്ള നൂല് ലഭിക്കാറുമില്ല. ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരിൽ അധികവും പ്രായമായവരും മറ്റു തൊഴിലിനു പോകാൻ സാധിക്കാത്തവരുമാണ്. മുമ്പ് മാസത്തിൽ ആയിരം മീറ്റർ തുണി നെയ്യുന്നവർക്ക് ആയിരം രൂപവീതം ഇൻസെന്റീവ് നൽകിയിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി ഇൻസെന്റീവ് ലഭിക്കുന്നില്ല.
ഒരുവിധ ആനുകൂല്യവും ഇവർക്ക് ലഭിക്കാറില്ല. കൂലികൂടി ലഭിക്കാതായതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് തൊഴിലാളികൾ. നിത്യച്ചെലവിനോ മരുന്നുകൾ വാങ്ങാനോ പോലും പണമില്ലാതെ വിഷമിക്കുകയാണ് ഒട്ടുമിക്ക തൊഴിലാളികളും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..