ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസ് പടിക്കൽ നടത്തിയ ധർണയിൽ ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ. സംസാരിക്കുന്നു. എം.എൽ.എ.മാരായ സി.ആർ.മഹേഷ്, കോവൂർ കുഞ്ഞുമോൻ എന്നിവർ സമീപം
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് റെയിൽവേ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസ് പടിക്കൽ ധർണ നടത്തി.
ആക്‌ഷൻ കൗൺസിൽ ഭാരവാഹികളും എം.എൽ.എ.മാരും ഉൾപ്പെട്ട സംഘം റെയിൽവേ സ്റ്റേഷന്റെ ആവശ്യങ്ങൾ ഡി.ആർ.എമ്മുമായി ചർച്ച ചെയ്തു.
കോവിഡ്കാലത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് പ്രതിഷേധക്കാരും എം.എൽ.എ.മാരും ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് ഡി.ആർ.എം. ഉറപ്പുനൽകിയതായി ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
റെയിൽവേ സ്റ്റേഷനിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് പ്രധാന തടസ്സമായ ലൂപ്പ് ട്രാക്ക് ഒഴിവാക്കുന്ന കാര്യത്തിൽ എൻജിനിയറിങ് വിഭാഗവുമായി ആലോചിക്കും.
റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം രണ്ടാംകവാടംവരെ നീട്ടണം, റെയിൽവേ സ്റ്റേഷനിൽനിന്നു വടക്കോട്ട് നവരശ്മി ജങ്‌ഷൻ വഴി ചിറ്റുമൂല ലെവൽക്രോസ് റോഡുവരെ മൂന്നാംകവാടം നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഡി.ആർ.എമ്മിന് മുന്നിൽ അവതരിപ്പിച്ചു.
പ്രതിഷേധ ധർണയിലും ഡി.ആർ.എമ്മുമായുള്ള ചർച്ചയിലും എം.എൽ.എ.മാരായ സി.ആർ.മഹേഷ്, കോവൂർ കുഞ്ഞുമോൻ, ഡോ. സുജിത്ത് വിജയൻപിള്ള, ആക്‌ഷൻ കൗൺസിൽ ചെയർമാൻ നജീബ് മണ്ണേൽ, ജനറൽ കൺവീനർ കെ.കെ.രവി, തൊടിയൂർ രാമചന്ദ്രൻ, മാലുമേൽ സുരേഷ്, ഉണ്ണൂലേത്ത് ഉത്തമൻ, എ.എ.അസീസ്, എൻ.അജയകുമാർ, കോടിയാട്ട് രാമചന്ദ്രൻ പിള്ള, ഹുസൈൻ തൊടിയൂർ തുടങ്ങിയവരും ആക്‌ഷൻ കൗൺസിൽ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..