പുത്തൂർ : വിലക്കയറ്റം നിയന്ത്രിക്കാൻ പൊതുവിപണനമേഖലയെ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ കേരളം ഇന്ത്യക്കാകെ മാതൃകയാണെന്ന് മന്ത്രി ജി.ആർ.അനിൽ. പുത്തൂർ സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തുടനീളം ആധുനിക സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കും. സപ്ലൈകോ ഉത്പന്നങ്ങൾക്കു പുറമേ വിപണിയിൽ ലഭ്യമായ സ്വകാര്യ കമ്പനികളുടെ ഉത്പന്നങ്ങളും വിലകുറച്ച് സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ വഴി വിതരണം ചെയ്യും. 2,000 കോടി രൂപയാണ് വിലക്കയറ്റം നിയന്ത്രിക്കാൻ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. സർക്കാർ ജനുവരി 31 വരെ സംഭരിച്ച നെല്ലിന്റെ പണം പൂർണമായും കർഷകർക്ക് നൽകിയെന്നും രണ്ടാംഘട്ടത്തിൽ സംഭരിക്കുന്ന നെല്ലിന്റെ പണം കാലതാമസംകൂടാതെ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷനായി.
വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് സപ്ലൈകോ. രാജ്യത്തെ ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഉത്പാദക സംസ്ഥാനങ്ങളെക്കാൾ കുറഞ്ഞ വിലയിൽ അരിയുൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ സപ്ലൈകോ, മാവേലി സ്റ്റോർ തുടങ്ങിയ സർക്കാർ പൊതുവിതരണകേന്ദ്രങ്ങൾ വഴി വിതരണംചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ് എം.പി. ആദ്യ വിൽപ്പന നിർവഹിച്ചു.
സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, നെടുവത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി, ജില്ലാപഞ്ചായത്ത് അംഗം വി.സുമാലാൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ലീലാമ്മ, സപ്ലൈകോ റീജണൽ മാനേജർ ജലജ .ജി.എസ്. റാണി, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..