കൊല്ലം :സാമ്പ്രാണിക്കോടി തുരുത്തിലെ സന്ദർശനസമയം രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാക്കി പുനഃക്രമീകരിക്കും. കളക്ടർ അഫ്‌സാന പർവീണിന്റെ അധ്യക്ഷതയിൽ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിൽ രാവിലെ ഒൻപതുമുതൽ വൈകീട്ട് നാലുവരെയായിരുന്നു സമയം. സന്ദർശകരുടെ സൗകര്യം കണക്കിലെടുത്താണ് തീരുമാനം. വൈകീട്ട് 5.30-ന് തുരുത്തിലെ പ്രവർത്തനം അവസാനിപ്പിക്കും.
തുരുത്തിലെ സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അനധികൃത വള്ളങ്ങൾക്കും ബോട്ടുകൾക്കുമെതിരേ കർശന നടപടിയെടുക്കും. തുറമുഖവകുപ്പിന്റെ അംഗീകാരം ലഭിച്ചവയ്ക്കു മാത്രമേ സർവീസ് നടത്താൻ അനുമതിയുള്ളൂ. അനധികൃത കച്ചവടങ്ങൾക്കെതിരേയും പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.
ബോട്ടുകളിലെയും വള്ളങ്ങളിലെയും ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകാനും ഫ്ളോട്ടിങ് ബോട്ട് ജെട്ടിക്കു ശുപാർശ നൽകാനും തീരുമാനമായി. എം.മുകേഷ് എം.എൽ.എ.യുടെ പ്രതിനിധി ഷെഫീഖ്, തൃക്കരുവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.പി.രാധാകൃഷ്ണപിള്ള, കേരള മാരിടൈം ബോർഡ് പർസർ ആർ.സുനിൽ, ഡി.ടി.പി.സി.ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..