മങ്ങാട് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം
മങ്ങാട് :ജില്ലയിൽ ആദ്യ ഡിജിറ്റൽ റീ സർവേ വില്ലേജാകാൻ തയ്യാറാകുന്ന മങ്ങാട് വില്ലേജ് ഓഫീസിന്റെ കഷ്ടകാലം ഇനിയെങ്കിലും മാറണം. അടിസ്ഥാനസൗകര്യങ്ങളില്ലാതെ, ഷട്ടറിട്ട രണ്ടു കടമുറികൾക്കുള്ളിലാണ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം.
പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാനും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുമ്പോൾ കിളികൊല്ലൂർ കെ.എസ്.ഇ.ബി. ഓഫീസിന്സമീപത്തെ കോർപ്പറേഷൻ കെട്ടിടത്തിലുള്ള കടമുറിയിൽ പ്രവർത്തിക്കുന്ന മങ്ങാട് വില്ലേജ് ഓഫീസിന്റെ ശനിദശ മാറാൻ അധികൃതർ കനിയണം.
ഒരു മുറിയിൽ വില്ലേജ് ഓഫീസറും അലമാരകളും അടുത്ത മുറിയിൽ ആറു ജീവനക്കാരും ഫയലുകളും മേശകളും അലമാരകളും. നിന്നുതിരിയാൻ ഇടമില്ലാതെ നട്ടംതിരിയുന്ന വില്ലേജ് ഓഫീസിന് അനുയോജ്യമായ റവന്യൂഭൂമി പ്രദേശത്ത് ഇല്ലാത്തത് സ്വന്തം കെട്ടിടമെന്ന ചിന്ത അസ്ഥാനത്താക്കി. കൊല്ലം കോർപ്പറേഷന്റെ അറുനൂറ്റിമംഗലം, മങ്ങാട്, കരിക്കോട്, ചാത്തിനാംകുളം, കോളേജ് എന്നീ അഞ്ചു ഡിവിഷൻ ഉൾപ്പെടുന്നതാണ് മങ്ങാട് വില്ലേജ്.
നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ കൂടുതൽ സൗകര്യം ഒരുക്കാൻ കോർപ്പറേഷൻ അധികൃതർ കനിയണം. വില്ലേജ് ഓഫീസിന്റെ പരിമിതികൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട വകുപ്പിനും കളക്ടർക്കും അധികൃതർ നിവേദനം നൽകിയിട്ടുണ്ട്. ആദ്യ ഡിജിറ്റൽ സർവേ വില്ലേജാകുന്നതിന്റെ ഭാഗമായി 656 ഹെക്ടർ വിസ്തീർണമുള്ള വില്ലേജിൽ 90 ശതമാനം പ്രവൃത്തികളും ശനിയാഴ്ചയോടെ പൂർത്തിയായി. 10-ന് മുമ്പ് നൂറുശതമാനം പൂർത്തീകരിക്കുന്നതിനുള്ള പ്രവൃത്തികളാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്.
വിവിധ താലൂക്കുകളിൽനിന്നുള്ള നാല് സർവേ സൂപ്രണ്ടുമാരും ഒരു സർവേ സൂപ്രണ്ട് ട്രെയിനിയും നാല് ഹെഡ് സർവേയറും 40 വകുപ്പ് സർവേയർമാരും 53 താത്കാലിക സർവേയർമാരും രണ്ട് സർവേയർ ട്രെയിനിയുമാണ് 36 ബ്ലോക്കുകളായി തിരിഞ്ഞ് മങ്ങാട് വില്ലേജിലെ വിവിധഭാഗങ്ങളിൽ സർവേ ജോലികൾ പൂർത്തീകരിച്ചുവരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..