കൊട്ടാരക്കര :തിങ്കളാഴ്ച രാവിലെ എട്ടുമുതൽ എ.ഐ. ക്യാമറകൾ കണ്ണുതുറക്കുമ്പോൾ കൊട്ടാരക്കര മേഖലയിൽ ഏറെ ശ്രദ്ധിക്കേണ്ടത് കൊട്ടാരക്കര പട്ടണത്തിലും നിലമേൽ ജങ്‌ഷനിലും സ്ഥാപിച്ചിരിക്കുന്ന ആർ.എൽ.വി.ഡി.എസ്. (റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്‌ഷൻ സിസ്റ്റം) ക്യാമറകളാണ്.
ട്രാഫിക്കിൽ ചുവപ്പുവിളക്ക് തെളിഞ്ഞാൽ സ്റ്റോപ്പ് ലൈൻ മറികടന്നു നിർത്തുന്ന എല്ലാ വാഹനങ്ങളും ക്യാമറകൾ പിടകൂടും. എം.സി.റോഡും ദേശീയപാതയും സന്ധിക്കുന്ന പുലമണിൽ നാലുവശത്തും ക്യാമറകൾ വെച്ചിട്ടുള്ളതിനാൽ കുടുങ്ങുന്നവർ ഏറെയാകും.
തിങ്കളാഴ്ച രാവിലെ എട്ടുമുതലുള്ള നിയമലംഘനങ്ങളാണ് പിഴയീടാക്കുന്നതിനു കണക്കാക്കുക. കൊട്ടാരക്കരയിലുള്ള ആർ.ടി.ഒ. ഓഫീസിൽ ഇതിനായി പ്രത്യേക കൺട്രോൾ റൂം തുറന്നു.
തിരുവനന്തപുരത്തെ കേന്ദ്ര കൺട്രോൾ റൂമിൽനിന്ന് ജില്ലയിലെ കുറ്റങ്ങൾ സംബന്ധിച്ച ദൃശ്യങ്ങൾ അപ്പോൾത്തന്നെ ജില്ലാ കൺട്രോൾ റൂമിലെ മോണിട്ടറിലേക്കെത്തും. ഇവിടെ ദൃശ്യങ്ങൾ സൂക്ഷ്മപരിശോധന നടത്തി ശിക്ഷാർഹമെങ്കിൽ ഉടൻതന്നെ സന്ദേശവും നോട്ടീസും അയയ്ക്കും.
കെൽട്രോണിന്റെ മൂന്നും മോട്ടോർവാഹനവകുപ്പിന്റെ മൂന്നും ഉൾപ്പെടെ ആറ് ജീവനക്കാരാണ് ഇവിടെ വേണ്ടുന്നത്. ഇതിൽ കെൽട്രോണിന്റെ ജീവനക്കാർ എത്തിക്കഴിഞ്ഞു. മറ്റുള്ളവർ തിങ്കളാഴ്ച എത്തുമെന്ന് ആർ.ടി.ഒ. അൻസാരി പറഞ്ഞു.
എം.വി.ഐ. അശോകന്റെ നേതൃത്വത്തിലായിരിക്കും കൺട്രോൾ റൂം പ്രവർത്തനം. എട്ട് നിയമലംഘനങ്ങളാകും ആദ്യഘട്ടത്തിൽ ശിക്ഷാർഹമാകുക. ഓരോ ക്യാമറയിൽനിന്നും പ്രതീക്ഷിത കുറ്റങ്ങൾ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ശിക്ഷാർഹമായ കുറ്റങ്ങളുടെ എണ്ണം കൂട്ടാനാണ് തീരുമാനം.
കൊട്ടാരക്കര പുലമൺ, നിലമേൽ, ഓയൂർ ജങ്‌ഷൻ, കുളക്കട ആലപ്പാട്ട് ജങ്‌ഷൻ, പുത്തൂർ, കൊട്ടാരക്കര ചന്തമുക്ക്, എഴുകോൺ, ഓടനാവട്ടം, കടയ്ക്കൽ, മടത്തറ എന്നിവിടങ്ങളിലാണ് കൊട്ടാരക്കര മേഖലയിൽ എ.ഐ. ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..