ശാസ്താംകോട്ട: എക്സൈസ് സംഘം ചോദ്യംചെയ്തതിനു പിന്നാലെ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചോദ്യംചെയ്തതിലുള്ള മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ശാസ്താംകോട്ട പെരുവേലിക്കര മഠത്തിലഴികത്തുവീട്ടിൽ അജയനെ(40)യാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
അവിവാഹിതനാണ്. ഒറ്റയ്ക്കാണ് താമസം. വിദേശമദ്യം കൈവശംവെച്ചതിനു നേരത്തേ ഇയാളുടെപേരിൽ കേസുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നോടെ ശാസ്താംകോട്ടയിൽനിന്നുള്ള എക്സൈസ് സംഘം ഇതുവഴി പോകുകയും വീടിനുമുന്നിൽ നിൽക്കുകയായിരുന്ന അജയനെ ചോദ്യംചെയ്തതായും പറയുന്നു. അനധികൃത മദ്യകച്ചവടം ഇപ്പോഴുണ്ടോ എന്നതു സംബന്ധിച്ചായിരുന്നു അന്വേഷണമെന്നും കാലിൽ ചെളിപുരണ്ടിരിക്കുന്നതിന്റെ കാര്യം സംശയത്തോടെ ഉദ്യോഗസ്ഥർ ചോദിച്ചതായും പറയുന്നു. എന്നാൽ രോഗവുമായി ബന്ധപ്പെട്ട് സഹോദരിക്കൊപ്പമായിരുന്നു മാസങ്ങളായി താമസമെന്നാണ് സമീപവാസികൾ പറയുന്നത്. അടുത്തിടെയാണ് പെരുവേലിക്കരയിലെ വീട്ടിലെത്തിയത്.
വീടിനകത്തേക്കുപോയ ഇയാളെ പുറത്തുകാണാത്തതിനെ തുടർന്ന് അയൽവാസികൾ സഹോദരിയെ വിവരമറിയിച്ചു. ഒരുമണിയോടെ അവരെത്തി പരിശോധിച്ചപ്പോഴാണ് ഹാളിൽ കഴുത്തിൽ മുറുകിയ കയറുമായി തറയിൽ കിടക്കുന്നതു കണ്ടത്. കമഴ്ത്തിവെച്ച പ്ലാസ്റ്റിക് ബക്കറ്റും സമീപത്തുണ്ടായിരുന്നു. ബക്കറ്റിനു മുകളിൽ കയറിനിന്ന് ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ മറിഞ്ഞ് താഴെ വീണതാകാം മരണകാരണമെന്ന സംശയവും പോലീസ് പറയുന്നുണ്ട്.
വീടിനു പുറത്തുനിൽക്കുകയായിരുന്ന അജയനോട് സാധാരണമായുള്ള ചോദ്യംമാത്രമാണ് ചോദിച്ചതെന്നും മരണകാരണം അറിയില്ലെന്നും ശാസ്താംകോട്ട എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിദേശമദ്യം കൈവശംവെച്ചതിന് പലതവണ കേസെടുത്തിട്ടുണ്ടെന്ന് ശാസ്താംകോട്ട പോലീസും അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..