എം.സി. റോഡിൽ പുതുവേലി ഷാപ്പിന് സമീപം ഉണ്ടായ അപകടത്തിൽ തകർന്ന കാർ
പുതുവേലി : എം.സി. റോഡിൽ നിയന്ത്രണം വിട്ട കാർ കാൽനടയാത്രികനായ സുരക്ഷാ ജീവനക്കാരനെ ഇടിച്ച് വീഴ്ത്തിയശേഷം നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് നിന്നു. പുതുവേലി ഷാപ്പിന് സമീപം ഉണ്ടായ അപകടത്തിൽ ഹോട്ടലിലെ സുരക്ഷാ ജീവനക്കാരനായ കാൽനടയാത്രികനും കാർയാത്രികരായ അച്ഛനും രണ്ട് മക്കളും ചികിത്സ തേടി.
കാർ ഓടിച്ചിരുന്ന കോട്ടയത്ത് വാടകവീട്ടിൽ താമസിക്കുന്ന ചെന്നിത്തല തിരുവെള്ളിച്ചിറ വീട്ടിൽ റോജി വർഗീസ് (40), മക്കളായ കാട്മിയേൽ (8), നീവൽ (നാലര), ഹോട്ടൽ ജീവനക്കാരനായ പുതുവേലി അറ്റിൻകരപുറത്ത് വീട്ടിൽ ജേക്കബ് (53) എന്നിവർക്കാണ് പരിക്കേറ്റ്. ഇവരിൽ ജേക്കബ് കൂത്താട്ടുകുളത്തെയും മറ്റുള്ളവർ തെള്ളകത്തെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു അപകടം.
കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുവരുകയായിരുന്ന ജേക്കബിനെ ആദ്യം ഇടിച്ചു. തൊഴിലാളികൾക്ക് ഭക്ഷണം കഴിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. കാറിനുള്ളിലുണ്ടായിരുന്ന കുട്ടികൾക്കും റോജിക്കും മുഖത്തും തലയ്ക്കുമാണ് പരിക്ക്.
ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഇവർ ജേക്കബിനെ ആശുപത്രിയിലും എത്തിച്ചു. കാറിനുള്ളിൽനിന്ന് പുറത്തെടുത്ത റോജിയെ ഹൈവേ പട്രോളിങ് സംഘമാണ് ആശുപത്രിയിൽ എത്തിച്ചത്. ഹൈവേ പട്രോളിങ് സംഘത്തിലെ എസ്.ഐ. മോഹനൻ, സിവിൽ പോലീസ് ഓഫീസർ ശരത്, വിഷ്ണു എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..