• പുതുവേലി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്നു
പുതുവേലി : പൊതുവിദ്യാലയം നാടിന്റെ സ്വത്തെന്ന് തിരിച്ചറിഞ്ഞ് നടത്തിയ പ്രവർത്തനങ്ങൾ പുതുവേലി ഹയർ സെക്കൻഡറി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി. പ്രീപ്രൈമറി മുതൽ ഹൈസ്‌കൂൾ വരെ അൻപതിലധികം വിദ്യാർഥികൾ മാത്രമായിരുന്നു ഇവിടെ.
അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വിദ്യാലയത്തെ കൈപിടിച്ചുയർത്താൻ നാട്ടുകാർക്കും ജനപ്രതിനിധികൾക്കും അധ്യാപകർക്കും ഒപ്പം സജീവമായി നിലയുറപ്പിച്ച സ്‌കൂൾ പി.ടി.എ.ക്ക് ജില്ലയിലെ മികച്ച അധ്യാപക രക്ഷാകർതൃ സമിതിക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുരസ്‌കാരം ലഭിച്ചു. സെക്കൻഡറി തലത്തിലെ ഏറ്റവും മികച്ച പി.ടി.എ.ക്കുള്ള അംഗീകാരമാണ് ലഭിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവിടെ വിദ്യാർഥികളുടെ എണ്ണം ഇരട്ടിയിലധികം ആയി. സ്‌കൂൾ അധ്യാപക-അനധ്യാപകർ, പി.ടി.എ., സ്‌കൂൾ വികസനസമിതി, മദർ പി.ടി.എ., നാട്ടുകാർ, പൂർവവിദ്യാർഥി സംഘടനയായ നാലാനിക്കൂട്ടം എന്നിവർ മികച്ച ഒന്നുചേർന്ന് നടത്തിയ പ്രവർത്തനങ്ങളാണ് സ്‌കൂളിന്റെ വിജയത്തിന് പിന്നിൽ.
പി.ടി.എ. പ്രസിഡന്റ് ടി.ആർ.സുനിൽകുമാർ. മദർ പി.ടി.എ. പ്രസിഡന്റ് സന്ധ്യ അജോഷ്, വികസനസമിതി ചെയർമാൻ ജിൻസൺ ജേക്കബ്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ജിമ്മി ജെയിംസ്, പ്രിൻസിപ്പൽ ജി. പ്രദീപ്കുമാർ, പ്രഥമാധ്യാപകൻ ടി. പവിത്രൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെയാണ് വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയത്.
പി.ടി.എ. യുടെ സഹകരണത്തോടെ സ്‌കൂളിലെ എല്ലാ ക്ലാസ് മുറികളും ടൈൽ പാകി. തകർന്നുകിടന്ന വഴി നവീകരിച്ചു കവാടം സ്ഥാപിച്ചു. ഇവിടെ 70 വിദ്യാർഥികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്നു. മാതൃകാ പാർലമെന്റ് നടത്തി. തോമസ് ചാഴികാടൻ എം.പി.യുടെ ഫണ്ടിൽനിന്ന് അനുവദിച്ച സ്‌കൂൾ ബസ്, നാട്ടുകാരുടെ സഹകരണത്തോടെ നിർമിച്ച കിഡ്‌സ് പാർക്ക് എന്നിവ ഉപയോഗത്തിന് ഒരുങ്ങുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..