ശബരിമല : സന്നിധാനത്ത് വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും നടത്തിയ പരിശോധനകളിൽ 13 കേസുകളിലായി 51,000 രൂപ പിഴയീടാക്കി.
പാത്രങ്ങൾ, ഭക്ഷണസാധനങ്ങൾ എന്നിവയ്ക്ക് അമിതവില ഈടാക്കുക, അളവിൽ കുറച്ച് വില്പന നടത്തുക, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കിയത്. കേടായ ഭക്ഷണസാധനങ്ങൾ, പഴവർഗങ്ങൾ എന്നിവ കണ്ടെത്തി നശിപ്പിച്ചു.
സന്നിധാനം ഡ്യൂട്ടി എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ റവന്യൂ, ലീഗൽ മെട്രോളജി, ആരോഗ്യം, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംഘമാണ് രാത്രിയും പകലും പരിശോധന നടത്തുന്നത്. സന്നിധാനത്തെ വിവിധയിടങ്ങളിൽ റവന്യൂ, ആരോഗ്യം, സർവേ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുന്നൂറോളം വിശുദ്ധി സേനാംഗങ്ങൾ സാനിറ്റൈസേഷൻ നടത്തുന്നുണ്ട്.
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സന്നിധാനത്ത് ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഭക്ഷണപദാർഥങ്ങൾ അടച്ചുസൂക്ഷിക്കാനും തിളപ്പിച്ചാറിയ കുടിവെള്ളം നൽകാനും ഹോട്ടലിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാനും ഭക്ഷണപദാർഥങ്ങൾ കൈകാര്യംചെയ്യുന്നവർ കൈയുറ ധരിക്കാനും നിർദേശംനൽകി. ചൊവ്വാഴ്ചയും സന്നിധാനത്തിന്റെ വിവിധഭാഗങ്ങളിൽ ഫോഗിങ്ങും സ്പ്രേയിങ്ങും നടത്തി. വിശുദ്ധി സേനാംഗങ്ങൾക്കും ഇൻസിനറേറ്റർ പ്രവർത്തിപ്പിക്കുന്നവർക്കും ഡോക്സിസൈക്ലിൻ ഗുളിക നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..