താന്നിമരത്തിൽ വനഗവേഷണ കേന്ദ്രം അധികൃതരെത്തി ശാസ്ത്രീയ പരിശോധന നടത്തുന്നു
കറുകച്ചാൽ : കറുകച്ചാലിലെ താന്നിമരത്തിന് ഇനിയും ഏറെക്കാലം നിലനിൽക്കാനുള്ള ആരോഗ്യം ഉണ്ടെന്ന് കണ്ടെത്തൽ. 200 വർഷത്തിലേറെ പഴക്കമുള്ള മരം കേരള വന ഗവേഷണകേന്ദ്രം അധികൃതരെത്തി പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ മരം അപകടാവസ്ഥയിലല്ലെന്നും കണ്ടെത്തി.
രണ്ടുമാസം മുൻപ് മരം അപകടാവസ്ഥയിലാണെന്ന് കാണിച്ച് ചില വ്യാപാരികൾ അധികൃതർക്ക് പരാതി നൽകി. തുടർന്ന് മരം മുറിച്ചുമാറ്റാൻ ആർ.ഡി.ഒ. ഇത്തരവിറക്കി.
എന്നാൽ, പരിസ്ഥിതി സ്നേഹികളും നാട്ടുകാരും ജില്ലാ ട്രീ അതോറിറ്റിയും എത്തി മരം മുറിച്ചുമാറ്റുന്നതിനെ എതിർത്തു.
തുടർന്ന് ഇവർ വന ഗവേഷണ കേന്ദ്രം അധികൃതരെ സമീപിച്ചു. ഇതോടെ മരം മുറിച്ചുമാറ്റാനുള്ള അനുമതി താത്കാലികമായി റദ്ദാക്കി.
ട്രീ സോണിക് മെഷീൻ ഉപയോഗിച്ച് മൈക്രോ സെക്കൻഡ് ടൈമർ കൊണ്ട് അൾട്രാ സൗണ്ടിങ് രീതിയിലായിരുന്നു പരിശോധന.
വൃക്ഷാരോഗ്യരംഗത്തെ പ്രഗത്ഭരായ ജിതു യു.കൃഷ്ണൻ, ശംഭുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മരത്തിന് ഗുരുതരമായ കേടുപാടുകളില്ലെന്നും മരം ആരോഗ്യമുള്ളതാണെന്നും കണ്ടെത്തി.
സോഷ്യൽ ഫോറസ്ട്രി അസി.കൺസർവേറ്റർ കെ.എ. സാജു, പൊതുമരാമത്തുവകുപ്പ് എ.ഇ. നവീന, ജില്ലാ ട്രീ അതോററ്റിയംഗം കെ. ബിനു, പരിസ്ഥിതി പ്രവർത്തകരായ ഗോപകുമാർ കങ്ങഴ, ജോസ് ചമ്പക്കര തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..