Caption
തലയോലപ്പറമ്പ് : ഒരു വണ്ടി ഇഷ്ടികയ്ക്ക് ഓർഡർ നൽകി ഉടമയുടെ പക്കൽനിന്നു 5,000 രൂപ കബളിപ്പിച്ചെടുത്തതായി പരാതി. വെട്ടിക്കാട്ടുമുക്കിൽ ഇഷ്ടികക്കളം നടത്തുന്ന ഉടമയുടെ ഫോണിലേക്കാണ് കുറവിലങ്ങാട്ടേക്ക് ഒരു വണ്ടി ഇഷ്ടിക വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം വിളിവരുന്നത്.
ലോഡ് കൊണ്ടുവരേണ്ട ഡ്രൈവറുടെ പേരും ഫോണിലൂടെ പറഞ്ഞപ്പോൾ ഉടമയ്ക്ക് വിശ്വാസമായി.
തുടർന്ന് ഡ്രൈവറുടെ പക്കൽ പടുത വാങ്ങാനായി 5000 രൂപയും കൊടുത്തുവിടണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് 5,000 രൂപയും ഒരു ലോഡ് ഇഷ്ടികയുമായി കുറവിലങ്ങാട്ടേക്ക് ഉടമ വാഹനം അയച്ചു.
ഇതിനിടെ ഇഷ്ടികക്കളം ഉടമയുടെ ഫോണിലേക്ക് വീണ്ടും വിളിയെത്തി. പടുത കടുത്തുരുത്തിയിൽനിന്നു വാങ്ങിയെന്നും പണം അവിടെ കാത്തുനിൽക്കുന്നയാളിന്റെ പക്കൽ ഏൽപ്പിച്ചാൽ മതിയെന്നും പറഞ്ഞു. ഈ വിവരം ഉടമ ഡ്രൈവറെ വിളിച്ചുപറഞ്ഞു.
കടയ്ക്ക് മുന്നിൽ നിന്നയാളുടെ പക്കൽ ഡ്രൈവർ പണംകൊടുത്തു രസീത് വാങ്ങി. കുറവിലങ്ങാട്ട് ലോഡ് ഇറക്കേണ്ട സ്ഥലത്ത് എത്തിയപ്പോൾ അവിടെ പണികളൊന്നും നടക്കുന്നില്ലെന്ന് ഡ്രൈവർക്ക് മനസ്സിലായി. തുടർന്ന് ഏറെ അന്വേഷിച്ചെങ്കിലും നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഇതിനിടെ പടുതവാങ്ങിയ ബിൽ പരിശോധിച്ചപ്പോഴാണ് വെള്ളപേപ്പറാണെന്ന് മനസ്സിലായത്.
തുടർന്ന് ഇഷ്ടികക്കളത്തിന്റെ ഉടമ കടുത്തുരുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.
ഉടമയെ വിളിച്ച സിംകാർഡിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ കാഞ്ഞിരപ്പള്ളി സ്വദേശിനിയുടെ ആണെന്ന് മനസ്സിലായി. ഇവരുടെ പക്കൽനിന്നു ഫോണും സിമ്മും രണ്ട് മാസം മുമ്പ് നഷ്ടപ്പെട്ടിരുന്നു.
ഇത് കാണിച്ച് സിമ്മിന്റെ ഉടമസ്ഥ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു. ഈ ഫോണും സിമ്മും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..