• കടുത്തുരുത്തി തളിയിൽ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകീട്ട് നടന്ന പകൽപ്പൂരം
കടുത്തുരുത്തി : കടുത്തുരുത്തി തളിയിൽ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനംകുറിച്ച് വെള്ളിയാഴ്ച വൈകീട്ട് ആറാട്ട് നടക്കും. വൈകീട്ട് ആറിനുശേഷം ഗോവിന്ദപുരം ക്ഷേത്രക്കുളത്തിലാണ് ആറാട്ട് നടക്കുക.
വ്യാഴാഴ്ച വൈകീട്ട് നടന്ന പകൽപ്പൂരവും രാത്രിയിലെ പള്ളിവേട്ടയും ഭക്തിസാന്ദ്രമായി. വൈകീട്ട് 4.30-ന് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ മുറ്റത്താണ് പകൽപ്പൂരം നടന്നത്.
മുണ്ടയ്ക്കൽ ശിവനന്ദൻ, പുതുപ്പള്ളി അർജുനൻ, അരുൺ അയ്യപ്പൻ എന്നീ മൂന്ന് ഗജവീരന്മാർ അണിനിരന്നു. മുണ്ടയ്ക്കൽ ശിവനന്ദൻ തളിയിൽ മഹാദേവന്റെ തിടമ്പേറ്റി.
ആർപ്പൂക്കര സതീഷ് ചന്ദ്രന്റെ മയൂരനൃത്തവും കീഴൂർ അഭിനന്ദ്, മാന്നാർ വിനയൻ എന്നിവരുടെ നാഗസ്വരവും കലാപീഠം ആലപുരം കണ്ണൻമാരാരുടെ മേളവും പകൽപ്പൂരത്തിന് മിഴിവേകി. രാത്രി ഒൻപതിന് പള്ളിവേട്ടച്ചടങ്ങുകൾ കടുത്തുരുത്തി സെൻട്രൽ ജങ്ഷനിലെ ആലിന് സമീപമുള്ള പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ആരംഭിച്ചു. പേരൂർ സുരേഷ് ആൻഡ് പാർട്ടിയുടെ പാണ്ടിമേളവും ഉണ്ടായിരുന്നു.
പള്ളിവേട്ടയ്ക്കുശേഷം രാത്രി വൈകി തിരിച്ച് ക്ഷേത്രത്തിലെത്തിയ ഭഗവാന് കാണിക്ക അർപ്പിക്കുന്നതിനും സമൂഹപ്പറ നൽകുന്നതിനും ധാരാളം ഭക്തർ എത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..