ഷാപ്പിലെ തൊഴിൽനിഷേധം അന്വേഷിക്കാനെത്തിയ എ.ഐ.ടി.യു.സി. നേതാവിനെ മർദിച്ചതായി പരാതി


തലയോലപ്പറമ്പ് : വടയാർ പൊട്ടൻചിറയിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പിൽ തൊഴിലാളിയുടെ ജോലി നിഷേധിച്ചതുമായി ബന്ധപ്പെട്ട തർക്കം അന്വേഷിക്കാനെത്തിയ എ.ഐ.ടി.യു.സി. യൂണിയൻ നേതാവിനെ മർദിച്ചതായി പരാതി. വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി കെ.എ. രവീന്ദ്രനെ(76) ആണ് ഷാപ്പിലെ മാനേജരും മറ്റൊരു ഷാപ്പിലെ തൊഴിലാളികളും ചേർന്ന് മർദിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ രവീന്ദ്രൻ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ചയാണ് സംഭവം.

മരിച്ച തൊഴിലാളിക്ക് പകരമായി കഴിഞ്ഞ ഒന്നാം തീയതി മുതൽ എത്തിയ തൊഴിലാളിയുടെ കള്ള് ശനിയാഴ്ച രാവിലെ കൊണ്ടുവന്നപ്പോൾ ചേർത്തല സ്വദേശിയായ മാനേജർ ഷിബു അളക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് തർക്കമായി. സംഭവമറിഞ്ഞ് എത്തിയ രവീന്ദ്രനെ മാനേജരുടെ നേതൃത്വത്തിലുള്ള സംഘം മർദിക്കുകയായിരുന്നു. സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ തലയോലപ്പറമ്പ് പോലീസ് ഷിബുവിനെ കസ്റ്റഡിയിൽ എടുത്തു.

തൊഴിലാളികൾ ഷാപ്പ് അടപ്പിച്ച് തലയോലപ്പറമ്പ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തൊഴിൽ നിഷേധിച്ച സംഭവമാണ് പൊട്ടൻചിറ ഷാപ്പിൽ ഉണ്ടായതെന്നും സി.ഐ.ടി.യു. തൊഴിലാളികളിൽ ചിലർ കോൺട്രാക്ടർക്ക് കൂട്ടുനിൽക്കുകയാണെന്നും വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ആരോപിച്ചു.

തൊഴിലാളിവിരുദ്ധ നിലപാടിൽനിന്നു സി.ഐ.ടി.യു പിൻമാറണമെന്ന് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി.) ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ ആവശ്യപ്പെട്ടു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..