കടുത്തുരുത്തി : 27 വർഷങ്ങൾക്ക് ശേഷം വീണ്ടും കൂടിച്ചേരൽ. വിദ്യാലയ ജീവിതത്തിലെ ഓർമകൾക്കൊപ്പം അവർ കരുതലിന്റെ സന്ദേശവും പങ്കുവെച്ചു. ഒടുവിൽ കൂട്ടുകാരന് സ്നേഹസമ്മാനമായി ഒരു വീട്.
കല്ലറ എസ്.എം.വി. എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിലെ 1994 വർഷത്തെ പത്താം ക്ലാസ് ബാച്ചിലെ വിദ്യാർഥികളാണ് സഹപാഠിയായ മധുരവേലി പറഞ്ഞാട്ടിൽ ഉണ്ണികൃഷ്ണൻ നായർക്ക് വീട് നിർമിച്ചുനൽകിയത്. 2021 സെപ്റ്റംബറിൽ രൂപവത്കരിച്ച വാട്‌സാപ്പ് കൂട്ടായ്മയിലൂടെയായിരുന്നു പൂർവവിദ്യാർഥികളുടെ സംഗമം.
ലോട്ടറി വിൽപ്പനക്കാരനായ ഉണ്ണികൃഷ്ണൻ കഴിഞ്ഞ 16 വർഷമായി ചികിത്സയിലാണ്. ചികിത്സാസഹായമായി സ്വരൂപിച്ച അൻപതിനായിരം രൂപ കൈമാറാൻ എത്തിയപ്പോഴാണ് ഉണ്ണികൃഷ്ണന്റെ വീടിന്റെ ശോചനീയാവസ്ഥ സഹപാഠികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കൂട്ടായ്മയിലെ അംഗങ്ങൾ ഒരേ മനസ്സോടെ വീട് നിർമിക്കുക എന്ന തീരുമാനത്തിലെത്തി. 2022 ഓഗസ്റ്റിലാണ് വീടിന്റെ നിർമാണജോലികൾ ആരംഭിച്ചത്. 630 സ്‌ക്വയർ ഫീറ്റുള്ള വീടിന്റെ നിർമാണം നാലുമാസംകൊണ്ട് പൂർത്തീകരിച്ചു. 10.50 ലക്ഷം രൂപയായിരുന്നു ആകെ ചെലവ്. അധ്യാപകരും നാട്ടുകാരും പങ്കെടുത്ത ചടങ്ങിൽ സ്‌കൂളിലെ മുൻ ഹെഡ്മാസ്റ്റർ എസ്.പി.ഉണ്ണികൃഷ്ണൻ വീടിന്റെ താക്കോൽദാനം നിർവഹിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..