വയലാ ഇടച്ചേരിൽ വീട്ടിൽ സുധനന്റെ കുടുംബത്തിന് ഒരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ് ചികിത്സാ സഹായം കൈമാറുന്നു
കടുത്തുരുത്തി : കടപ്ലാമറ്റം വയലാ ഇടച്ചേരിൽ വീട്ടിൽ സുധനനും കുടുംബത്തിനും സഹായവുമായി ഒരുമ പ്രവർത്തകർ. ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയാണ് നിർധന കുടുംബത്തിന് കൈത്താങ്ങായത്. 20 വർഷം മുംബൈ തുണി ഫാക്ടറിയിൽ ജോലിചെയ്ത് വരുകയായിരുന്നു സുധനനും ഭാര്യ ലിഷാമോളും. സുധനന് ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ചതിനെ തുടർന്ന് ഇരുവരും നാട്ടിൽ തിരിച്ചെത്തി. ഇതിനിടെ ലിഷാമോൾക്കും പലവിധ അസുഖങ്ങൾ പിടിപെട്ടു. കഴിഞ്ഞ അഞ്ചുവർഷമായി ഇരുവരും ചികിത്സയിലാണ്. അവശ നിലയിലായ സുധനന് സ്വന്തമായി പ്രാഥമിക കാര്യങ്ങൾപോലും ചെയ്യാൻപറ്റാതെ കിടപ്പിലായിട്ട് ആറുമാസം കഴിഞ്ഞു. അസുഖ ബാധിതയായ ഭാര്യ ലിഷാ മോൾക്ക് സുധനനെ വിട്ട് എങ്ങും പോകാൻപറ്റാത്ത അവസ്ഥയാണ്.
തോടിന്റെ കരയിൽ അഞ്ചുസെന്റിൽ പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ കഴിയുന്ന കുടുംബം യാത്രചെയ്യുന്നത് ദ്രവിച്ച തെങ്ങിൻ പാലത്തിൽകൂടിയാണ്. തോടുമുറിച്ചു കടന്നുവേണം സുധനനെ വണ്ടിയിൽ കയറ്റുവാനും ആശുപത്രിയിലെത്തിക്കാനും. ആറാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയാണ് ഇവർക്കുള്ളത്. കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കി കുടുംബത്തെ സഹായിക്കാൻ ഒരുമ പ്രവർത്തകരെത്തി. കുട്ടിയുടെ പഠനാവശ്യത്തിനുള്ള കാര്യങ്ങളും സുധനന്റെ തുടർചികിത്സയ്ക്ക് വേണ്ടുന്ന സഹായവും ഒരുമ പ്രവർത്തകർ ഉറപ്പാക്കിയിട്ടുണ്ട്. ഒരുമയുടെ പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ്, ഭാരവാഹികളായ കെ.പി. വിനോദ്, ഷാജി അഖിൽ നിവാസ്, ഷിജു കൊടിപ്പറമ്പിൽ, സുകുമാരൻ, ശ്രുതി സന്തോഷ്, സിൻജാ ഷാജി എന്നിവരാണ് സുധനന്റെ വീട്ടിലെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..