Caption
കോട്ടയം : ജില്ലയിൽ ഫിഷ് മാർട്ടുകളുടെ പ്രവർത്തനത്തിൽ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളിൽനിന്ന് മീൻ ശേഖരിച്ച് കുറഞ്ഞവിലയ്ക്ക് നല്ലയിനം മീൻ വിറ്റഴിച്ചിരുന്നതായിരുന്നു രീതി.
ഇത് മാറ്റി അന്യസംസ്ഥാനത്തുനിന്ന് മീൻ എത്തിച്ച് കമ്പോളവിലയേക്കാൾ കൂടിയ വിലയ്ക്ക് വാങ്ങി വില കൂട്ടി കച്ചവടം നടത്തുന്നതിലൂടെ മത്സ്യഫെഡിന് വൻ നഷ്‌ടം വരുത്തിവെയ്‌ക്കുകയാണെന്ന് ജീവനക്കാർ ആരോപിക്കുന്നു.
മത്സ്യഫെഡിന്റെ ബേസ് സ്‌റ്റേഷൻ പൈകയിലാണ്. കൂടാതെ 13 ഇടങ്ങളിൽ ഫിഷ് മാർട്ടുകളു(ബൂത്ത്) മുണ്ട്.
മുൻപ് അതത് ദിവസം വാങ്ങിയ വില എത്രയെന്ന് കൃത്യമായി ബൂത്തുകളിൽനിന്ന് ലഭിച്ചിരുന്നു.
ലാഭവിഹിതം എത്രയായിരു\ന്നുവെന്ന് ജീവനക്കാർക്കും അറിയാമായിരുന്നു. അത് നിർത്തലാക്കി.
മുൻപ് ജീവനക്കാർക്ക് ലാഭത്തിന്റെ 20 ശതമാനം ഇൻസന്റീവ് നൽകിയിരുന്നു.
എന്നാൽ, ഇപ്പോൾ മത്സ്യഫെഡിന്റെ പൈകയിലെ ബേസ് സ്‌േറ്റഷന്റെ ചെലവ് തൊഴിലാളികളുടെ ഇൻസെന്റീവിൽ നിന്നാണ് എടുക്കുന്നത്. തൊഴിലാളികൾക്ക് 4000 രൂപ വരെ ഇൻസെന്റീവ് കിട്ടിയിരുന്നത് ഇപ്പോൾ ആയിരം രൂപയിൽ താഴെയായി.
മത്സ്യഫെഡിന് സ്വന്തമായുള്ള രണ്ട് വാഹനങ്ങൾ അറ്റകുറ്റപ്പണിക്കെന്ന പേരിൽ മാറ്റിയിട്ടിരിക്കുകയാണ്.
വാടകയ്‌ക്ക് വാഹനങ്ങൾ എടുത്താണ് ബൂത്തുകളിലേക്ക് മീൻ എത്തിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. വാഹനങ്ങളുടെ വാടക എത്രയെന്ന് പറയുന്നില്ലെന്നും ജീവനക്കാർ ആരോപിച്ചു.
ജില്ലാ മത്സ്യഫെഡ് എംപ്ലോയീസ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി.) നേതൃത്വത്തിൽ ഫിഷറീസ് ഡയറക്‌ടർക്കും മത്സ്യഫെഡ് ജനറൽ മാനേജർക്കും വിജിലൻസ് ഡയറക്‌ടർക്കും പരാതി നൽകി.
മത്സ്യഫെഡിൽ ഫിഷ് മാർട്ടുകളുടെ ചുമതലക്കാരനായി മൂന്നു വർഷം മുമ്പ് പുതിയ ഡി.ജി.എം. ചുമതലയേറ്റതിനുശേഷമാണ് ജില്ലയിലെ പ്രവർത്തനങ്ങൾ താളം തെറ്റിയതെന്നാണ് പരാതി.
അദ്ദേഹത്തെ താത്‌പര്യങ്ങൾക്ക് ഒപ്പം നിൽക്കാത്ത ജില്ലാ മാനേജർമാരെ സ്‌ഥലം മാറ്റുകയാണെന്നും ഇക്കാലയളവിൽ ജില്ലാമാനേജർമാരായി അഞ്ചുപേരാണ് മാറിമാറി വന്നതെന്നും മത്സ്യഫെഡ് എംപ്ലോയീസ് കോൺഗ്രസ് ആരോപിച്ചു.
അന്വേഷണം തുടങ്ങി
: ക്രമക്കേടുകളെക്കുറിച്ച് കഴിഞ്ഞമാസം 20-നാണ് വിജിലൻസിൽ പരാതി നൽകിയത്. പരാതിയിൽ ജീവനക്കാരുടെ മൊഴിയെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..