കടുത്തുരുത്തി : മുട്ടുചിറ, കടുത്തുരുത്തി വില്ലേജുകളിൽ ഉൾപ്പെട്ട 53.80 ആർ ഭൂമി കടുത്തുരുത്തി റെയിൽവേ മേൽപ്പാല നിർമാണത്തിനായി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതായി മന്ത്രി കെ. രാജൻ. നിയമസഭയിൽ മോൻസ് ജോസഫ് എം.എൽ.എ. ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
2019 ഡിസംബർ ആറിലെ ഉത്തരവനുസരിച്ചു സ്ഥലം ഏറ്റെടുക്കൽ നടപടികൾ സ്പെഷ്യൽ തഹസിൽദാർ, കോട്ടയം കിഫ്ബി ഓഫീസ് കാര്യാലയം മുഖേനയാണ് നടപ്പാക്കുന്നത്. കടുത്തുരുത്തി മേൽപ്പാല നിർമാണം, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ സെപ്റ്റംബർ 28-ന് പുതുക്കിയ രൂപരേഖ തയ്യാറാക്കി നൽകിയതായി മന്ത്രി അറിയിച്ചു. ഇതനുസരിച്ച് 55.01 ആർ ഭൂമി ഏറ്റെടുക്കുന്നതിന് പുതുക്കി അനുമതി സർക്കാർ നൽകിയിട്ടുണ്ട്. 2022 ഒക്ടോബർ 27-ന് കടുത്തുരുത്തി മേൽപ്പാലം ഭൂമി ഏറ്റെടുക്കലിനുവേണ്ടി ആറ് (ഒന്ന്) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. തുടർന്ന് വിവിധ വകുപ്പുകൾ സ്ഥല പരിശോധന നടത്തുകയും ലാൻഡ് അക്വിസിഷൻ വിഭാഗം കാട്ടിയ ന്യൂനതകൾ പരിഹരിച്ചു അലൈൻമെന്റ് സ്‌കെച്ച് 2023 ഫെബ്രുവരി രണ്ടിന് റവന്യൂ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. 2013-ലെ ആക്ട് പ്രകാരം നടപടിക്രമങ്ങൾ പാലിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ സ്ഥലമെടുപ്പ് നടപടികൾ കടുത്തുരുത്തിയിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി രാജൻ അറിയിച്ചു.
കടുത്തുരുത്തി മേൽപ്പാലത്തിന് സ്ഥലം വിട്ടുതരുന്ന വസ്തു ഉടമകൾ സർക്കാരിനെ അറിയിച്ചിരിക്കുന്ന പരാതികളും ആവശ്യങ്ങളും നീതിപൂർവമായി പരിഗണിച്ച് പരമാവധി സഹായംചെയ്ത് കൊടുക്കണമെന്ന് വകുപ്പ് മന്ത്രിമാർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മേൽപ്പാല നിർമാണത്തിന് ആവശ്യമായ സഹകരണം വസ്തു ഉടമകൾ നൽകിയതായും എം.എൽ.എ. അറിയിച്ചു. മുട്ടുചിറ-കല്ലറ റൂട്ടിൽ കടുത്തുരുത്തി റെയിൽവേ ഗേറ്റിൽ മേൽപ്പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഗേറ്റിന്റെ തകരാർ യാത്രക്കാരെയും നാട്ടുകാരെയുമെല്ലാം പെരുവഴിയിലാക്കുന്നത് തുടർച്ചയായതോടെയാണ് ഇവിടെ മേൽപ്പാലം വേണമെന്ന ആവശ്യമുയർന്നത്. മുമ്പ് ഒരു പാതയിലൂടെ വരുന്ന ട്രെയിനുകൾ കടന്നുപോകുന്നതിനായി പത്തും പതിനഞ്ചും മിനിറ്റ് വരെയായിരുന്നു ഗേറ്റുകൾ അടച്ചിട്ടിരുന്നത്. പിന്നീട് രണ്ട് പാതകളിലൂടെയും ട്രെയിനുകൾ കടന്നുപോകുമ്പോൾ ഗേറ്റ് അടച്ചിടുന്ന സമയത്തിന്റെ ദൈർഘ്യം വർധിച്ചു. ഗേറ്റ് ഒഴിവാക്കി റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിന് 30-കോടി രൂപയുടെ പദ്ധതിക്ക് രൂപം നൽകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..