മനീഷയുടെ യു.കെ.ജി. പ്രവേശനത്തിന് എത്തിയ അച്ഛൻ ബാലനെയും അമ്മ ഗീതമ്മയെയും പ്രഥമാധ്യാപകൻ ഷിബു ജോണും അധ്യാപിക ആർ.ബിനിയും മറ്റ് അധ്യാപകരും ചേർന്ന് സ്വീകരിക്കുന്നു
പനമ്പാലം : പനന്പാലം ഗവ. എൽ.പി.സ്കൂളിലെ അധ്യാപകർ വിളിച്ചു,-‘കേറി വാടാ മക്കളേ.’ സ്കൂളിന് എതിർവശമുള്ള പച്ചക്കറിക്കടയിൽ എത്തിയ ബാലന്റെയും ഗീതമ്മയുടെയും മകൾ അഞ്ചരവയസ്സുകാരി മനീഷ ആ വിളികേട്ടു. അവൾക്ക് യു.കെ.ജി.യിലേക്ക് ഒരു പ്രവേശനം ലഭ്യമായി.
ഇതിൽ എന്താണ് പുതുമ എന്നല്ലേ. ജന്മനാ അന്ധരായ ബാലനും ഗീതമ്മയ്ക്കുമുള്ള ഏക മകളാണ് മനീഷ. ലോട്ടറി വിൽപ്പനക്കാരായ ഇരുവർക്കും വരുമാനം വളരെ തുച്ഛമാണ്. വീടില്ല. വർഷങ്ങളായി വാടകയ്ക്കാണ് താമസിക്കുന്നത്.
ഇപ്പോൾ താമസിക്കുന്ന വീട് ആർപ്പൂക്കര വാരിമുട്ടത്തിനടുത്താണ്. അതും 5000 രൂപ വരെ വാടകയും ചെലവും. വാടക, ദിവസച്ചെലവ് ഇതൊന്നും കുട്ടിക്ക് നല്ലൊരു വിദ്യാഭ്യാസം കൊടുക്കാൻ തികയുന്നതല്ല.
ഈ സാഹചര്യത്തിൽ നാഗമ്പടത്ത് യു.കെ.ജി.യിൽ ചേർത്തെങ്കിലും യാത്രാ, പഠന ചെലവുകൾ കാരണം വളരെയധികം ബുദ്ധിമുട്ടുണ്ടായി. തുടർന്ന് താത്കാലികമായി സ്കൂളിൽപോക്കും നിർത്തിവെച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച പച്ചക്കറി വാങ്ങാനാണ് പനമ്പാലം ഗവ. എൽ.പി.സ്കൂളിന് മുൻപിലെ കടയിലെത്തുന്നത്. ആ സമയമാണ് അധ്യാപകരുടെ ദൃഷ്ടിയിൽ ഈ കുട്ടി പെടുന്നത്. സ്കൂൾ പഠനസമയത്ത് കൊച്ചുകുട്ടി മാതാപിതാക്കൾക്കൊപ്പം കടയിൽ നിൽക്കുന്നു. ഇതാണ് കുട്ടിയെ ശ്രദ്ധിക്കാൻ കാരണം. ഉടൻതന്നെ വിവരം തിരക്കി. കടക്കാരൻ തന്നെ അവരെ പറഞ്ഞു സ്കൂളിലേക്ക് വിട്ടു. പിന്നെ എല്ലാം എളുപ്പമായി. രേഖകൾ നൽകി ഉടൻതന്നെ പ്രവേശനം സാധ്യമാക്കി. ചൊവ്വാഴ്ച പഠനവും ആരംഭിച്ചു. കുറഞ്ഞ ചെലവിലുള്ള ഒരു വാടകവീടാണ് കുടുംബത്തിന്റെ സ്വപ്നം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..