കിനാലൂർ ഓണിവയൽ സ്വദേശി ലിനീഷ് കുഞ്ഞുമായി ഡോ. അനൂപ് കൃഷ്ണയ്ക്കും ആശുപത്രി ജീവനക്കാർക്കുമൊപ്പം
ബാലുശ്ശേരി : ഗൈനക്കോളജി വിഭാഗവും പ്രസവത്തിന് സൗകര്യവുമില്ലാത്ത ബാലുശ്ശേരി താലൂക്കാശുപത്രിയിൽ യുവതിക്ക് സുഖപ്രസവം. ഞായറാഴ്ച പുലർച്ചെയാണ് കിനാലൂർ ഓണിവയൽ സ്വദേശി ലിനീഷിന്റെ ഭാര്യ സൗമ്യയെ പ്രസവവേദനയെത്തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
പ്രസവസൗകര്യമുള്ള ആശുപത്രിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ എത്തിപ്പെടുകയെന്നത് സാധ്യമല്ലാത്തതിനാലാണ് അടിയന്തരമായി താലൂക്കാശുപത്രിയിൽ പ്രവേശപ്പിച്ചത്.
അത്യാഹിതവിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. അനൂപ് കൃഷ്ണയും സംഘവും സമയോചിതമായി ഇടപെട്ട് പ്രസവത്തിന് സൗകര്യമൊരുക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് പ്രസവം ഉൾപ്പെടെ നടന്നിരുന്ന ആശുപത്രിയാണിത്. പിന്നീട് താലൂക്ക് ആശുപത്രിയായി ഉയർന്നെങ്കിലും അന്നുണ്ടായിരുന്ന സൗകര്യങ്ങൾ ഇല്ലാതാവുകയായിരുന്നു.
പ്രസവത്തിനുശേഷം പ്രാഥമിക ചികിത്സകൾ നൽകി അമ്മയെയും കുഞ്ഞിനെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. നഴ്സിങ് ഓഫീസർമാരായ ഫരീദ, ഫസ, നഴ്സിങ് അസിസ്റ്റന്റ് വത്സല, ഹോസ്പിറ്റൽ അറ്റന്റർ സിന്ധു എന്നിവർ ഉൾപ്പെടെ അടിയന്തരഘട്ടത്തിൽ ഇടപെട്ടാണ് യുവതിക്ക് ചികിത്സാസൗകര്യമൊരുക്കിയത്.
അടിയന്തരഘട്ടത്തിൽ യുവതിക്ക് പരിചരണം നൽകുകയും പ്രസവത്തിന് സൗകര്യമൊരുക്കുകയും ചെയ്ത ഡോക്ടർക്കും സംഘത്തിനും സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ അഭിനന്ദന പ്രവാഹമാണ്.
സൗമ്യയും കുഞ്ഞും പൂർണ ആരോഗ്യത്തൊടെയാണ് ആശുപത്രി വിട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ജീവനക്കാരെയും ഡോക്ടറെയും കേരള എൻ.ജി.ഒ. യൂണിയൻ അഭിനന്ദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..