പേരാമ്പ്ര നരിക്കിലാപ്പുഴയിലെ ചെളിയും ചല്ലിയും നീക്കുന്നു
പേരാമ്പ്ര : വേനൽക്കാലത്തും ജലസമൃദ്ധമായിരിക്കുന്ന നരിക്കിലാപ്പുഴയോരം വിനോദസഞ്ചാരകേന്ദ്രമാക്കാൻ പദ്ധതി. പേരാമ്പ്ര പഞ്ചായത്തിലെ 19-ാം വാർഡിൽ എരവട്ടൂർ കനാൽ മുക്കിന് അടുത്തായാണ് വിശാലമായ സ്ഥലത്തുകൂടി ഒഴുകുന്ന പ്രകൃതിദത്തമായ ഈ ജലാശയമുള്ളത്. പുഴയിൽ അടിഞ്ഞുകൂടിയ പായലും ചെളിയും നീക്കംചെയ്യലാണ് ആദ്യം നടക്കുന്നത്. വശങ്ങളിൽ കൈവരികൾസ്ഥാപിച്ച് സിമന്റ് കട്ട പതിച്ച് നടപ്പാതയൊരുക്കും. ഇരിപ്പിടംനിർമിച്ച് ജനങ്ങൾക്ക് വിശ്രമിക്കാനുള്ള സൗകര്യവുമൊരുക്കും.
പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് 2022-23 വർഷത്തിൽ വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രവൃത്തി. അടുത്തവർഷവും 20 ലക്ഷംകൂടി വകയിരുത്തി, തുടർപ്രവൃത്തികൾ നടക്കും. ശുദ്ധമായ ജലസ്രോതസ്സായി നരിക്കിലാപ്പുഴയെ നിലനിർത്തുവാനാണ് ഉദ്ദേശ്യം. എരവട്ടൂരിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ളപദ്ധതിയുടെ ഭാഗമായുള്ള കിണറുകളിൽ ശുദ്ധജലം സംജാതമാകുന്ന രീതിയിൽ പുഴയെ സംരക്ഷിക്കാനുമാണ് ഉദ്ദേശിക്കുന്നത്. മറ്റുഭാഗങ്ങളിൽനിന്ന് മലിനജലം പുഴയിലേക്ക് എത്തുന്നത് തടയാനുള്ള കാര്യങ്ങളും ചെയ്യും.
ചേർമലയിൽ ടൂറിസംപദ്ധതി നടപ്പാക്കുന്നതിന് അനുബന്ധമായി നിരിക്കിലാപ്പുഴയ്ക്ക് സമീപവും വിനോദസഞ്ചാരത്തിന് ഉപയോഗപ്പെടുത്തണമെന്ന് നേരത്തെ ഡി.ടി.പി.സി. അധികൃതർ നിർദേശിച്ചിരുന്നു. ടൂറിസംവകുപ്പ് അനുവദിച്ച ഫണ്ടിൽ ചേർമലയിൽ ടൂറിസം പദ്ധതിയുടെ പ്രവൃത്തികൾ തുടങ്ങിക്കഴിഞ്ഞു. ചേർമലയിൽനിന്നും കണ്ണോത്ത് കുന്നിൽനിന്നും ഒഴുകിയെത്തുന്ന നീരുറവകളാണ് നരിക്കിലാപ്പുഴയെ ജലസമൃദ്ധമാക്കി നിലനിർത്തുന്നത്. 1990-ൽതന്നെ നരിക്കിലാപ്പുഴ സംരക്ഷിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾതുടങ്ങിയിരുന്നു. 2010-ൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പുഴ കെട്ടിസംരക്ഷിക്കാൻ പദ്ധതി നടപ്പാക്കുകയും ചെയ്തു. കരിങ്കല്ല് ഉപയോഗിച്ച് ചുറ്റും കെട്ടിസംരക്ഷിച്ചെങ്കിലും പൂർണരീതിയിൽ കാര്യങ്ങൾ ചെയ്യാനായിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..