Caption
കോഴിക്കോട് : ജീവിക്കാൻ പറ്റിയ രാജ്യത്തെ ഏറ്റവുംമികച്ച നഗരമായി കോഴിക്കോടിനെ മാറ്റിയെടുക്കുമെന്ന പ്രഖ്യാപനവുമായി കോർപ്പറേഷൻ ബജറ്റ്. എല്ലാവർക്കും ശുദ്ധജലം, വീട്, തൊഴിൽ, വയോജനസൗഹൃദം, മികച്ച റോഡും ആരോഗ്യസംവിധാനവും തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം കൈവരിക്കുകയാണ് ഉദ്ദേശ്യം. അതിലൂടെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസനലക്ഷ്യവുമായി കോഴിക്കോടിനെ ചേർത്തുവെക്കാനാകുമെന്നാണ് പ്രതീക്ഷ.
തനതുവരുമാനം വർധിപ്പിക്കാനായി നികുതിയടയ്ക്കുന്നതിൽ വീഴ്ചവരുത്തുന്നവരെ കണ്ടെത്തും. അഞ്ചുപേരടങ്ങുന്ന പ്രത്യേക ടാസ്ക്‌ഫോഴ്‌സ് രൂപവത്കരിച്ച് ഏപ്രിലിൽ പ്രവർത്തനം തുടങ്ങും. നികുതിയടയ്ക്കാത്തവർക്കെതിരേ റവന്യൂറിക്കവറിയടക്കമുള്ള നടപടി സ്വീകരിക്കും. കോർപ്പറേഷൻ ഓഫീസ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരേ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ബജറ്റിൽ വ്യക്തമാക്കി.
സേവനത്തിന് പ്രൊഫഷണൽ മാനേജ്‌മെന്റ് കമ്മിറ്റികോർപ്പറേഷൻ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കും. ആദ്യം നികുതിയും മറ്റ് ഫീസുകളും സ്വീകരിക്കും. അതുപോലെ ഇൻഫർമേഷൻ കേരളമിഷന്റെ സഹായത്തോടെ ഇ-ഓഫീസ് സംവിധാനംനടപ്പാക്കും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് 1971 വരെയുള്ള വിവരം ഇപ്പോൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇനി 1960 വരെ ലഭ്യമാക്കും. ഫയലുകൾ ഡിജിറ്റലാക്കും.
ധനകാര്യമേഖലയിലെ ഏജൻസികളെ ഉപയോഗിച്ച് പരിശീലനം നൽകും.സേവനപ്രവർത്തനങ്ങൾക്കായി പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ പ്രൊഫഷണൽ മാനേജ്‌മെന്റ് കമ്മിറ്റി തുടങ്ങും. പാർക്കുകൾ മാനാഞ്ചിറ മൈതാനം, ശൗചാലയം, ആരോഗ്യകേന്ദ്രം പരിപാലനം കാര്യക്ഷമമാക്കുകയാണ് ഉദ്ദേശ്യം.
ഇ-ബസും റോഡുകളും നഗരചത്വരവും
നഗരറോഡുകളുടെ വികസനത്തിനായി 60 കോടി വകയിരുത്തി
തിരഞ്ഞെടുത്ത റോഡുകൾ സ്മാർട്ടാവും. കോർപ്പറേഷൻ ഓഫീസ് മുതൽ സി.എച്ച്. മേൽപ്പാലംവരെ പൊതുമരാമത്ത് വകുപ്പുമായിച്ചേർന്ന് അഞ്ചുകോടിയുടെ വികസനപദ്ധതി.
ബേപ്പൂർമുതൽ കാപ്പാട് വരെയുള്ള ടൂറിസ്റ്റ് പൈതൃകകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം വികസനത്തിനായി ഇ-ബസ് പദ്ധതി. അഴക് പദ്ധതിക്കായുള്ള വാഹനങ്ങളും ഇലക്‌ട്രിക്കാക്കും.
പച്ചക്കറി മാർക്കറ്റിൽ ചരക്കുനീക്കത്തിന് അഞ്ച് ഇ-ഗുഡ്‌സ് ഓട്ടോ.
സരോവരംമുതൽ ബീച്ച് വരെ നടപ്പാത.
മാനാഞ്ചിറ ആർ.ഡി.ഒ. ഓഫീസ് സ്ഥിതിചെയ്തിരുന്ന സ്ഥലം മാതൃകാ പൊതു ഇടമായി വികസിപ്പിക്കാൻ നഗരചത്വരം ഒരുക്കും.
തളി, കുറ്റിച്ചിറ മാതൃകയിൽ ശ്രീകണ്ഠേശ്വരം പൈതൃകസംരക്ഷണപദ്ധതി നടപ്പാക്കും. മാനാഞ്ചിറയ്ക്ക് ചുറ്റും പൈതൃകവീഥി. തിരുവണ്ണൂരിൽ പൈതൃകസംരക്ഷണം. എലത്തൂർ-ബേപ്പൂർ ടൂറിസം കോറിഡോർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..