പാറോപ്പടി ജലാശയത്തിനായി കണ്ടെത്തിയ സ്ഥലം (ഫയൽ ഫോട്ടോ)
കോഴിക്കോട് : കുളങ്ങളും മറ്റ് ജലാശയങ്ങളും ഇല്ലാതാകുന്ന സമയത്ത് പാറോപ്പടിയിൽ നീർത്തടങ്ങൾ സംരക്ഷിച്ച് ജലാശയം നിർമിക്കാനുള്ള പദ്ധതിക്ക് വീണ്ടും ജീവൻവെക്കുന്നു. സംസ്ഥാനസർക്കാർ 2017-ൽ ബജറ്റിലുൾപ്പെടെ തുക വകയിരുത്തിയ പദ്ധതി, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള ആശയമാണ് കോർപ്പറേഷൻ മുന്നോട്ടുവെക്കുന്നത്.
പാറോപ്പടി തണ്ണീർത്തടവും നഗരച്ചിറ ജലസ്രോതസ്സും സംരക്ഷിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. 45 ഏക്കറോളം സ്ഥലത്താണ് ജലാശയമൊരുക്കുക. 20 കോടിയാണ് സംസ്ഥാനബജറ്റിൽ അന്ന് നീക്കിവെച്ചത്. നിലവിലുള്ള ചെറിയ ജലാശയത്തോടൊപ്പം സമീപപ്രദേശംകൂടി ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനംചെയ്തത്.
പാറോപ്പടി, കണ്ണാടിക്കൽ, നിട്ടൂർവയൽ, നെടുകുളം പുഞ്ച എന്നിവയെല്ലാം ചേർക്കും. ഇരുനൂറിലേറെ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. ന്യായമായ വിലനൽകി ഭൂമിയേറ്റെടുക്കാനും ആലോചിച്ചിരുന്നു.
സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ നേതൃത്വത്തിൽ ജലാശയത്തിന്റെ സാധ്യതകളും പഠിച്ചു. പ്രദേശത്ത് നിറയെ വെള്ളമുണ്ടെന്നാണ് അന്ന് കണ്ടെത്തിയത്. മാലൂർക്കുന്ന്, സമീപത്തുള്ള പുഴ എന്നിവിടങ്ങളിൽ നിന്നെല്ലാം വെള്ളമെത്തുന്നുണ്ട്.
ജലാശയം യാഥാർഥ്യമായാൽ കൃഷിക്കും കുടിവെള്ളത്തിനും ബുദ്ധിമുട്ടുണ്ടാവില്ല. നൂറിലേറെ വ്യത്യസ്ത ജീവജാലങ്ങളുണ്ടെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, കോവിഡിനുശേഷം പദ്ധതി മുന്നോട്ടുപോയില്ല.
ജലാശയത്തിനൊപ്പംതന്നെ വരുമാനം കണ്ടെത്താനുള്ള സംവിധാനവും ആലോചനയിലുണ്ട്. പാർക്ക്, പൊതുപരിപാടിക്കുള്ള വേദി എന്നിവയാണ് ഉദ്ദേശിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..